കർണാടകയിൽ കടുത്ത പ്രതിസന്ധി; 11 ഭരണകക്ഷി എംഎൽഎമാർ രാജി സമർപ്പിച്ചു, സർക്കാർ തുലാസിൽ
Recommended Video
കർണാടക: കർണാടകയിലെ ഭരണം സംരക്ഷിക്കാനുള്ള കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി, പ്രതിസന്ധി രൂക്ഷമാക്കി 11 ഭരണകക്ഷി എംഎൽഎമാർ രാജി സമർപ്പിച്ചു. 8 കോൺഗ്രസ് എംഎൽഎമാരും 3 ജെഡിഎസ് എംഎൽഎമാരും വിദാൻ സൗധയിൽ സ്പീക്കറെ കാണാനായി എത്തിയത്. 11 എംഎൽഎമാർ രാജിക്കത്ത് നൽകിയെന്ന് നിയമസഭാ സ്പീക്കർ വ്യക്തമാക്കി. എംഎൽഎമാരുടെ രാജി സ്വീകരിച്ചാൽ നിയമസഭയിൽ സഖ്യ സർക്കാരിന്റെ അംഗബലം 116ൽ നിന്നും 105ലേക്ക് താഴും.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ രണ്ട് സീറ്റിലും വിജയിച്ച് ബിജെപി, കോൺഗ്രസിനെ ചതിച്ച് എംഎൽഎമാർ!
മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി, ജെഡിഎസ് മുൻ അധ്യക്ഷൻ എച്ച് വിശ്വനാഥ് എന്നിവർ അടക്കമുള്ള സംഘമാണ് സ്പീക്കറെ കാണാൻ എത്തിയത്. കഴിഞ്ഞ ദിവസം രാജി സമർപ്പിച്ച വിമത എംഎൽഎ രമേശ് ജാർക്കിഹോളിയും ഇവർക്കൊപ്പമുണ്ടായിരുന്നു
രാജി വയ്ക്കുന്നു
ഞാൻ രാജി സമർപ്പിക്കാനാണ് ഇവിടെ എത്തിയത്. മകളും എംഎൽഎയുമായ സൗമ്യ റെഡ്ഡിയുടെ കാര്യം തനിക്ക് അറിയില്ലെന്ന് കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി പറഞ്ഞു, കുമാരസ്വാമി സർക്കാരിലെ മുൻ ആഭ്യന്തരമന്ത്രിയാണ് രാമലിംഗ റെഡ്ഡി. ഹൈക്കമാൻഡിനെയോ പാർട്ടിയിലെ മറ്റുള്ളവരെയോ കുറ്റപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. ചില വിഷയങ്ങളിൽ പാർട്ടിക്കുള്ളിൽ നിന്നും കടുത്ത അവഗണന നേരിടേണ്ടി വന്നു. അതിനാലാണ് രാജിയെന്ന് രാമലിംഗ റെഡ്ഡി വ്യക്തമാക്കി.
അടിയന്തര യോഗം
പ്രതിസന്ധി നേരിടാൻ കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്. എംഎൽഎമാരെ കാണാനായി ഡികെ ശിവകുമാർ വിദാൻ സൗധയിൽ എത്തി. ആരും രാജിവയ്ക്കില്ലെന്ന് ഡികെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശിവകുമാറും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും പാർട്ടി നേതാക്കളുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമി അമേരിക്കയിലാണ്. കോൺഗ്രസ് അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവും സ്ഥലത്തില്ല. കർണാടകയുടെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പങ്കില്ലെന്ന് ബിജെപി
എംഎൽഎമാരുടെ രാജി തീരുമാനത്തിൽ പങ്കില്ലെന്ന് ബിജെപി വ്യക്തമാക്കി. നിലവിൽ 105 അംഗങ്ങളാണ് നിയമസഭയിൽ ബിജെപിക്കുള്ളത്. സർക്കാർ താഴെ വീണാൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ബിജെപി നേതാവ് ജിവിഎൽ നരസിംഹ റാവു പറഞ്ഞു. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ ജനങ്ങൾ നിരസിച്ചതാണ് ലോക്സഭാ തിരഞ്ഞെടുപ്പിലും കണ്ടത്. ജനവിധിയെ വെല്ലുവിളിക്കുന്നതാണ് ഈ സഖ്യമെന്നും ജിവിഎൽ നരസിംഹ റാവു പറഞ്ഞു.
രണ്ട് എംഎൽഎ
കഴിഞ്ഞ ദിവസം വിമത എംഎൽഎമാരായ രമേശ് ജാർക്കിഹോളിയും ആനന്ദ് സിംഗും രാജി സമർപ്പിച്ചതോടെയാണ് സഖ്യ സർക്കാരിന്റെ അംഗബലം 116ലേക്ക് ചുരുങ്ങിയത്. ഇവരുടെ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. തന്റെ ജില്ലയായ ബെല്ലാരിയിൽ ജെഎസ്ഡബ്യു സ്റ്റീൽസ് എന്ന സ്ഥാപനവും സർക്കാരും തമ്മിലുള്ള വസ്തു ഇടപാടിലെ അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് ആനന്ദ് സിംഗ് പറഞ്ഞത്. എന്നാൽ രാജിയുടെ കാരണം വ്യക്തമാക്കാൻ രമേശ് ജാർക്കിഹോളി തയാറായിട്ടില്ല. എന്നാൽ മന്ത്രിസഭാ പുന: സംഘടനയിൽ ഒഴിവാക്കപ്പെട്ടതോടെ സർക്കാരുമായി ഇടഞ്ഞ് നിൽക്കുകയായിരുന്നു രമേശ് ജാർക്കിഹോളി.
സർക്കാർ വീഴുമോ?
224 അംഗ നിയമസഭയിൽ രമേശ് ജാർക്കിഹോളിയും ആനന്ദ് സിംഗും ഉൾപ്പെടെ 78 എംഎൽഎമാരാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. ജെഡിഎസിന് 37 അംഗങ്ങളും. ബിഎസ്പിയുടെയും സ്വതന്ത്രന്മാരുടെയും പിന്തുണ സർക്കാരിന് ഉണ്ടായിരുന്നു. രമേശ് ജാർക്കിഹോളിയെയും ആനന്ദ് സിംഗും രാജിവെച്ചതോടെ സഖ്യസർക്കാരിന്റെ അംഗസംഖ്യ 116 ആയി. നിലവിൽ 11 എംഎൽഎമാർ കൂടി രാജി സമർപ്പിച്ചാൽ അംഗബലം 105ലേക്ക് കുറയും. ഇതോടെ സഖ്യസർക്കാർ താഴെ വീഴുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം സഖ്യസർക്കാരിനെതിരെ കൂടുതൽ വിമത സ്വരങ്ങൾ ഉയർന്നിരുന്നു