കർണാടകയിലെ നാല് കോൺഗ്രസ് എംഎൽഎമാർ എവിടെ? ഫെബ്രുവരി എട്ടിന് തീരുമാനം? നിർണായകം!!
Recommended Video
ബെംഗളൂരു: അതി രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കർണാടകയിലെ ഏഴ് മാസം മാത്രം പ്രായമുള്ള കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാർ കടന്നു പോകുന്നത്. സർക്കാരിനെ അട്ടിമറിക്കാൻ രാഷ്ട്രീയ കുതിരക്കച്ചവടവുമായി ബിജെപി ഒരു വശത്ത്. സഖ്യകക്ഷികൾ തമ്മിൽ നിലനിൽക്കുന്ന ഭിന്നത മറുഭാഗത്ത്. സർക്കാരിനെ താഴെയിറക്കാൻ തങ്ങൾ ഒന്നും ചെയ്യില്ലെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുമ്പോഴും അണിയറ നീക്കങ്ങൾ സജീവമാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്.
റാഞ്ചൽ ഭീഷണി ഒഴിവാക്കാൻ ബിജെപി എംഎൽഎമാരെ ഹരിയാനയിലും കോൺഗ്രസ് കർണാടകയിലെ ആഡംബര റിസോർട്ടിലേക്കും മാറ്റിപാർപ്പിച്ചിരുന്നു. കോൺഗ്രസിന്റെ നാല് എംഎൽഎമാർ ഒഴികെ മറ്റുള്ളവർ സ്വന്തം മണ്ഡലങ്ങളിൽ തിരിച്ചെത്തിയിട്ടുണ്ട്. എംഎൽഎമാരില്ലാത്തതിനാൽ നാല് മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളും സ്തംഭിച്ച സ്ഥിതിയിലാണ്. ഭരണം നിലനിർത്താൻ സർക്കാർ പാടുപെടുമ്പോൾ ജനങ്ങളും നട്ടം തിരിയുകയാണെന്ന് ചുരുക്കം.
നാല് മണ്ഡലങ്ങൾ
അത്താനി, ഗോകാക്, ചിഞ്ചോലി, ബെല്ലാരി(റൂറൽ) എന്നീ നാല് മണ്ഡലങ്ങളിലെ എംഎൽഎമാരാണ് റിസോർട്ട് രാഷ്ട്രീയത്തിനൊടുക്കം സംസ്ഥാനത്ത് തിരിച്ചെത്താത്തത്. ഈ മണ്ഡലങ്ങളിൽ തുടങ്ങിവെച്ച പല വികസന പ്രവർത്തനങ്ങളും തുടരാനാകാത്ത അവസ്ഥയാണ്. സർക്കാരിനെ തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാൻ യാതൊരു വഴിയുമില്ലാതെ വലയുകയാണ് പ്രദേശവാദികൾ.
ബിജെപിയിലേക്ക്
നാല് എംഎൽഎമാരും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് അടുക്കുന്നുവെന്നാണ് സൂചനകൾ പുറത്ത് വരുന്നത്. ഫെബ്രുവരി എട്ടാം തീയതി ബജറ്റ് അവതരിപ്പിക്കാൻ കുമാരസ്വാമി സർക്കാരിന് കഴിയില്ലെന്ന് ബിജെപി നേതാക്കൾ പരസ്യമായും രഹസ്യമായും പറയുന്നുണ്ട്. രണ്ട് സ്വതന്ത്ര്യ എംഎൽഎമാർ അടുത്തിടെ സർക്കാരിന് പിന്തുണ പിൻവലിച്ചിരുന്നു.
വികസനമെത്താതെ അത്താനി
നീണ്ട ഇടവേളയ്ക്ക് ശേഷം അത്താനി മണ്ഡലത്തിലെ എംഎൽഎ ആയ മഹേഷ് കുമത്തല്ലി ജനുവരി 25ാം തീയതി മണ്ഡലത്തിൽ എത്തിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തൽ ചടങ്ങിന് ശേഷം എംഎൽഎ വീണ്ടും അപ്രത്യക്ഷനായി. എംഎൽഎയെ ബന്ധപ്പെടാൻ ശ്രമം നടത്തിയെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. നട്ടെല്ലിന്റെ ചികിത്സയ്ക്കായി മുംബൈയിലാണെന്നായിരുന്നു എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞത്. വികസന പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിക്കാൻ എംഎൽഎ ബെംഗളൂരുവിലാണെന്നായിരുന്നു സഹോദരന്റെ വിശദീകരണം. ഇതോടെ എംഎൽഎയുടെ കള്ളി വെളിച്ചത്തായി.
