ക്ഷേത്രങ്ങള്‍ തുറക്കുമെന്ന നിലപാടിലുറച്ച് കര്‍ണ്ണാടക; നീക്കങ്ങള്‍ ഇങ്ങനെ
ബെംഗളൂരു: രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമ്പോഴും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലും സംസ്ഥാനത്ത് ജൂണ്‍ 1 മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുകയെന്ന കടുത്ത നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണ്ണാടക സര്‍ക്കാര്‍. ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതുകയാണെന്ന് യെദ്യൂരപ്പ പറഞ്ഞു. ക്ഷേത്രം, ചര്‍ച്ച, പള്ളി, മറ്റ് ആരാധനാലയങ്ങള്‍ തുടങ്ങിയവ ജൂണ്‍ 1 മുതല്‍ തുറക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
'ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി നിരവധി അനുമതി ലഭിക്കേണ്ടതുണ്ട്. അതുകൊണ്ട് കാത്തിരുന്ന് കാണാം.അനുമതി ലഭിക്കുകയാണെങ്കില്‍ ജൂണ്‍ 1 മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും.' യെദ്യൂരപ്പ പറഞ്ഞു.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ പലകാര്യങ്ങളിലും നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയെങ്കിലും പൊതുഗതാഗതം, ആരാധനാലയങ്ങള്‍ തുടങ്ങിയ നിയന്ത്രണങ്ങളില്‍ ഇപ്പോഴും ഇളവുകള്‍ തുടരുകയാണ്.
കര്‍ണ്ണാടകയില്‍ ജൂണ്‍ 1 മുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് മന്ത്രി കോട്ട് ശ്രീനിവാസ് സുചന നല്‍കിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു.
ക്ഷേത്രത്തിലെ ആചാരങ്ങളെല്ലാം മുറപോലെ നടക്കും. എന്നാല്‍ ഇതിലെ വിശ്വാസികളുടെ പങ്കാളിത്തം സാഹചര്യം അനുസരിച്ച് മാത്രമേ ഉണ്ടാകൂ. നിയന്ത്രണം തുടരുമെന്നും മന്ത്രി സൂചിപ്പിച്ചു. ട്രെയിനുകളും വിമാനങ്ങളും സര്‍വീസ് ആരംഭിച്ചു. വാഹനങ്ങള്‍ ഓടുന്നുണ്ട്. ഹോട്ടലുകള്‍ ഉടന്‍ തുറക്കും. വിശ്വാസികള്‍ ക്ഷേത്രങ്ങള്‍ തുറക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പൂജയ്ക്ക് വേണ്ടി അമ്പലങ്ങള്‍ തുറക്കുന്നതിന് തീരമാനമായി. എന്നാല്‍ ആഘോഷങ്ങള്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞിരുന്നു.
അതേസമയം അമ്പലങ്ങള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അമ്പലങ്ങള്‍ തുറക്കുകയാണെങ്കില്‍ പള്ളികളും തുറക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എല്ലാ ആരാധനാലയങ്ങളും ഒരുമിച്ചാണ് പൂട്ടിയത്. പിന്നെ എന്തുകൊണ്ടാണ് അമ്പലങ്ങള്‍ മാത്രം തുറക്കുന്നത്. പള്ളികള്‍ തുറക്കണമെന്ന് വിശ്വാസികള്‍ ആവശ്യപ്പെട്ടിരുന്നു.
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങള്‍ മാത്രമായി തുറക്കേണ്ടതില്ല. അമ്പലങ്ങള്‍ മാത്രമോ പള്ളികള്‍ മാത്രമോ തുറക്കേണ്ടതില്ല. മതത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കേണ്ട സമയമല്ലിത്. ഇതാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ ജനങ്ങള്‍ അവരെ പാഠം പഠിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതാവായ ഹാരിസ് എംഎല്‍എ പറഞ്ഞു.
ചുറ്റം 'ശത്രുക്കള്‍'; യുദ്ധത്തിന് ഒരുങ്ങി ചൈന, സൈന്യത്തിന് നിര്‍ദേശം, മോദി സേനാ മേധാവികളെ കണ്ടു
പിണറായിയെ മുൾമുനയിൽ നിർത്തി കോൺഗ്രസ്! കഞ്ഞി കുടിച്ച് കഴിയുന്നത് പ്രവാസികൾ കാരണമെന്ന് പറഞ്ഞ അതേ നാവ്!