കോണ്‍ഗ്രസ് ഇത് എന്ത് ഭാവിച്ച്? ആദ്യം വിമതരുടെ കാര്യത്തില്‍ തീരുമാനം വേണമെന്ന്... ലക്ഷ്യം മറ്റൊന്ന്
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചുകഴിഞ്ഞു. ഇനില്‍ അതില്‍ ചര്‍ച്ചയും വോട്ടെടുപ്പും ആണ് നടക്കേണ്ടത്. കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കുക ആ വോട്ടെടുപ്പാണ്.
കഷ്ടിച്ച് ജയിച്ച് എംഎല്‍എ ആയവര്‍... ഇപ്പോള്‍ ബിജെപിയ്ക്ക് ഓശാന പാടുന്ന വിമതര്‍; കോൺഗ്രസ് പ്രതീക്ഷകൾ
ഇതിനിടെ എല്ലാ എംഎല്‍എമാര്‍ക്കും വിപ്പ് ബാധകമായിരിക്കും എന്ന് സ്പീക്കര്‍ രമേശ് കുമാര്‍ അറിയിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് സ്പീക്കറുടെ റൂളിങ്.
കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ, വിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പ് വൈകിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ഭാഗത്ത് നിന്ന് വരുന്നത്. വോട്ടെടുപ്പിന് മുമ്പ് വിമതരുടെ കാര്യത്തില്‍ സഭ ഒരു തീരുമാനം എടുക്കണം എന്നാണ് ആവശ്യം.
20 പേര് ഇല്ല
സഖ്യ സര്‍ക്കാരിന്റെ ഭാഗമായിരുന്ന 20 പേരാണ് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്നത്. ഇതില്‍ 14 പേര് വിമത എംഎല്‍എമാരാണ്. ഏക ബിഎസ്പി എംഎല്‍എയും കഴിഞ്ഞ ദിവസം രാത്രി മുംബൈയിലേക്ക് കടന്ന എംഎല്‍എ ശ്രീമന്തും പിന്നെ കാല് മാറിയ രണ്ട് സ്വതന്ത്ര എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും
വോട്ടെടുപ്പ് നടന്നാല്‍
ഇപ്പോള്‍ വോട്ടെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വിശ്വാസ വോട്ടില്‍ പരാജയപ്പെടും എന്ന് ഉറപ്പാണ്, ബിജെപിയ്ക്ക് സ്വന്തമായി 105 അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ അംഗസംഖ്യ 100 ആയി കുറയുകയും ചെയ്തു.
ആദ്യം വിമതരുടെ കാര്യം
വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് 15 വിമത എംഎല്‍എമാരുടെ കാര്യത്തില്‍ തീരുമാനം എടുക്കണം എന്നാണ് സഭയില്‍ കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ആ പതിനഞ്ച് പേര് അംഗങ്ങളാണോ അല്ലയോ എന്ന് തീരുമാനിക്കട്ടെ, അതിന് ശേഷം മതി വിശ്വാസ വോട്ട് എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ എച്ച്കെ പാട്ടീലും കൃഷ്ണ ബൈരെ ഗൗഡയും ആവശ്യപ്പെട്ടിരിക്കുന്നത്.
വിപ്പുണ്ട്... അപ്പോഴോ
വിമത എംഎല്‍എമാര്‍ക്ക് വിപ്പ് നല്കാന് ആവില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ സുപ്രീം കോടതി വിധി. ആ ആശ്വാസത്തില്‍ തന്നെയാണ് വിമതര്‍ സഭാനടപടികളില്‍ പങ്കെടുക്കാതെ മുംബൈയില്‍ തന്നെ തുടര്‍ന്നത്. എന്നാല്‍ വിപ്പ് ബാധകമാണെന്ന് സ്പീക്കര്‍ പ്രഖ്യാപിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.
ഇനിയും സമയം കിട്ടിയാല്‍
വിപ്പ് ബാധകമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയ സ്ഥിതിയ്ക്ക് വിമതര്‍ എന്ത് ചെയ്യും എന്നതാണ് നിര്‍ണായക ചോദ്യം. അയോഗ്യത ഭയന്നാല്‍ അവര്‍ തിരികെ എത്താനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. ഇതിന് വേണ്ടി കൂടുതല്‍ സമയം കണ്ടെത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.