കര്‍ണാടകയില്‍ ഒരാഴ്ച്ചക്കുള്ളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും: സഖ്യസര്‍ക്കാര്‍ വീഴുമെന്നുറപ്പ്
ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെ സര്‍ക്കാര്‍ വീഴുമെന്നുറപ്പിച്ച് ബിജെപിയുടെ കരുനീക്കങ്ങള്‍. വിമതര്‍ക്ക് വിപ്പ് നല്കാനാവില്ലെന്നെ സുപ്രീംകോടതി വിധിയെ കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം തങ്ങള്‍ക്ക് ഏറെ അനുകൂലമാക്കിയെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. സുപ്രീംകോടതി വിധിയെ ബിജെപി സ്വാഗതം ചെയ്യുകയും കോണ്‍ഗ്രസ് എതിര്‍ക്കുകയും ചെയ്യുന്നതും അതുകൊണ്ട് കൂടിയാണ്. രാഷ്ട്രീയ കുതിരക്കച്ചവടത്തെ അനുകൂലിക്കുന്ന വിധിയാണിതെന്നായിരുന്നു കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവു ട്വീറ്റ് ചെയ്തത്.
ഒരു കോണ്‍ഗ്രസ് എംഎല്‍യെ കൂടെ കാണാനില്ല! 101 ല്‍ നിന്ന് 100 ലേക്ക്!! എല്ലാ പ്രതീക്ഷകളും അസ്തമിച്ചു
ഭരണഘടനയുടേയും ജനാധിപത്യത്തിന്റെയും വിജയമെന്നായിരുന്നു സുപ്രീംകോടതി വിധിയോടുള്ള യദ്യൂരപ്പയുടെ പ്രതികരണം. രണ്ടാഴ്ച്ചയായി നീണ്ടു നില്ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് സഭയില്‍ ഇന്ന് തീരുമാനം ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ വീണാല്‍ ഒരാഴ്ച്ചക്കുള്ളില്‍ തന്നെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സൂചനയാണ് ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..
സര്‍ക്കാര്‍ വീണേക്കും
16 വിമത എം എൽ എമാർ രാജിവെക്കുകയും രണ്ട് സ്വതന്ത്ര എം എൽ എമാർ പിന്തുണ പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടുന്നത്. യാതൊരു വിട്ടുവീഴ്ച്ചക്കും വിമത എംഎല്‍എമാര്‍ ഇതുവരെ തയ്യാറാവാത്തതിനാല്‍ സര്‍ക്കാര്‍ വീഴാനാണ് സാധ്യത ഏറെയും. മുംബൈയില്‍ തുടരുന്ന 12 വിമത എംഎല്‍എമാരും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കെ സുധാകർ, ആനന്ദ് സിംഗ്, റോഷൻ ബെയ്ഗ് എന്നിവരും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തേക്കില്ല.
ഒരു എംഎല്‍എയെ കൂടി കാണാതായി
അതിനിടെ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് ഒരു എംഎല്‍എയെ കൂടി കാണാതായതും ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയായി. ശ്രീമന്ത് ബാലസാഹേബ് പാട്ടേലേണ് വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ റിസോര്‍ട്ടില്‍ നിന്നും അപ്രത്യക്ഷനായത്. ബെംഗളൂരുവിലെ പ്രകൃതി റിസോര്‍ട്ടില്‍ ബുധനാഴ്ച രാത്രി 8 ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പാട്ടീല്‍ എത്തിയില്ല. ഇന്ന് നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ശ്രീമന്ത് പാട്ടീല്‍ പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സഭയില്‍ എത്തുന്നതിന് ആരോഗ്യപരമായ തടസ്സം ഉണ്ടെന്ന് ശ്രീമന്ത് പാട്ടില്‍ പാര്‍ട്ടിയെ അറിയിച്ചെന്നാണ് സൂചന.
ശങ്കര്‍ ഉള്‍പ്പടെ
ശ്രീമന്ത് പാട്ടില്‍ കൂടി വിട്ടു നില്‍ക്കുന്നതോടെ കോണ്‍ഗ്രസിന് 100 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ഉണ്ടാവുക. കെപിജെപി അംഗം ആര് ശങ്കര്‍, സ്വതന്ത്രന് എച്ച് നാഗേഷ് എന്നിവരടക്കം 107 പേരുടെ പിന്തുണയാമ് ബിജെപി പ്രതീക്ഷിക്കുന്നത്. വിശ്വാസ വോട്ടെടുപ്പിനെ എതിര്‍പ്പ് ബിജെപിയോടൊപ്പം വോട്ട് ചെയ്യുമെന്ന് ആര് ശങ്കറും നാഗേഷും വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വീണാല്‍ ഇവരെ കൂടി ഉള്‍പ്പെടുത്തി പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്ന് തന്നെ ബിജെപി ആരംഭിക്കുമെന്നാണ് നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നത്.
പുതിയ സര്‍ക്കാര്‍ രൂപീകരിക്കും
അടുത്തയാഴ്ച്ചയോടെ കര്‍ണാടകയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് ബിജെപിയ ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതിനോടകം തന്നെ കുമാരസ്വാമി സര്‍ക്കാറിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ട് കഴിഞ്ഞു. എത്രയും വേഗം മുഖ്യന്ത്രി സ്ഥാനം ഒഴിയുകയാണ് കുമാരസ്വാമി ചെയ്യേണ്ടത്. സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. സ്പീക്കര്‍ക്ക് ഏകപക്ഷീയമായ തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ന്യായമായ സമയപരിധിക്കുള്ളില്‍ തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജിവെക്കുമോ
അതേസമയം, വിശ്വാസ വോട്ട് നേടാന്‍ കഴിയില്ലെന്ന് ഉറപ്പായാല്‍ മുഖ്യമന്ത്രി കുമാരസ്വാമി രാജിവെക്കാനുള്ള സാധ്യതയും ബിജെപി മുന്നില്‍ കാണുന്നുണ്ട്. വിശ്വാസം നഷ്ടപ്പെട്ട് സഭയില്‍ നിന്ന് ഇറങ്ങുന്നതിനേക്കാള്‍ നല്ലത് രാജിവെക്കുന്നതാണെന്ന അഭിപ്രായവും ജെഡിഎസില്‍ ശക്തമാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിന് പിന്നാലെ യദ്യൂരപ്പ മുഖ്യമന്ത്രിയായെങ്കിലും വിശ്വാസ വോട്ടെടുപ്പ് നേടാനാവില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് രാജിവെച്ചിരുന്നു. ഇതേ മാതൃകയില്‍ വികാരപരമായ പ്രസംഗത്തിന് ശേഷം കുമാരസ്വാമി രാജിവെക്കുമെന്ന അഭ്യൂഹവും ശക്തമാണ്.