രമേശ് ജാർക്കിഹോളിയുടെ അനുയായി
കോൺഗ്രസിൽ കലാപക്കൊടി ഉയർത്തി നിൽക്കുന്ന രമേശ് ജാർക്കിഹോളിയുടെ അടുത്ത അനുയായിയാണ് മഹേഷ്. 2018 തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തനായ സ്ഥാനാർത്ഥി ലക്ഷ്മൺ സവാദിയെ മഹേഷ് പരാജയപ്പെടുത്തിയത് സ്വന്തം പാർട്ടിക്കാരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. എംഎൽഎയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. എംഎൽഎയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള ക്യാംപെയിൻ പോലും സോഷ്യൽ മീഡിയയിൽ സജീവമാണ്. എംഎൽഎയുടെ നിരുത്തരവാദിത്തപരമായ സമീപനം മൂലം മണ്ഡലത്തിലേക്ക് പ്രഖ്യാപിച്ച പല പദ്ധതികളും എത്തുന്നില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ സമ്മതിക്കുന്നു.
ഗോകാക്(ബെലഗാവി)
മന്ത്രിസഭാ പുന: സംഘടനയെ തുടർന്ന് മന്ത്രിപദവി നഷ്ടപ്പെട്ടതോടെയാണ് ഗോഗാക് എംഎൽഎ രമേശ് ജാർക്കിഹോളി കലാപക്കൊടി ഉയർത്തുന്നത്. വേണ്ട വിധം പരിഗണിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് പ്രഖ്യാപനവും നടത്തിയിരുന്നു. സർക്കാരിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇതുവരെ രമേശ് നിസ്സഹകരണം തുടരുകയാണ്. മൊബൈൽ ഫോണും പ്രവർത്തന രഹിതമാണ്. മണ്ഡലത്തിലെ റോഡ് നിർമാണം എംഎൽഎയുടെ അഭാവത്തിൽ താറുമാറായെന്ന് അടുത്ത അനുയായികൾ പോലും സമ്മതിക്കുന്നുണ്ട്.
ബല്ലാരി(റൂറൽ)
2017 വരെ ബിജെപിയിലായിരുന്ന ബല്ലാരി എംഎൽഎ നാഗേന്ദ്ര തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് കോൺഗ്രസിലെത്തിയത്. സംവരണ സീറ്റിൽ കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു വിജയം. നാഗേന്ദ്രയുടെ മന്ത്രിസ്ഥാനമോഹം പക്ഷേ കോൺഗ്രസ് അംഗീകരിച്ചില്ല. സഹോദരൻ ബി വെങ്കടേഷിന് ലോക്സഭാ സീറ്റും നിഷേധിച്ചതോടെ കോൺഗ്രസ് കേന്ദ്രങ്ങളുമായി നാഗേന്ദ്ര ഇടയുകയായിരുന്നു. എംഎൽഎയ്ക്കതിരെ ശക്തമായ ജനരോക്ഷമാണ് മണ്ഡലത്തിൽ അലയടിക്കുന്നത്.
ചിഞ്ചോളി
ചിഞ്ചോളി എംഎൽഎ ഉമേഷ് ജാദവ് ബിജെപിയിലേക്ക് അടുക്കുകയാണെന്ന അഭ്യൂഹം ശക്തമാണെങ്കിലും എംഎൽഎയുടെ ജനപ്രീതിയുടെ കാര്യത്തില കാര്യമായ കുറവില്ല. നിരവധി പ്രവർത്തനങ്ങൾ മണ്ഡലത്തിൽ എത്തിക്കാനായി എന്നതാണ് ഉമേഷ് ജാദവിന്റെ വിജയം. മികച്ച റോഡുകളും കുടിവെള്ള സംവിധാനങ്ങളുമെല്ലാം ഫലപ്രദമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കലബുറഗി മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയ്ക്കെതിരെ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