കോൺഗ്രസിന്റേത് 2013 ലെ തന്ത്രം; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതിന് കാരണം ഇതാണ്
ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടാതെയാണ് കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുന്നത്. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ, കെ പി പി സി അധ്യക്ഷൻ ഡികെ ശിവകുമാർ എന്നിവരാണ് നിലവിൽ കോൺഗ്രസിൽ മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ച് ചരടുവലിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാത്രമെ ആര് നയിക്കണമെന്ന് തീരുമാനീക്കൂവെന്നാണ് എ ഐ സി സി അധ്യക്ഷൻ കൂടിയായ മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കിയത്. ഇരു നേതാക്കളും തമ്മിലുള്ള തർക്കം മാത്രമല്ല അതിന് കാരണം.
2013 ലെ നിയമസഭ തിരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യപിക്കാതെയായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അന്ന് സിദ്ധരാമയ്യയും ഡികെ ശിവകുമാറുമായിരുന്നു കസേരയ്ക്കായി രംഗത്തുണ്ടായിരുന്നത്. അന്ന് തിരഞ്ഞെടുപ്പിൽ പരമേശ്വര പരാജയപ്പെട്ടു. തുടർന്ന് എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കായിരുന്നു.

എന്നാൽ 2018 ൽ സിദ്ധരാമയ്യ കോൺഗ്രസിനെ നയിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു പാർട്ടി തിരഞ്ഞെടുപ്പിനൊരുങ്ങിയത്. ഇതോടെ എതിരാളികൾ അദ്ദേഹത്തിന്റെ പരാജയം ഉറപ്പാക്കുകയെന്ന ഉദ്ദേശത്തോടെ മറ്റ് പാർട്ടികളിൽ ചേർന്ന് തന്ത്രം മെനഞ്ഞു, ഫലമോ 33 സീറ്റുകളുടെ നഷ്ടത്തിൽ കോൺഗ്രസ് കനത്ത പരാജയം രുചിച്ചു.
സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തങ്ങളുടെ 'മുഖ്യമന്ത്രി' മോഹം ഇതിനോടകം പരസ്യമാക്കിയിട്ടുണ്ട്. ഇതോടെ ഇരുപക്ഷത്തേയും നേതാക്കൾ വാക്ക് പോര് രൂക്ഷമാകുകയും നേതാക്കൾക്ക് വേണ്ടി പരസ്യമായി തന്നെ ഏറ്റുമുട്ടുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ ദേശീയ നേതൃത്വം വടിയെടുത്തു. വിജയം മാത്രമായിരിക്കണം നേതാക്കളുടെ ലക്ഷ്യമെന്നും ഹൈക്കമാന്റ് താക്കീത് ചെയ്തു.

അതേസമയം ഭരണം ലഭിച്ചാൽ കസേര ഉറപ്പാക്കാനുള്ള നീക്കങ്ങൾ ഒരുവശത്ത് ഡികെ ശിവകുമാർ സജീവമാക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രബല സമുദായമായ വൊക്കാലിഗ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് ഡികെ ശ്രമിക്കുന്നത്. വൊക്കാലിഗ വിഭാഗക്കാരനാണ് ഡികെ. വൊക്കാലിഗ വിഭാഗം പിന്തുണച്ചാൽ സമുദായാംഗമായ തനിക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന കാർഡാണ് ഡികെ ഇറക്കുന്നത്. നേരത്തേ അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡികെയെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തപ്പോൾ അന്ന് രാഷ്ട്രീയം മറന്ന് വൊക്കാലിഗ സമുദായാംഗങ്ങൾ ശിവകുമാറിന് വേണ്ടി തെരുവിൽ ഇറങ്ങിയിരുന്നു. തിരഞ്ഞെടുപ്പിൽ വിജയച്ചാൽ സമുദായം തനിക്ക് പിന്നിൽ ഉറച്ച് നിൽക്കുമെന്നും ഡികെ ശിവകുമാർ കരുതുന്നുണ്ട്.
എന്നാൽ ഡികെ നയിക്കാനെത്തിയാൽ അദ്ദേഹത്തിനെതിരായ ഇഡി കേസ് ഉൾപ്പെടെ ബി ജെ പി രാഷ്ട്രീയ ആയുധമാക്കിയേക്കുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. അതേസമയം സിദ്ധരാമയ്യയെ സംബന്ധിച്ച് നിരവധി വെല്ലുവിളികളാണ് അദ്ദേഹം നേരിടുന്നത്. പ്രധാന പ്രതിസന്ധി പാർട്ടിയിൽ നിന്നുള്ള നേതാക്കളുടെ എതിർപ്പാണ്. സ്വന്തം നേതാക്കൾ തന്നെ കാലുവാരിയതിനാലായിരുന്നു അദ്ദേഹം കഴിഞ്ഞ തവണ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും പരാജയപ്പെട്ടത്. മാത്രമല്ല മുൻ ജെ ഡി എസ് നേതാവായ സിദ്ധരാമയ്യയ്ക്കെതിരെ ജെഡിഎസും ചരടുവലിച്ചേക്കും.
അതിനിടെ ബി ജെ പിയിലും മുറ്യമന്ത്രി സ്ഥാനാർത്ഥിയായി ആര് എന്ന കാര്യത്തിൽ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. നിലവിലെ മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മിയ്ക്കെതിരെ പാർട്ടിയിലും പുറത്തും അതൃപ്തികൾ ശക്തമാണ്. പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള നേതാവായിട്ട് കൂടി മുൻ മുഖ്യമന്ത്രിയായ യെദ്യൂരപ്പ നേടിയെടുത്ത സമുദായ പിന്തുണ ഉറപ്പാക്കാനും ബൊമ്മൈക്ക് സാധിച്ചിട്ടില്ല. അതിനാൽ ബൊമ്മൈയുടെ പേര് ഉയർത്തിക്കാട്ടിയാൽ അത് തിരിച്ചടിയാകുമെന്നാണ് നേതൃത്വം കരുതന്നത്. അതേസമയം ഭരണ തുടർച്ച ലഭിച്ചാൽ ബൊമ്മൈയെ തന്നെ നിലനിർത്തി മുന്നോട്ട് പോകാനായിരിക്കും നേതൃത്വം ശ്രമിച്ചേക്കുകയെന്നും ബി ജെ പി വൃത്തങ്ങൾ പറയുന്നു.












Click it and Unblock the Notifications