സർക്കാരിനെ രക്ഷിക്കാൻ വിമതരെ പാട്ടിലാക്കി കുമാരസ്വാമി.. രണ്ട് പേർക്ക് മന്ത്രിസ്ഥാനം നൽകി തന്ത്രം
ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറി ഭീഷണിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ മന്ത്രിസഭ വികസിപ്പിച്ച് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസിലേത് അടക്കം വിമതര്‍ കാല് വാരിയാലും സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നിലവിലെ മന്ത്രിസഭാ പുനസംഘടന. ആര് ശങ്കര്‍, എച്ച് നാഗേഷ് എന്നിവരാണ് കുമാരസ്വാമി മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍. ഇരുവരും രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാലയ്ക്ക് മുന്നില്‍ സത്യവാചകം ചൊല്ലി അധികാരത്തിലേറി.
പ്രവാസി മലയാളികൾക്ക് വൻ ആശ്വാസം, കൊച്ചി-ദുബായ് ഡ്രീംലൈനർ വീണ്ടും പറക്കുന്നു, ജൂലൈ 1 മുതൽ സർവ്വീസ്
34 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 22 മന്ത്രിമാരും ജെഡിഎസിന് 12 മന്ത്രിമാരുമാണുളളത്. മൂന്ന് മന്ത്രിക്കസേരകള്‍ ഒഴിഞ്ഞ് കിടക്കുന്നതില്‍ രണ്ടെണ്ണത്തിലാണ് പുതിയ മന്ത്രിമാര്‍ ചുമതലയേറ്റിരിക്കുന്നത്. ആര് ശങ്കര്‍ നേരത്തെ കുമാരസ്വാമി മന്ത്രിസഭയില്‍ അംഗമായിരുന്നു. എന്നാല്‍ ആദ്യ പുനസംഘടനയില്‍ ശങ്കര്‍ പുറത്തായി.
പിന്നാലെ ബിജെപി പക്ഷത്തേക്ക് നാഗേഷിനൊപ്പം ശങ്കര്‍ ചാഞ്ഞു. മാത്രമല്ല കുമാരസ്വാമി സര്‍ക്കാരിനുളള പിന്തുണ പിന്‍വലിക്കുന്നതായി ഗവണര്‍ക്ക് രേഖാമൂലം എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാരിനെ താഴെയിറക്കാനുളള ശ്രമങ്ങള്‍ ഫലം കാണാതെ വന്നതോടെ ബിജെപി ഓപ്പറേഷന് താമര നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇതോടെയാണ് നാഗേഷും ശങ്കറും വീണ്ടും സഖ്യസര്‍ക്കാരിനോട് അടുത്ത് തുടങ്ങിയത്.
ഇവര്‍ വീണ്ടും ബിജെപി പക്ഷത്തേക്ക് പോകുന്നത് തടയുന്നതിന് വേണ്ടിയാണിപ്പോള്‍ മന്ത്രി സ്ഥാനം കൊടുത്ത് അനുനയിപ്പിച്ചിരിക്കുന്നത്. മന്ത്രിസ്ഥാനം ലഭിച്ചതോടെ ശങ്കര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശങ്കറിനും നാഗേഷിനും മന്ത്രി സ്ഥാനം കൊടുത്തത് കോണ്‍ഗ്രസിലും ജെഡിഎസിലും വരും നാളുകളില്‍ പുതിയ കലഹത്തിന് കാരണമായേക്കും എന്നും വിലയിരുത്തപ്പെടുന്നുണ്ട്.