കർണാടക സ്പീക്കറെ പുകച്ച് പുറത്ത് ചാടിക്കാൻ ബിജെപി, വിമതരെ തൊടാൻ സമ്മതിക്കില്ല, മറുനീക്കവും!
ബെംഗളൂരു: കുമാരസ്വാമി സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും യെഡിയൂരപ്പയ്ക്ക് മുന്നിലുളളതും വിശ്വാസ വോട്ടെടുപ്പ് എന്ന നിര്‍ണായക വെല്ലുവിളിയാണ്. തിങ്കളാഴ്ചയാണ് യെദ്യൂരപ്പ കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടുക. 14 വിമതരുടെ കാര്യത്തില്‍ സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ എന്ത് തീരുമാനിക്കും എന്നതിനെ ആശ്രയിച്ചാണ് ബിജെപി സര്‍ക്കാരിന്റെ ഭാവി.
അതിനിടെ തങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന സ്പീക്കറെ കെട്ടുകെട്ടിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. വിശ്വാസ വോട്ടെടുപ്പിനൊപ്പം തന്നെ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിനാണ് ബിജെപി നീക്കം. വിമത എംഎല്‍എമാര്‍ക്കെതിരെയുളള അയോഗ്യതാ നടപടി ഒഴിവാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.
യെഡിയൂരപ്പയ്ക്ക് വൻ കടമ്പ
രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍, ഒരു കെപിജെപി അംഗം എന്നിവരെയാണ് കഴിഞ്ഞ ദിവസം സ്പീക്കര്‍ രമേഷ് കുമാര്‍ അയോഗ്യരാക്കിയത്. ഇവര്‍ക്ക് യെഡിയൂരപ്പ സര്‍ക്കാരില്‍ മന്ത്രിമാരാകാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ സാധിക്കില്ല. മൂവരും അയോഗ്യതയ്ക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ മൂന്ന് പേരുടെ പിന്തുണ ഇല്ലെങ്കില്‍ കൂടിയും നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പില്‍ ജയിക്കാന്‍ സാധിക്കും.
ബിജെപിക്ക് ആശങ്ക
106 പേരുടെ പിന്തുണയാണ് ബിജെപിക്ക് നിലവിലുളളത്. ബിജെപിക്ക് ആശങ്കയുണ്ടാക്കുന്നത് 14 വിമതര്‍ വോട്ടെടുപ്പ് ദിവസം മുംബൈയില്‍ നിന്ന് മടങ്ങി എത്തി കോണ്‍ഗ്രസ്- ദള്‍ സഖ്യത്തിന് വോട്ട് ചെയ്‌തേക്കാനുളള സാധ്യതയാണ്. കോണ്‍ഗ്രസും ദളും വിമതരെ അനുനയിപ്പിക്കാനുളള നീക്കങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അതുകൊണ്ട് കൂടിയാണ് വിമതരെ അയോഗ്യരാക്കാനുളള നീക്കം സ്പീക്കര്‍ നീട്ടിവെച്ച് കൊണ്ടിരിക്കുന്നതും.
സ്പീക്കർക്കെതിരെ അവിശ്വാസം
വിമതരെ അയോഗ്യരാക്കാനുളള സ്പീക്കറുടെ നീക്കത്തിന് തടയിടാനാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. യെഡിയൂരപ്പ വിശ്വാസ വോട്ടെടുപ്പ് അഭിമുഖീകരിക്കുന്ന ദിവസമായ തിങ്കളാഴ്ച തന്നെ ബിജെപി സ്പീക്കര്‍ക്ക് എതിരെ ബിജെപി അവിശ്വസ പ്രമേയം കൊണ്ടു വന്നേക്കും. സഭയിലെ നിലവിലെ അംഗസഖ്യ വെച്ച് നോക്കിയാല്‍ ബിജെപിക്ക് പ്രമേയം പാസ്സാക്കിയെടുക്കാന്‍ സാധിക്കും. പ്രമേയം പാസ്സാക്കിയാല്‍ പിന്നെ സ്പീക്കര്‍ക്ക് 14 വിമതരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ല.
വിമതരെ തൊടാൻ അനുവദിക്കില്ല
സ്പീക്കര്‍ക്ക് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപിക്ക് നിയമോപദേശം ലഭിച്ചിരിക്കുന്നത് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. യെഡിയൂരപ്പയുടെ വിശ്വാസ വോട്ടെടുപ്പ് രമേഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ തന്നെ തിങ്കളാഴ്ച നടത്തും. വിമതരെ അയോഗ്യരാക്കാതെ ഒപ്പം നിര്‍ത്തേണ്ടത് ബിജെപിക്ക് ആവശ്യമാണ്. 14 പേരും അയോഗ്യരാക്കപ്പെട്ടാല്‍ തുടര്‍ന്ന് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ക്കാര്‍ക്കും മത്സരിക്കാന്‍ സാധിക്കില്ല. ബിജെപിയുടെ അവിശ്വാസ പ്രമേയ നീക്കം മുന്നില്‍ കണ്ടാണ് സ്പീക്കറും നീങ്ങുന്നത്.
മറുനീക്കത്തിന് സ്പീക്കറും
തിങ്കളാഴ്ച വരെ കാത്തിരിക്കാതെ 14 വിമതരെയും അയോഗ്യരാക്കുകയോ രാജി സ്വീകരിക്കുകയോ ചെയ്യണോ എന്നതില്‍ ഇന്നോ നാളയോ തന്നെ രമേഷ് കുമാര്‍ തീരുമാനമെടുത്തേക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ രമേഷ് കുമാറിന് പകരം കെജി ബൊപ്പയ്യയെ ആയിരിക്കും ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് നിയോഗിക്കുക. 2009 മുതല്‍ 13 വരെ കര്‍ണാടക നിയമസഭാ സ്പീക്കറായിരുന്നു ബൊപ്പയ്യ. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ വലംകൈ കൂടിയാണ് ബൊപ്പയ്യ.