നിയമസഭയിൽ വജ്രായുധം പുറത്തെടുത്ത് കുമാരസ്വാമി; നേതാക്കളുടെ വായടപ്പിച്ച് വെളിപ്പെടുത്തൽ
ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ നിർദ്ദേശം സ്പീക്കർ തള്ളി. 11 മണിക്ക് സഭ ആരംഭിച്ചപ്പോൾ തന്നെ വിശ്വാസ വോട്ടെടുപ്പ് ഉണ്ടാകില്ലെന്ന് സ്പീക്കർ സൂചന നൽകിയിരുന്നു. വിശ്വാസ പ്രമേയത്തിൽ ചർച്ച തുടരാമെന്ന് സ്പീക്കർ നിർദ്ദേശം നൽകുകയായിരുന്നു. കാര്യമായ പ്രതിഷേധ സ്വരം ഉയർത്താതെ ബിജെപിയും സ്പീക്കറുടെ നിർദ്ദേശത്തോട് യോജിക്കുകയായിരുന്നു.
ബിജെപിക്കെതിരെ ആഞ്ഞടിച്ചാണ് മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭയിൽ തന്റെ പ്രസംഗം തുടങ്ങിയത്. ഇന്നോ നാളെയോ നിങ്ങൾ സർക്കാരുണ്ടാക്കിക്കോളു, പക്ഷെ ഈ ചർച്ച കഴിഞ്ഞിട്ടു മതിയെന്ന് കുമാരസ്വാമി ബിജെപി അംഗങ്ങളോട് പറഞ്ഞു. വിമത എംഎൽഎമാരുടെ നടപടിയെ ചോദ്യം ചെയ്ത കുമാരസ്വാമി ബിജെപിക്കെതിരെ വൻ വെളിപ്പെടുത്തലും നടത്തി.

ആഞ്ഞടിച്ച് കുമാരസ്വാമി
ബിജെപി നേതാക്കൾക്കെതിരെ ആഞ്ഞടിച്ചായിരുന്നു കുമാരസ്വാമിയുടെ പ്രസംഗം തുടങ്ങിയത്. സാഹചര്യങ്ങൾ മൂലമാണ് താൻ മുഖ്യമന്ത്രിയായത്. അധികാരത്തിൽ കടിച്ചുതൂങ്ങിക്കിടക്കുന്ന രീതി തനിക്കില്ലെന്ന് വ്യക്തമാക്കിയ കുമാരസ്വാമി യെദ്യൂരപ്പയുടെ മുൻ നിലപാടുകളെയും ചോദ്യംചെയ്തു. 2009ൽ സംസ്ഥാനത്ത് എന്താണ് നടന്നത്. ബിജെപിക്ക് ചർച്ചയിൽ താല്പര്യമില്ലെന്ന് അറിയാം, ഇന്നോ നാളെയോ ഒക്കെ നിങ്ങൾക്ക് സർക്കാരുണ്ടാക്കാം. പക്ഷെ എന്ത് തന്നെ ആയാലും ഈ ചർച്ച കഴിഞ്ഞിട്ടുമതിയെന്ന് കുമാരസ്വാമി പൊട്ടിത്തെറിച്ചു,

2009ൽ
2008ലെ രാജി എങ്ങനെയായിരുന്നുവെന്ന് പറയണം, കാരണം ഇതൊരു വിധി ദിവസമാണ്, ഈ രാജികൾ എങ്ങനെയാണ് സംഭവിച്ചത്. 2009ൽ യെദ്യൂരപ്പ നേരിട്ട അവസ്ഥയിലൂടെയാണ് താനിപ്പോൾ കടന്നുപോകുന്നത്. എന്നാൽ ഇരു കൈകളും കൂപ്പി തന്നെ പദവിയിൽ നിന്നും മാറ്റരുതെന്ന് യെദ്യൂരപ്പ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു. പക്ഷെ പദവിക്ക് വേണ്ടി ആരുടെയും മുമ്പിൽ അപേക്ഷിക്കാൻ താനില്ലെന്ന് കുമാസ്വാമി പറഞ്ഞു. ആ സാഹചര്യത്തിൽ എന്തുകൊണ്ട് തന്നെ മുഖ്യമന്ത്രിയാക്കിയെന്ന് ദൈവത്തോട് ചോദിക്കാറുണ്ട്. എല്ലാം വിധിയാണെന്നും സഭയിൽ കുമാരസ്വാമി പറഞ്ഞു.

