കര്‍ണാടക നിയമസഭയിൽ നിന്നും കാണാതായ കോണ്‍ഗ്രസ് എംഎൽഎക്ക് നെഞ്ച് വേദന! മുംബൈ ആശുപത്രിയില്‍ അഡ്മിറ്റ്!!
ബാംഗ്ലൂർ: വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന കർണാടക അസംബ്ലിയിൽ വരാതിരുന്ന കോൺഗ്രസ് എം എൽ എയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കര്‍ണാടകത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും എം എൽ എയുമായ ശ്രീമന്ത് പട്ടേലിനെയാണ് മുംബൈയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ച് വേദനയെ തുടർന്നാണ് എം എൽ എ ആശുപത്രിയിലായത് എന്നാണ് റിപ്പോർട്ടുകൾ.
ഇന്നലെ രാത്രിയാണ് ശ്രീമന്ത് പട്ടേൽ മുംബൈയിൽ എത്തിയത്. കോൺഗ്രസ് - ജെ ഡി എസ് വിമത എം എൽ എമാർ താമസിക്കുന്ന വിൻഡ് ഫ്ലവർ പ്രകൃതി റിസോർട്ടിലായിരുന്നു ശ്രീമന്ത് പട്ടേലും താമസിച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച രാവിലെ നെഞ്ച് വേദനയെ തുടർന്ന് എം എൽ എയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
#Mumbai: Karnataka Congress MLA Shrimant Patil who was staying with other Congress MLAs at Windflower Prakruthi Resort in Bengaluru, reached Mumbai last night, currently admitted to a hospital in Mumbai after he complained of chest pain. pic.twitter.com/wojgD6R443
— ANI (@ANI) July 18, 2019
അതേസമയം കർണാടക നിയമസഭയിൽ വിശ്വാസവോട്ട് നടപടികൾ പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭിയില്‍ വിശ്വാസപ്രമേയം അവതരിപ്പിച്ചു. സഭയില്‍ ഇപ്പോള്‍ പ്രമേയത്തില്‍ ചര്‍ച്ച പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചര്‍ച്ചക്ക് ശേഷമായിരിക്കും വോട്ടെടുപ്പ് നടക്കുക. അതേസമയം വോട്ടെടുപ്പ് അടുത്ത ആഴ്ച്ചത്തേക്ക് നീട്ടിവെക്കാനും ഭരണപക്ഷം ശ്രമിക്കുന്നുണ്ട്.
വോട്ടെടുപ്പ് നീട്ടി വെക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ രംഗത്ത് വന്നിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിന് സമയം നിശ്ചയിക്കാന്‍ പ്രതിപക്ഷ നേതാവ് യദ്യൂരപ്പ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ബിജെപിയുടെ ഒരു എംഎല്‍എ അടക്കം 21 പേരാണ് ഇന്നത്തെ സഭാ നടപടികളിൽനിന്ന് വിട്ടുനിൽക്കുന്നത്. ഇതിൽ കോൺഗ്രസ് - ജെ ഡി എസ് വിമതരായ 15 എംഎൽഎമാരും പെടും. വിട്ടുനില്‍ക്കുന്ന രണ്ട് പേർ സ്വതന്ത്രരാണ്.