സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതിന് ശേഷം വായ്പ എഴുതിത്തള്ളും:വാഗ്ധാനങ്ങളിൽ പിന്നോട്ടില്ലെന്ന് എച്ച്ഡികെ
ബെംഗളൂരു: സംസ്ഥാനത്തെ കാർഷിക വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച് പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി. സഖ്യത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ സർക്കാരിന് ചില പരിധികളുണ്ടെന്നും സഖ്യത്തിലെ പങ്കാളിയായ പാർട്ടിയോട് അനുമതി തേടിയ ശേഷം മാത്രമേ തീരുമാനം കൈക്കൊള്ളാൻ കഴിയുകയുള്ളൂ. എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കി.
അതേ സമയം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയ ശേഷം മാത്രമായിരിക്കും കാർഷിക വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച തീരുമാനങ്ങൾ സ്വീകരിക്കുകയുള്ളൂവെന്നും കർണാടക മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു എച്ച്ഡി കുമാരസ്വാമിയുടെ പ്രതികരണം. ചാമുണ്ഡി ഹില്ലിലെ ചാമുണ്ഡേശ്വരി ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോടായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.
സഖ്യത്തിന് കീഴിലുള്ള സർക്കാരിന്റെ മുഖ്യമന്ത്രിയായതിനാൽ തനിക്ക് കാര്യങ്ങൾ ചെയ്യുന്നതിന് പരിധികളുണ്ടെന്നും കുമാരസ്വാമി ചൂണ്ടിക്കാണിക്കുന്നു. കോൺഗ്രസിനോട് കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുക്കുക. കോൺഗ്രസിന് അവരുടേതായ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഉണ്ടെന്നും കുമാരസ്വാമി ഓർമിപ്പിക്കുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക മെച്ചപ്പെട്ടത്തിന് ശേഷം മാത്രം ഇരു പാർട്ടികളുടേയും വാഗ്ധാനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറയുന്നു. കാർഷിക വായ്പ എഴുതിത്തള്ളും അതിൽ മാറ്റമില്ല, വാഗ്ധാനങ്ങൾ പാലിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകുന്നു. പുതിയ സർക്കാർ ജനങ്ങൾക്ക് നൽകിയിട്ടുള്ള വാഗ്ധാനങ്ങളിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് നേരത്തെ തന്നെ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്.