കോൺഗ്രസിന് വൻ തിരിച്ചടി, ഒരു എംപി കൂടി രാജി വെച്ചു! 3 മാസത്തിനിടെ രാജി വെക്കുന്നത് മൂന്നാമത്തെ എംപി!
ബെംഗളൂരു: സംസ്ഥാന ഭരണം നഷ്ടപ്പെട്ട കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസിന്റെ കര്‍ണാടകത്തില്‍ നിന്നുളള രാജ്യസഭാ എംപിയായ കെസി രാമമൂര്‍ത്തി രാജി വെച്ചു. രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കൈമാറി. കോണ്‍ഗ്രസില്‍ ഒരു മാറ്റവും വരുത്താന്‍ നേതൃത്വം തയ്യാറാകുന്നില്ല എന്നാരോപിച്ചാണ് രാമമൂര്‍ത്തിയുടെ രാജി. കോണ്‍ഗ്രസ് വിട്ട രാമമൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന.
67കാരനായ രാമമൂര്‍ത്തി കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോണ്‍ഗ്രസില്‍ നിന്നും രാജി വെക്കുന്ന മൂന്നാമത്തെ എംപിയാണ്. രാജിക്കത്ത് വെങ്കയ്യ നായിഡു അംഗീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 2016ലാണ് രാമമൂര്‍ത്തി രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2011 ജൂണ്‍ 30 വരെ കാലാവധി ശേഷിക്കെയാണ് എംപി സ്ഥാനത്ത് നിന്നുളള രാജി.
രാമമൂര്‍ത്തിയുടെ രാജിയോടെ രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗസംഖ്യ 45 ആയി ചുരുങ്ങി. നേരത്തെ ആസാമില്‍ നിന്നുളള മുതിര്‍ന്ന എംപിയായ സഞ്ജയ് സിംഗ്, രാജ്യസഭാ ചീഫ് വിപ്പ് കൂടിയായ ഭുവനേശ്വര്‍ കലിട്ട എന്നിവരാണ് എംപി സ്ഥാനം രാജി വെച്ചത്. കോണ്‍ഗ്രസിലെ ്പ്രശ്‌നങ്ങള്‍ സംബന്ധിച്ച് താന്‍ സോണിയാ ഗാന്ധിയെ കണ്ട് പരാതിപ്പെട്ടിരുന്നു. ഒരു വര്‍ഷം കാത്തിരുന്നിട്ടും ഒരു തിരുത്തല്‍ നടപടിയും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് രാമമൂര്‍ത്തി പ്രതികരിച്ചു.
ബിജെപിയില്‍ ചേരണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും രാമമൂര്‍ത്തി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളേയും കണ്ട് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി രാമമൂര്‍ത്തി പറഞ്ഞു. ബിജെപിക്ക് തന്റെ സേവനം ആവശ്യമുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ ഉപയോഗപ്പെടുത്താം. രാജ്യപുരോഗിക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് താല്‍പര്യമുണ്ട്. ഭാവി തീരുമാനം എന്താണെന്നത് രണ്ട് ദിവസത്തിനുളളില്‍ പരസ്യമാക്കുമെന്നും രാമമൂര്‍ത്തി പ്രതികരിച്ചു.