കർണാടകയിൽ ഇനി എന്ത്?; വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണമെന്ന് ഗവർണർ, നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്
ബെംഗളൂരു: കർണാടകയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് സഖ്യ സർക്കാർ വിശ്വാസവോട്ട് തേടണമെന്ന് ഗവർണറുടെ നിർദ്ദേശത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്. ഗവർണറുടെ നീക്കം അധികാര നിയമവിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നും ചൂണ്ടിക്കാട്ടി കോൺഗ്രസ് ഇന്ന് കോടതിയെ സമീപിക്കും. വിശ്വാസവോട്ടെടുപ്പ് തിങ്കളാഴ്ച നടത്തണമെന്ന നിലപാടിലാണ് സഖ്യ സർക്കാർ. വോട്ടെടുപ്പ് അനാവശ്യമായി നീട്ടിക്കൊണ്ടുപോവുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.
കര്ണാടകത്തില് കൂറുമാറ്റ നിയമവുമായി കോണ്ഗ്രസ്, എന്താണ് ഈ നിയമം, നിങ്ങള് അറിയേണ്ടതെല്ലാം
സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്ന് വ്യക്തമായ സാഹചര്യത്തിൽ വോട്ടെടുപ്പ് നീളുന്നത് ജനാധിപത്യ സംവിധാനത്തിന് ചേരുന്നതല്ലെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമിക്കയച്ച കത്തിൽ ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്. അതേ സയമം വിശ്വാസ വോട്ടെടുപ്പ് വൈകുന്നതിൽ കർണാടക ബിജെപി അധ്യക്ഷൻ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
ഗവർണറുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കണമെന്നും വോട്ടെടുപ്പ് വൈകുന്നത് ഭരണ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നുമാണ് കേന്ദ്രസർക്കാരിന്റെയും വാദം. 11 മണിയോടുകൂടിയാണ് നിയമസഭാ സമ്മേളനം തുടങ്ങുക. വിമത എംഎൽഎമാരെ വോട്ടെുടുപ്പിൽ പങ്കെടുക്കാൻ നിർബന്ധിക്കരുതെന്നാണ് സുപ്രീം കോടതി നിർദ്ദേശം. ആ സാഹചര്യത്തിൽ വിപ്പ് നൽകുന്നതിനറെ നിയമസാധ്യത വ്യക്തമാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിന് സ്പീക്കർ ഇന്ന് മറുപടി നൽകിയേക്കും.
16 വിമത എംഎൽഎമാർ കൂട്ടരാജി സമർപ്പിക്കുകയും സ്വതന്ത്ര എംഎൽഎമാർ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് കർണാടകയിലെ ഭരണ പ്രതിസന്ധി അതിരൂക്ഷമായത്. മുഖ്യമന്ത്രി കുമാരസ്വാമി വ്യാഴാഴ്ച വിശ്വാസ പ്രമേയം അവതരിപ്പിച്ചെങ്കിലും ചർച്ച ബഹളത്തിൽ കലാശിക്കുകയായിരുന്നു. 15 വിമതർ ഉൾപ്പെടെ 20 എംഎൽഎമാരാണ് സഭാ സമ്മേളനത്തിൽ നിന്നും വിട്ടുനിന്നത്.