ബിജെപി സമീപിച്ചു
സഖ്യ സർക്കാരുണ്ടാക്കാൻ ബിജെപി തന്നെ സമീപിച്ചുവെന്നും നിയമസഭയിൽ കുമാരസ്വാമി വെളിപ്പെടുത്തി. അധികാരം നഷ്ടമാകാതിരിക്കാൻ ബിജെപിയുമായി ജെഡിഎസ് കൈകോർത്തേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ജെഡിഎസ് മന്ത്രിയും ബിജെപി നേതാക്കളും ഗസ്റ്റ് ഹൗസിൽവെച്ച് കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. നിലവിലെ പ്രതിസന്ധിയിൽ തങ്ങൾക്ക് പങ്കില്ലെന്ന ബിജെപിയുടെ വാദവും കുമാരസ്വാമി തള്ളിക്കളഞ്ഞു. വിമത എംഎൽഎമാർ സ്വയം രാജിവെച്ചതാണെന്നാണ് നിങ്ങൾ പറയുന്നത്. പക്ഷെ ബിജെപിയുടെ പങ്ക് തെളിയുന്ന ദൃശ്യങ്ങൾ വേണോ? എംഎൽഎമാർ സഞ്ചരിച്ച വിമാനത്തിന്റെ വിശദാംശങ്ങൾ വേണോ? കുമാരസ്വാമി സഭയിൽ ചോദിച്ചു. നിങ്ങൾ താൽക്കാലികമായി സന്തോഷത്തിലായിരിക്കും, പക്ഷെ ഭാവിയെക്കുറിച്ച് കൂടി ഓർക്കുന്നത് നന്നായിരിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

എന്തുകൊണ്ടാണ് ഈ ധൃതി
എത്രയും വേഗം വിശ്വാസ വോട്ടടെുപ്പ് തേടണമെന്ന ഗവർണറുടെ നിലപാടിനെയും കുമാരസ്വാമി വിമർശിച്ചു. 1999ല വാജ്പേയി സർക്കാർ വിശ്വാസവോട്ടെടുപ്പ് തേടിയപ്പോൾ അത് 10 ദിവസത്തോളം നീണ്ടു നിന്നു. പക്ഷെ ഇന്ന് എല്ലാവർക്കും എന്താണ് ഇത്ര ധൃതി. എംഎൽഎമാർ എങ്ങനെയാണ് രാജി വച്ചതെന്ന് ഞങ്ങൾക്ക് അറിയാം എത്രയും വേഗം അവരെ കൊണ്ടുവന്ന് സർക്കാർ രൂപികരിച്ചോളു. എംഎൽഎമാരെ എത്രനാൾ മുംബൈയിൽ ഒളിപ്പിക്കാൻ സാധിക്കും. ഒരു ദിവസം അവരെ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നല്ലെ പറ്റൂവെന്നും കുമാരസ്വാമി ചോദിച്ചു.

മാജിക്കിൽ വിശ്വസിക്കുന്നില്ല
എന്തെങ്കിലും മാജിക്കിലൂടെ സർക്കാരിനെ സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. ഗവർണറുടെ കത്തിൽ തീരുമാനമെടുക്കാൻ തനിക്ക് പരിമിധികളുണ്ടെന്നും കുമാരസ്വാമി വ്യക്തമാക്കി. അതേ സമയം ഗവർണർ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.












Click it and Unblock the Notifications