വിമതര്‍ക്ക് കിട്ടുക എട്ടിന്റെ പണി; മത്സരിക്കാനും മന്ത്രിയാകാനും കഴിയില്ല, മുന്നറിയിപ്പ്
ബെംഗളൂരു: 15 വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് നിര്‍ണ്ണായക വിധി പറയാനിരിക്കെ കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സകല അടവുകളും പയറ്റുകയാണ് കോണ്‍ഗ്രസും ജനതാ ദളും. തങ്ങളുടെ രാജിക്കത്ത് സ്വീകരിക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് വിമതര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബുധനാഴ്ച്ച രാവിലെ 10.30 ന് സുപ്രീംകോടതി വിധി പറയുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് കോണ്‍ഗ്രസ്-ജെഡിഎസ് വിമത എംഎല്‍എമാരുടെ ഹര്‍ജി പരിഗണിക്കുന്നത്.
ഉപതിരഞ്ഞെടുപ്പിനൊരുങ്ങി എൻഡിഎ, അഞ്ചിടത്ത് ബിജെപി മത്സരിക്കും, ഒരിടത്ത് ബിഡിജെഎസ്
സ്പീക്കര്‍ ആദ്യം രാജിക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നാണ് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ വിമത എംഎല്‍എമാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോഹ്തഗിയാണ് വിമതര്‍ക്ക് വേണ്ടി ഹാജരായത്. രാജിക്കത്ത് നല്കിക്കഴിഞ്ഞാല് 190-ാം വകുപ്പ് പ്രകാരം അതാണ് ആദ്യം പരിഗണിക്കേണ്ടത്. അയോഗ്യതയ്ക്കുള്ള അപേക്ഷ നിലനില്‍ക്കുന്നുണ്ടോയെന്നത് ഒരു വിഷയമല്ല. എംഎല്‍എയായി നിന്നുകൊണ്ട് കൂറുമാറാന്‍ ഉദ്ദേശിക്കുന്നില്ല. ജനങ്ങളിലേക്ക് തിരിച്ചുപോകണം. അത് അവരുടെ അവകാശമാണ്. അതാണ് സ്പീക്കര്‍ തടയുന്നതെന്നും റോഹ്തഗി കോടതിയില്‍ വ്യക്തമാക്കി.
ആദ്യം തീരുമാനമെടുക്കേണ്ടത്
എന്നാല്‍ വിമതരെ അയോഗ്യരാക്കാനുള്ള പരാതിയിലാണ് ആദ്യം തീരുമാനമെടുക്കേണ്ടതെന്ന് സ്പീക്കര്‍ കെആര്‍ രമേഷ് കുമാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിംങ്വിയും മുഖ്യമന്ത്രി കുമാരസ്വാമിക്ക് വേണ്ടി ഹാജരായ രാജീവ് ധവാനും വാദിച്ചു. കേസില്‍ അന്തിമ വിധി കോടതി പറയാനിരിക്കെ ഇരുപക്ഷത്തും പ്രതീക്ഷളും ആശങ്കകളും ഉണ്ട്. വിമത എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പിക്കുന്നത്.
അയോഗ്യരാകും
വിമത എംഎല്‍എമാര്‍ അയോഗ്യരാകുമെന്ന കാര്യ ഏറെക്കുറെ ഉറപ്പായെന്നാണ് കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവു കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. വിമത എംഎല്‍എമാര്‍ ബിജെപിയുടെ തടവറയില്‍ ആണെന്നും രാജിക്ക് ശേഷം ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ഇവര്‍ വരിനില്‍ക്കുന്നത് കാണാമെന്നും ഗുണ്ടറാവു പറഞ്ഞു. കര്‍ണാടകയില്‍ മാത്രമല്ല, രാജ്യത്തൊട്ടാകെ ബിജെപി നടത്തുന്നത് കുതിരക്കച്ചവടമാണ്. കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ അയോഗ്യരാകണമെന്നാണ് ബിജെപിയും ആഗ്രഹിക്കുന്നത്. ഇതിനായി ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
വിമതരെ ഉള്‍പ്പെടുത്തേണ്ടതില്ല
വിമത എംഎല്‍എമാര്‍ അയോഗ്യരായാല്‍ ബിജെപിക്ക് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാം. ഇതിന് പുറമെ വിമത എംഎൽഎമാരെ ഉൾപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കാതെ ബിജെപി നേതാക്കൾക്ക് മന്ത്രിമാരാകാമെന്നും ദിനേശ് ഗുണ്ട്റാവു പറഞ്ഞു. വിമത പക്ഷത്താണെങ്കിലും എംഎല്‍എമാരുടെ ഭാവിയെക്കുറിച്ച് അലോചിക്കുമ്പോള്‍ ഞങ്ങള്‍ അസ്വസ്ഥരാണ്. കാരണം അവര്‍ കുറേക്കാലമായി ഞങ്ങളുടെ പാര്‍ട്ടിയില്‍ ഉള്ളവരാണ്. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവരാണ്. ബിജെപി അവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി വിമത എംഎൽഎമാരെ ഉപയോഗിക്കുകയാണെന്നും ഗുണ്ടറാവു കൂട്ടിച്ചേർത്തു.
മുന്നറിയിപ്പ്
അയോഗ്യരാക്കപ്പെട്ടാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭയില്‍ എത്താനാവില്ലെന്ന മുന്നറിയിപ്പാണ് വിമതര്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ നല്‍കുന്നത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമതര്‍ ഉള്‍പ്പടേയുള്ള മുഴുവന്‍ അംഗങ്ങള്‍ക്കും കോണ്‍ഗ്രസും ജെഡിഎസും വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിച്ചാല്‍ അയോഗ്യതയുറപ്പാണ്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ സുപ്രീംകോടതി വിധി ഏറെ നിര്‍ണ്ണായകമാവുന്നത്. രാജി ഇതുവരെ സ്പീക്കര്‍ അംഗീകരിക്കാത്തതിനാല്‍ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്ന് വിമത എംഎല്‍എ രാമലിംഗ റെഡ്ഡി വ്യക്തമാക്കിയത് കോണ്‍ഗ്രസിന് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.
നിരീക്ഷണ വലയം
അതേസമയം ഇനിയാരും വിമത ക്യാംപിലേക്ക് പോവാതിരിക്കാനായി കര്‍ണാടക പൊലീസിനെ ഉപയോഗിച്ച് നിരീക്ഷണ വലയം ശക്തമാക്കിയിട്ടുണ്ട്. വിമത എംഎല്‍എ റോഷന് ബെയ്ഗ് കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായതും ഈ നിരീക്ഷണത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ് സ്വാധീനിക്കുന്നത് ഒഴിവാക്കുന്നതിനായി മുംബൈ പോലീസ് കമ്മീഷ്ണരുടെ നേതൃത്വത്തില്‍ വിമതര്‍ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.