കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അവസാന അടവും പാളി; വിമതര്‍ എത്തിയില്ല... ഇനി അയോഗ്യത, സർക്കാർ വീഴും
Recommended Video
ബെംഗളൂരു: കര്‍ണാടകത്തിലെ ഭരണ പ്രതിസന്ധി രൂക്ഷമായി. വിമത എംഎല്‍എമാര്‍ ആരും തന്നെ കോണ്‍ഗ്രസ് നിയമസഭ പാര്‍ട്ടി യോഗത്തിന് എത്തിയില്ല. വിമതരെ യോഗത്തിനെത്തിച്ച് രാജിയില്‍ നിന്ന് പിന്മാറ്റുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം.
മൂന്ന് എംഎല്‍എമാര്‍ ഇന്ന് രാജിവെയ്ക്കും? അനുനയ നീക്കങ്ങള്‍ക്കിടെ സഖ്യത്തിന്റെ നെഞ്ചില്‍ അടുത്ത ആണി
ഇതോടെ സര്‍ക്കാര്‍ വീഴുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. എംഎല്‍എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിട്ടുണ്ട്. ഈ വിപ്പ് ലംഘിച്ചാല്‍ ഇവരെ അയോഗ്യരാക്കണം എന്ന് പാര്‍ട്ടി സ്പീക്കറോട് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം ആയിരിക്കും ഏറ്റവും നിര്‍ണായകം. ഭരണഘടനാപരമായിട്ടായിരിക്കും തന്റെ തീരുമാനം എന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.
14 എംഎല്‍എമാരാണ് ഇപ്പോള്‍ രാജിക്കത്ത് നല്കി ബിജെപി പക്ഷത്തേക്ക് പോയിട്ടുള്ളത്. ഇതില്‍ 10 പേര് കോണ്‍ഗ്രസ് എംഎല്‍എമാരാണ്. രണ്ട് പേര് ജെഡിഎസ്സും രണ്ട് പേര് സ്വതന്ത്രരും ആണ്. കര്‍ണാടകത്തില്‍ ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീണാല്‍ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും എന്ന് ഉറപ്പാണ്.
ഗോവയിലേക്ക്
14 വിമത എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം മുംബൈയില്‍ എത്തിയിരുന്നു. ഇവിടെ നിന്ന് ഗോവയിലേക്ക് റോഡ് മാര്‍ഗ്ഗം പോകും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ഇവരെ പൂണെയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്ന് വിമാനത്തില്‍ ഗോവയില്‍ എത്തിക്കും എന്നാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
അവസാന പ്രതീക്ഷ
വിമത എംഎല്‍എമാരെ നിയമസഭ പാര്‍ട്ടി യോഗത്തില്‍ എത്തിക്കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ അവസാന പ്രതീക്ഷ. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന യോഗത്തില്‍ ഒരൊറ്റ വിമത എംഎല്‍എ പോലും എത്തിയില്ല. ഇതോടെ കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.
സ്ഥാനം നല്‍കാനും
വിമതര്‍ക്ക് മന്ത്രി സ്ഥാനം നല്കി അനുനയിപ്പിക്കുകയായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി എല്ലാ മന്ത്രിമാരും രാജിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം പോലും സ്വീകരിക്കാന്‍ വിമതര്‍ തയ്യാറായില്ല. ഇതോടെ സര്‍ക്കാര്‍ വീഴും എന്ന് ഉറപ്പായിക്കഴിഞ്ഞു.
അയോഗ്യരാക്കും?
കഴിഞ്ഞ ദിവസം തന്നെ എല്ലാ വിമത എംഎല്‍എമാര്‍ക്കും പാര്‍ട്ടി വിപ്പ് എത്തിച്ച് നല്‍കിയിട്ടുണ്ട്. ഇവരുടെ വസതികളില്‍ ആണ് വിപ്പ് എത്തിച്ചത്. ഇത് ലംഘിച്ചാല്‍ എംഎല്‍എമാരെ അയോഗ്യരാക്കാന്‍ സ്പീക്കറോട് കോണ്‍ഗ്രസ് ആവശ്യപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സ്പീക്കറുടെ നിലപാട് ആയിരിക്കും നിര്‍ണായകം.
പാര്‍ട്ടിക്കാരനായിട്ടല്ലാതെ
കോണ്‍ഗ്രസ്സുകാരനായ രമേശ് കുമാര്‍ ആണ് കര്‍ണാടക നിയമസഭ സ്പീക്കര്‍. താന്‍ ഒരു കോണ്ഗ്രസ്സുകാരന് എന്ന നിലയില്‍ അല്ല, ഭരണഘടനപരമായ പദവി പ്രകാരം ആയിരിക്കും തീരുമാനമെടുക്കുക എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്. രാജിക്കത്തുകള്‍ വിലയിരുത്തുകയും നിയമപരമായതും ഉചിതമായതും ആയ തീരുമാനം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴിപ്പെടാതെ കൈക്കൊള്ളും എന്നും അദ്ദേഹം പറഞ്ഞു.
അയോഗ്യരാക്കിയാലും സര്‍ക്കാര്‍ വീഴും
കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരം വിമത എംഎല്‍എമാരെ അയോഗ്യരാക്കിയാലും സര്‍ക്കാര്‍ വീഴുന്ന സാഹചര്യം ആണ് ഇപ്പോള്‍ നിലവിലുള്ളത്. 224 അംഗ നിയമസഭയില്‍ 105 അംഗങ്ങളാണ് ബിജെപിയ്ക്കുള്ളത്. കഴിഞ്ഞ രണ്ട് സ്വതന്ത്രര്‍ കൂടി കൂടെ കൂടിയതോടെ ഇത് 107 ആയിരുന്നു.
14 വിമതരെ മാറ്റി നിര്‍ത്തിയാല്‍ അംഗസംഖ്യ 210 ആകും. അപ്പോള്‍ ബിജെപിയെ സംബന്ധിച്ച് കേവല ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.
പ്രതീക്ഷ നല്കി എംഎല്‍എയുടെ മകള്‍
ഇനിതിനിടെ ആണ് മുതിര്‍ന്ന വിമത എംഎല്‍എ രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ റെഡ്ഡി നിയമസഭ കക്ഷി യോഗത്തില്‍ എത്തിയത്. ജയനഗര്‍ എംഎല്‍എ ആണ് സൗമ്യ റെഡ്ഡി. കഴിഞ്ഞ ദിവസം ദില്ലിയില്‍ എത്തി സോണിയ ഗാന്ധിയുമായി സൗമ്യ റെഡ്ഡി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ രാമലിംഗ റെഡ്ഡി തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.