പന്നിപ്പനിയല്ല ഇതിലും വലുത് വരാനിരിക്കുന്നതെയുള്ളു; അമിത് ഷായെ പരിഹസിച്ച് കോൺഗ്രസ് നേതാവ്, വിവാദം
ബെംഗളൂരു: പന്നിപ്പനിയെ തുടർന്ന് എയിംസിൽ ചികിത്സയിൽ കഴിയുന്ന അമിത് ഷായെ പരിഹസിച്ച കോൺഗ്രസ് എംപിയുടെ പരാമർശം വിവാദമാകുന്നു. കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗവും എഐഐസിസി ജനറൽ സെക്രട്ടറിയുമായ ബികെ ഹരിപ്രസാദാണ് അമിത് ഷായെ പരിഹസിച്ച് പുലിവാല് പിടിച്ചിരിക്കുന്നത്.
കർണാടക സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചതുകൊണ്ടാണ് അമിത് ഷായ്ക്ക് പന്നിപ്പനി വന്നതെന്നാണ് ഹരിപ്രസാദിന്റെ കണ്ടെത്തൽ. ആറ് എംഎൽഎമാരെ തട്ടിക്കൊണ്ടുപോയി മുംബൈയിൽ പാർപ്പിച്ചു, ബിജെപിയും ആർഎസ്എസും അവർക്ക് കാവൽ നിന്നു. എന്നാൽ ചിലർ തിരിച്ചെത്തിയതോടെ അമിത് ഷാ പരിഭ്രമിച്ചെന്നും അതിനാലാണ് പന്നിപ്പനി പിടിച്ചതെന്നുമാണാ് ഹരിപ്രസാദിന്റെ പരിഹാസം. ഇനിയും ഇത്തരം ശ്രമങ്ങൾ തുടർന്നാൽ അമിത് ഷായുടെ ആരോഗ്യം ഇനിയും മോശമാകുമെന്നും എംപി മുന്നറിയിപ്പ് നൽകി.
എംപിയുടെ പരാമർശം വിവാദമായതോടെ കോൺഗ്രസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹരിപ്രസാദിന്റെ മാനസിക നില തകരാറിലാണെന്നും ഒരു പരിഷ്കൃത സമൂഹത്തിൽ ജീവിക്കാനുള്ള യോഗ്യത അദ്ദേഹത്തിനില്ലെന്നും ബിജെപിയും തിരിച്ചടിച്ചു. ഹരിപ്രദാസിനെ പാർട്ടി പദവിയിൽ നിന്ന് നീക്കം ചെയ്യാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോയെന്ന് ബിജെപി വെല്ലുവിളിച്ചു. നടപടിയുണ്ടായില്ലെങ്കിൽ അതിന് അർത്ഥം എംപിയുടെ പരാമർശത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്നാണെന്നും ബിജെപി നേതാക്കൾ കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ മായാവതിയുടെ പിൻഗാമി ഇതാണോ? അഭ്യൂഹങ്ങൾക്കിടയിൽ തിരിച്ചടിച്ച് മായാവതി