സർക്കാർ സ്കൂളിന്റെ തറയിൽ കിടന്നുറങ്ങി കർണാടക മുഖ്യമന്ത്രി; ആഡംബര ശൗലാലയം നിർമിച്ചെന്ന് പ്രതിപക്ഷം
ബെംഗളൂരു: സർക്കാർ സ്കൂളിന്റെ തറയിൽ കിടന്നുറങ്ങുന്ന കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സംസ്ഥാനത്തെ ഗ്രാമങ്ങളിൽ സന്ദർശനം നടത്തി ഗ്രാമീണ ജീവിതങ്ങൾ മുഖ്യമന്ത്രി നേരിട്ട് മനസിലാക്കുന്ന ഗ്രാമ വാസ്തവ്യ പരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രി ഇവിടെയെത്തിയത്. ഉത്തര കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ചന്ദ്രാകി ഗ്രാമത്തിലാണ് ഗ്രാമ വാസ്തവ്യയുടെ ഭാഗമായി കുമാരസ്വാമി ആദ്യം എത്തിയത്.
രാജസ്ഥാനിൽ നിന്നും വസുന്ധര രാജെ പുറത്ത് ? ശത്രുപക്ഷം കരുത്താർജ്ജിച്ചു, 'പണികൊടുത്ത്' അമിത് ഷാ
എന്നാൽ ഗ്രാമത്തിൽ മുഖ്യമന്ത്രിക്കായി പഞ്ച നക്ഷത്ര സൗകര്യങ്ങൾ ഒരുക്കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ജനങ്ങൾക്ക് വേണ്ടി നടുറോഡിൽ കിടന്നുറങ്ങാനും താൻ തയാറാണെന്നാണ് ആരോപണങ്ങളോട് കുമാരസ്വാമി പ്രതികരിച്ചത്. കർണാടയിലെ സഖ്യ സർക്കാരിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഗ്രാമ സന്ദർശനം.
പഞ്ച നക്ഷത്ര സൗകര്യങ്ങൾ
ട്രെയിൻ മാർഗം യാദ്ഗിർ ജില്ലയിലെത്തിയ മുഖ്യമന്ത്രി കെഎസ്ആർടിസി ബസിലാണ് ചന്ദ്രാകി ഗ്രാമത്തിൽ എത്തിയത്. ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെയും കർഷകരുടെയും പ്രശ്നങ്ങൾ നേരിട്ട് അറിയുകയാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി താമസ സ്ഥലത്ത് ആഡംബര ബാത്ത് റൂം സൗകര്യം ഉണ്ടാക്കിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
മറുപടി
എനിക്ക് പഞ്ച നക്ഷത്ര സൗകര്യങ്ങൾ വേണ്ട, നടുറോഡിൽ കിടന്നുറങ്ങാനും തയാറാണ്, കുമാരസ്വാമി വ്യക്തമാക്കി. പക്ഷെ പ്രതിപക്ഷത്തോട് ഒരു കാര്യം ചോദിക്കാനുണ്ട്, അടിസ്ഥാന സൗകര്യങ്ങൾപോലും ലഭിക്കാതെ എനിക്ക് എങ്ങനെ ജോലി ചെയ്യാനാകും. അതുകൊണ്ടാണ് ഒരു ചെറിയ ബാത്ത് റൂം നിർമിച്ചത്. തിരിച്ച് പോകുമ്പോൾ ഞാൻ അത് കൂടെ കൊണ്ടുപോകില്ല, ചന്ദ്രാകിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കുമാരസ്വാമി പൊട്ടിത്തെറിച്ചു. ഗ്രാമത്തിലെ ഒരു സ്കൂളിലായിരുന്നു കുമാരസ്വാമി താമസിച്ചത്. തറയിൽ കിടന്നുറങ്ങുന്ന ചിത്രം ശ്രദ്ധ പിടിച്ച് പറ്റിയതിന് പിന്നാലെയായിരുന്നു പ്രതിപക്ഷം പുതിയ വിവാദം ഉന്നയിച്ചത്.
ബിജെപി വേണ്ട
സാധാരണ ബസിലാണ് ഞാൻ ഗ്രാമത്തിൽ എത്തിയത്. ഒരു വോൾവോ ബസ് ഞാൻ ഉപയോഗിച്ചിട്ടില്ല. ബിജെപിയിൽ നിന്നും ഒന്നും പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു ചെറിയ കുടിലിലും പഞ്ചനക്ഷത്ര ഹോട്ടലിലും കിടന്നുറങ്ങാൻ എനിക്ക് സാധിക്കും. ടോയ്ലറ്റ് സൗകര്യം ഉണ്ടാക്കിയെന്നത് സത്യമാണ്, പക്ഷെ അത് ഇവിടുത്തെ കുട്ടികൾക്കാണ് ഉപകാരപ്പെടുന്നത് മുഖ്യമന്ത്രി പറഞ്ഞു. എന്റെ പിതാവ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് റഷ്യയിലെ ഗ്രാൻഡ് ക്രെംലിൻ കൊട്ടാരത്തിൽ കഴിഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ വശങ്ങളും താൻ കണ്ടിട്ടുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു.
കുട്ടികളോടൊപ്പം
ഇത് രണ്ടാം വട്ടമാണ് കുമാരസ്വാമി ഗ്രാമങ്ങളിൽ നേരിട്ടെത്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നത്. 2006-007 കാലഘട്ടിൽ മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ആദ്യ സന്ദർശനം. യുവാക്കളും സ്ത്രീകളുമടക്കം നൂറ് കണക്കിനാളുകളാണ് ഗ്രാമത്തിലെ പ്രശ്നങ്ങൾ ബോധിപ്പിക്കാനായി മുഖ്യമന്ത്രിയെ കാണാനെത്തിയത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനം, കൂടുതൽ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങൾ, പുതിയ റോഡുകൾ തുടങ്ങി നിരവധി ആവശ്യങ്ങൾ ഗ്രാമീണർ മുഖ്യമന്ത്രിക്ക് മുന്നിൽ ഉന്നയിച്ചി. ഗ്രാമത്തിലെ വിദ്യാർത്ഥികളുമായും മുഖ്യമന്ത്രി ചർച്ച നടത്തി.
Karnataka CM HD Kumaraswamy at Government Higher Primary School in Chandraki village, Yadgir; The Chief Minister is staying in the village as a part of his 'Village stay programme.' #Karnataka pic.twitter.com/YFkCVySqFQ
— ANI (@ANI) June 21, 2019
കർഷക പ്രശ്നങ്ങൾക്ക്
ഗ്രാമത്തിലെ കർഷക പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും കുമാരസ്വാമി ഉറപ്പ് നൽകിയിട്ടുണ്ട്. കാർഷിക കടങ്ങൾ എഴുതിത്തള്ളാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഇതിനായി 100 കോടി അടിയന്തരമായി അനുവദിക്കും. ഗ്രാമീണർ ഉന്നയിച്ച എല്ലാ പരാതികൾക്കും പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയാണ് കുമാരസ്വാമി മടങ്ങിയത്. മുഖ്യമന്ത്രിക്കായി ഗ്രാമീണർ സാംസ്കാരിക പരിപാടികളും ഒരുക്കിയിരുന്നു.