കര്‍ണാടകത്തില്‍ അടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ? കോണ്‍ഗ്രസ് ദള്‍ ബന്ധം ഉപേക്ഷിക്കും?നിര്‍ണായക നീക്കം
ബെംഗളൂരു: അതീവ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യമാണ് കര്‍ണാടകത്തില്‍. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് 23 ന് വന്‍ അട്ടിമറികള്‍ സംസ്ഥാനത്ത് നടക്കുമെന്ന് ബിജെപിയോട് അടുത്ത വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സഖ്യസര്‍ക്കാര്‍ താഴെ വീഴുമെന്നും ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുമെന്നുമാണ് നേതാക്കള്‍ നല്‍കിയ സൂചന.
രാഹുല്‍-അമരീന്ദര്‍ കൂട്ടുകെട്ടില്‍ പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!എന്‍ഡിഎ നേതാക്കള്‍ കോണ്‍ഗ്രസില്‍
എന്നാല്‍ സഖ്യം ഉപേക്ഷിച്ച് കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭരിക്കാനുള്ള സാധ്യതയാണ് ഉരുത്തിരിഞ്ഞ് വരുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയെ വീണ്ടും മുഖ്യനാക്കി നിര്‍ണായക നീക്കത്തിനാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് തയ്യാറെടുക്കുന്നതെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
കളി മാറ്റി കോണ്‍ഗ്രസ്
സംസ്ഥാനത്ത് വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. ദള്‍ സഖ്യത്തെ തള്ളി കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് തേടുന്നതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി അവരോധിക്കണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
മെയ് 23 ന്
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തോടെ കോണ്‍ഗ്രസിന് ദളുമായുള്ള സഖ്യം ഉപേക്ഷിക്കാമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.28 ല്‍ 13 സീറ്റുകള്‍ എങ്കിലും ലഭിച്ചാല്‍ കോണ്‍ഗ്രസിന് ധൈര്യമായി സഖ്യം അവസാനിപ്പിക്കാമെന്നാണ് നേതാക്കള്‍ പറയുന്നു.
ബദ്ധവൈരികള്‍
മുന്‍പ് ബദ്ധവൈരിയായിരുന്ന ദളുമായി ഇപ്പോഴുള്ള സഖ്യത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ അതൃപ്തി ഉണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തന്നെ ജെഡിഎസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നു.
പരസ്യമായി രംഗത്ത്
പ്രത്യേകിച്ച് വൊക്കലിംഗ വിഭാഗങ്ങള്‍ക്ക് ആദിപത്യമുള്ള മൈസൂരു, മാണ്ഡ്യ, ഹസന്‍, തുംകുരു, ചിക്കബെല്ലാപൂര്‍, ബെംഗളൂരു റൂറല്‍, ചിത്രദുര്‍ഗ എന്നീ ജില്ലകളില്‍. മാണ്ഡ്യയിലും ഹസനിലും ദളിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. അതേസമയം വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് വളരെ എളുപ്പത്തില്‍ കേവല ഭൂരിപക്ഷം നേടാനാകുമെന്നും ചില നേതാക്കള്‍ പറയുന്നു.
കോണ്‍ഗ്രസിന്
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ ഏറിയില്ലേങ്കില്‍ അത് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് നല്ല നേരമാണെന്നാണ് നേതാക്കളുടെ അഭിപ്രായം. മോദി പ്രഭാവത്തിലാണ് ബിജെപി നിലനില്‍ക്കുന്നത്. അത് ഇല്ലാതായാല്‍ കര്‍ണാടകം പോലുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ തിരിച്ചുവരവ് എളുപ്പമാകുമെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്.
ഡികെയും
അതിനിടെ സിദ്ദരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് ഡികെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി. ആഭ്യന്തര മന്ത്രി എംബി പാട്ടീല്‍, ജലവിഭവ വകുപ്പ് മന്ത്രി ഡികെ ശിവകുമാര്‍, വനം മന്ത്രി സതീഷ് ജാര്‍ഖിഹോളി, എംഎല്‍എ ഡോ സുധാകര്‍ എന്നിവരാണ് സിദ്ധരാമയ്യയ്ക്ക് വേണ്ടി രംഗത്തെത്തിയത്.
വികസന നായകന്‍
മുന്‍ മുഖ്യമന്ത്രി കൂടിയായ സിദ്ധരാമയ്യയാണ് സംസ്ഥാനത്ത് പല വികസനങ്ങളും നടപ്പാക്കിയത്. അദ്ദേഹം സംസ്ഥാനത്ത് ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയാകണമെന്നാണ് തങ്ങളുടെ ആഗ്രഹം, ആഭ്യന്തരമന്ത്ി എംബി പാട്ടീല്‍ പറഞ്ഞു. അതേസമയം ഇപ്പോള്‍ ജനങ്ങളുടെ തിരുമാനം മാനിക്കും. സര്‍ക്കാര്‍ അഞ്ച് കൊല്ലം പൂര്‍ത്തിയാക്കും, അദ്ദേഹം പറഞ്ഞു.
കാലാവധി പൂര്‍ത്തിയാക്കിയില്ല
കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയിട്ട് പത്ത് മാസം പൂര്‍ത്തിയായിട്ടില്ല. നേരത്തേ തന്നെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി പംഗത്തെത്തിയിരുന്നു. സിദ്ധരാമയ്യയ്ക്ക് ഒരു അവസരം കൂടി കൊടുക്കണമെന്നായിരുന്നു എംഎല്‍എമാരുടെ ആവശ്യം.
മന്ദഗതിയില്‍
സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ കുമാരസ്വാമി പരാജയമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ എംഎല്‍എമാരുടെ പരാമര്‍ശത്തില്‍ കുമാരസ്വാമി അതൃപ്തി തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
തിരിച്ചടി
അനായാസ അധികാരം സ്വപ്നം കണ്ട ബിജെപിക്ക് അവസാന നിമിഷം തിരിച്ചടി നല്‍കിയായിരുന്നു ജെഡിഎസുമായി കോണ്‍ഗ്രസ് കൈകോര്‍ത്തത്. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റിനിർത്താനായി എന്തു വിട്ടുവീഴ്ചയ്ക്കും ത്യാഗത്തിനും തയ്യാറാകാമെന്നായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍റിന്‍റെ തിരുമാനം.
കലങ്ങിമറിയും
എന്നാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് കൊമ്പുകോര്‍ത്ത കോണ്‍ഗ്രസ് -ജെഡിഎസ് നേതാക്കള്‍ തമ്മിലുള്ള ശത്രുത സഖ്യസര്‍ക്കാരിന്‍റെ രൂപീകരണത്തിന് ശേഷവും തുടര്‍ന്നു. ഇത് മുതലെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളും ബിജെപിയും ശക്തമാക്കിയതോടെ കര്‍ണാടകയില്‍ കാര്യങ്ങള്‍ കുഴങ്ങി മറിയുകയാണ്. മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ വന്‍ അട്ടിമറികള്‍ സംസ്ഥാനത്ത് ഉണ്ടായേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്.
പാലാ പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ്! അടിമുടി മാറ്റം, എല്ലാ നീക്കത്തിനും പിന്നില്‍
കര്‍ണാടകത്തില്‍ നടക്കാനിരിക്കുന്നത് വന്‍ രാഷ്ട്രീയ അട്ടിമറി! വെളിപ്പെടുത്തല്‍! പഴുതടച്ച് ബിജെപി