ഭർത്താവിന് ആവശ്യപ്പെട്ട പദവി നൽകി, കർണാടകത്തിൽ എംഎൽഎയെ രാജിയിൽ നിന്ന് പിന്തിരിപ്പിച്ച് കോൺഗ്രസ്!
ബെംഗളൂരു: കര്‍ണാടകത്തിലെ ഭരണ പ്രതിസന്ധി അനിശ്ചിതമായി തന്നെ തുടരുകയാണ്. ഇതുവരെ ഭരണ പക്ഷത്ത് നിന്നും 16 എംഎല്‍എമാരാണ് രാജി വെച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇനിയും രാജി തുടര്‍ന്നേക്കുമോ എന്ന് പോലും കോണ്‍ഗ്രസിനോ ജെഡിഎസിനോ ഉറപ്പില്ല. മുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ തയ്യാറല്ല എന്നാണ് എച്ച് ഡി കുമാരസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ കര്‍ണാടക നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാവുകയാണ്.
വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ സാധിക്കും എന്ന് തന്നെയാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ. അതിനിടെ പാര്‍ട്ടി വിടാന്‍ തയ്യാറായി നിന്ന വനിതാ എംഎല്‍എയെ അനുനയിപ്പിച്ച് തിരികെ എത്തിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഖാനാപുരയില്‍ നിന്നുളള കോണ്‍ഗ്രസ് എംഎല്‍എയായ അഞ്ജലി നിംബാല്‍ക്കറാണ് രാജി ഭീഷണി മുഴക്കിയിരുന്നത്.
ഇതോടെ ആവശ്യപ്പെട്ട പോസ്റ്റിലേക്ക് ഭര്‍ത്താവിന് സ്ഥലം മാറ്റം നല്‍കി സര്‍ക്കാര്‍ രാജി നീക്കത്തിന് തടയിട്ടു. എംഎല്‍എയുടെ ഭര്‍ത്താവ് ഹേമന്ത് നിംബാല്‍ക്കര്‍ സംസ്ഥാന പോലീസ് സിഐഡി വിഭാഗം ഐജി ആയിരുന്നു. ഹേമന്തിന് സ്ഥലം മാറ്റം വേണം എന്ന് നേരത്തെ പല തവണ അഞ്ജലി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ എംഎല്‍എയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. ഇപ്പോള്‍ സര്‍ക്കാര്‍ അപകട ഘട്ടത്തിലായതോടെയാണ് പഴയ ആവശ്യം അഞ്ജലി പൊടി തട്ടിയെടുത്തത്.
ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജി വെക്കാനായിരുന്നു അഞ്ജലിയുടെ നീക്കം. വ്യാഴാഴ്ച രാജി സമര്‍പ്പിച്ച് വിമത എംഎല്‍എമാര്‍ക്കൊപ്പം ചേരാനായിരുന്നു പദ്ധതി. ഇതോടെ സര്‍ക്കാരിന് വഴങ്ങേണ്ടതായി വന്നു. ഹേമന്ദ് നിംബോല്‍ക്കറിന് ആവശ്യപ്പെട്ടത് പ്രകാരം അഴിമതി വിരുദ്ധ ബ്യൂറോയിലേക്ക് സ്ഥലം മാറ്റം നല്‍കി സര്‍ക്കാര്‍ പ്രശ്‌നം അവസാനിപ്പിച്ചു. നിലവില്‍ അഴിമതി വിരുദ്ധ ബ്യൂറോ ഐജിയായ എം ചന്ദ്രശേഖറിനെ സിഐഡി വിഭാഗത്തിലേക്കും നിയമിച്ചിരിക്കുകയാണ്.