അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല... കര്‍ണാടകത്തില്‍ ബാലൻസ് വിധി!!! കോണ്‍ഗ്രസ്സിന് ആശ്വാസവും ആധിയും
ദില്ലി/ബെംഗളൂരു: കര്‍ണാടക പ്രതിസന്ധിയ്ക്ക് സുപ്രീം കോടതി വിധിയിലും അവസാനം ആകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാം എന്നാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. അതേസമയം, വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്ബന്ധിയ്ക്കാന് ആവില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നുണ്ട്.
കര്‍ണാടകം ഇനി സ്പീക്കറുടെ 'കോര്‍ട്ടില്‍'! വിമതരുടെ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം സ്പീക്കറുടേത്
സത്യത്തില്‍ രണ്ട് കൂട്ടര്‍ക്കും ആശ്വാസം നല്കുന്ന വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ ഭരമഘടനാപരമായ കാര്യങ്ങളില്‍ പിന്നീട് തീരുമാനം എടുക്കും എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭയെ സംബന്ധിച്ച കാര്യങ്ങളില്‍ പരമാധികാരി സ്പീക്കര്‍ മാത്രമാണ് എന്ന് ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് കോടതി. അതേ സമയം കൂറുമാറ്റ നിരോധന നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ക്കും കോടതി വിധി വഴിവയ്ക്കുന്നുണ്ട്.
നിര്‍ണായകം
നിയമസഭയില്‍ വിശ്വാസ വോട്ട് തേടുന്നതിന് ഒരു ദിവസം മുമ്പാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി പുറത്ത് വന്നിരിക്കുന്നത്. സ്പീക്കറുടെ അധികാര പരിധിയില്‍ കോടതി ഇടപെടില്ലെന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ, വിമതരെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത് എന്നും കോടതി പറയുന്നുണ്ട്.
വിപ്പ് നിലനില്ക്കില്ലേ
എംഎല്‍എമാരുടെ രാജ് സ്പീക്കര്‍ അംഗീകരിക്കാത്തിടത്തോളം കാലും അവര്‍ക്ക് പാര്‍ട്ടി നല്കിയ വിപ്പ് നിലനില്ക്കേണ്ടതാണ്. രാജിയുടെ കാര്യത്തില്‍ സമയപരിധിയില്ലാതെ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്നാണ് സുപ്രീം കോടതി വിധി. അപ്പോള്‍ അതുവരെ വിപ്പ് നിലനില്ക്കില്ലേ എന്ന ചോദ്യവും ബാക്കിയാവുകയാണ്.
ഭരണഘടനാപരമായ സംതുലനാവസ്ഥ
ഇക്കാര്യത്തില്‍ സുപ്രീം കോടതി ഒരു വിശദീകരണവും നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായ സംതുലനാവസ്ഥ തങ്ങള്‍ക്ക് നിലനിര്‍ത്തി പോകേണ്ടതുണ്ട് എന്നായിരുന്നു അത്. എന്നാല്‍ വിപ്പ് നല്കാന് ആവില്ല എന്ന നിലപാട് എത്രത്തോളം ഭരണഘടനാപരമായി ശരിയാകും എന്നും ചോദ്യമാണ്.
എംഎല്‍എമാര്‍ പേടിക്കേണ്ട
എന്തായാലും നിലവിലെ സാഹചര്യത്തില്‍ എംഎല്‍എമാര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കേണ്ടതില്ല. അങ്ങനെ വന്നാല്‍ സ്വാഭാവികമായും വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്യും. ഈ സാഹചര്യത്തെ എങ്ങനെ മറികടക്കും എന്നതാണ് കോണ്‍ഗ്രസ്സിനേയും ജെഡിഎസിനേയും സംബന്ധിച്ച വെല്ലുവിളി.
അയോഗ്യരാക്കാന്‍
വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ വിപ്പ് ലംഘിക്കണം എന്നില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. രാജിക്കത്ത് നല്കിയവരില് പലരും അയോഗ്യത നേരിടാന്‍ സാധ്യതയുണ്ടെന്ന രീതിയില്‍ തന്നെയാണ് സ്പീക്കര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാജി എന്ന് കണ്ടെത്തിയാല്‍ സ്പീക്കര്‍ക്ക് ഇവരെ അയോഗ്യരാക്കാന്‍ കഴിയും.
തിരിച്ചുപിടിക്കാന്‍
എന്തായാലും കോണ്‍ഗ്രസിന് മുന്നില്‍ ഇപ്പോഴും കുറച്ച് സമയം ബാക്കിയുണ്ട്. വിമത എംല്‍എമാരില്‍ ചിലരെയെങ്കിലും കൂടെ കൂട്ടാന്‍ ആയാല്‍ വിശ്വാസ വോട്ടില്‍ പരാജയപ്പെടില്ലെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. അതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ആത്മവിശ്വാസത്തോടെ ബിജെപി
എന്നാല്‍ ബിജെപിയാണ് ഇപ്പോള്‍ ഏറ്റവും ആത്മവിശ്വാസത്തിലുള്ളത്. വിമത എംഎല്‍എമാര്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെങ്കില്‍ ഭരണം ബിജെപിയിലേക്കെത്തും. വിമതരെ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന കോടതി വിധിയാണ് ബിജെപിയ്ക്ക് ഇക്കാര്യത്തില്‍ ഏറ്റവും വലിയ തുണയായത്.