വിജയിയെ രൂക്ഷമായി വിമര്‍ശിച്ച് ഡികെ ശിവകുമാര്‍; രാഷ്ട്രീയ പക്വതയില്ല, അതിന് കോണ്‍ഗ്രസിനെ കിട്ടില്ല
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് പാർട്ടി പ്രകടനപത്രിക പുറത്തിറക്കി. ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പ്രകടനപത്രിക പ്രകാശനം ചെയ്തത് കർണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാറാണ്. എന്നാൽ, ഈ വേളയിൽ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. വിജയ് രാഷ്ട്രീയത്തിൽ പക്വതയില്ലാത്ത വ്യക്തിയാണെന്നും അദ്ദേഹത്തിന് രാഷ്ട്രീയപരമായ കാര്യങ്ങളിൽ മെച്ചൂരിറ്റിയില്ലെന്നും ഡി കെ ശിവകുമാർ തുറന്നടിച്ചു.
വിജയിന്റെ കൂടെ ജി കെ വാസന്റെ തമിഴ് മാനില കോൺഗ്രസ് പാർട്ടിക്ക് വേണമെങ്കിൽ പോകാമെന്നും, തങ്ങളവരോടൊപ്പം ഉണ്ടാവില്ലെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി. തമിഴ്‌നാട്ടിൽ കോൺഗ്രസ് സഖ്യം ഡിഎംകെയോടൊപ്പമാണ്. ഈ സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡി കെ ശിവകുമാറിന്റെ ഈ രൂക്ഷമായ പ്രതികരണത്തിന് കാരണമായ ഒരു സംഭവം കഴിഞ്ഞ ദിവസമാണ് അരങ്ങേറിയത്. നെല്ലായിലും തൂത്തുക്കുടിയിലും നടന്ന പ്രചാരണ പരിപാടികളിൽ വെച്ച് വിജയ് നടത്തിയ പ്രസ്താവനകളാണ് ഈ വിമർശനങ്ങൾക്ക് വഴിവെച്ചത്.
അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: "ഡിഎംകെ സഖ്യത്തിലുള്ളവർ പോലും പരസ്പരം വോട്ട് ചെയ്യില്ലെന്ന് തോന്നുന്നു. ഡിഎംകെ കോൺഗ്രസിനെ സഖ്യത്തിൽ നിർത്തിയിരിക്കുകയാണ്. ഏതാനും കോടികൾ നൽകി ഡിഎംകെ ആ പാർട്ടിയെ കൂടെ നിർത്താൻ ശ്രമിച്ചു. യഥാർത്ഥ കോൺഗ്രസ് തമിഴ് വെട്രി കഴകത്തിനൊപ്പമാണ് നിലകൊള്ളുന്നത്."
വിജയിന്റെ ഈ അഭിപ്രായങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് ഡി കെ ശിവകുമാർ അതേ നാണയത്തിൽ മറുപടി നൽകിയത്. കോൺഗ്രസ് പാർട്ടി വിജയിയോടൊപ്പം ഇല്ലെന്നും, ജി കെ വാസന്റെ തമിഴ് മാനില കോൺഗ്രസ് വേണമെങ്കിൽ ടിവികെയുടെ കൂടെ കൂടിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സഖ്യവും ഡിഎംകെ സഖ്യവും തമ്മില്‍ വലിയ വ്യത്യാസമില്ല. പുറത്തുനിന്ന് നോക്കുമ്പോഴാണ് ഇരു മുന്നണികളും രണ്ടായി തോന്നുന്നത്. അകത്ത് നിന്ന് നോക്കുമ്പോള്‍ രണ്ടും ഒന്നാണ്. തന്റെ വരവോടെ ഇവരുടെ പല അഴിമതകളും പുറത്തായി. ഇതാണ് തനിക്കെതിരെ ഇരുമുന്നണികളും തിരിയാന്‍ കാരണം എന്നും വിജയ് ആരോപിച്ചു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള കാഷ് ബോക്‌സ് അലയന്‍സ് ആണ് എന്നും വിജയ് വിമര്‍ശിച്ചു.
ഏപ്രില്‍ 23നാണ് തമിഴ്‌നാട്ടില്‍ വോട്ടെടുപ്പ്. പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുന്നത്. 234 മണ്ഡലങ്ങളിലും വിജയുടെ ടിവികെ മല്‍സരിക്കുന്നുണ്ട്. നേരത്തെ കോണ്‍ഗ്രസ്-ടിവികെ സഖ്യം വരുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ഡിഎംകെ സഖ്യത്തില്‍ തന്നെ നിലയുറപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എങ്കിലും കോണ്‍ഗ്രസിലുള്ളവര്‍ ടിവികെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുമെന്നാണ് വിജയ് പറയുന്നത്.












Click it and Unblock the Notifications