മകനെ ചതിച്ചവരെ വെറുതെ വീടില്ല, പക വീട്ടാൻ അച്ഛൻ ദേവഗൗഡ! താൽപര്യമില്ലാതെ കോൺഗ്രസ്
ബെംഗളൂരു: ബിജെപിയെ മലര്‍ത്തിയടിച്ച് കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നുണ്ടാക്കിയ സര്‍ക്കാരിന് വെറും 14 മാസം മാത്രമാണ് കര്‍ണാടകത്തില്‍ അധികാരത്തിലിരിക്കാന്‍ സാധിച്ചത്. 15 ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാരെ സ്വന്തം പാളയത്തില്‍ എത്തിക്കുന്നതില്‍ ബിജെപി വിജയിച്ചതോടെയാണ് സര്‍ക്കാര്‍ താഴെപ്പോയത്.
12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പം 3 ജെഡിഎസ് എംഎല്‍എമാരും കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നു. ഇതോടെ വിമതരെ ആജന്മ ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുകയാണ് ജെഡിഎസ് തലവന്‍ എച്ച് ഡി ദേവഗൗഡ. മകനെ രണ്ട് വര്‍ഷം പോലും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ അനുവദിക്കാതിരുന്നവരോട് അച്ഛന്‍ പക വീട്ടാനുളള തയ്യാറെടുപ്പിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂക്കും കുത്തി താഴെ
2018ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ 104 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് ബിജെപിയാണ്. കോണ്‍ഗ്രസിന് 78 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളും ലഭിച്ചു. യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും ഒരു ദിവസം പോലും തികയ്ക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസ് കളിച്ച കളിയില്‍ ബിജെപി മൂക്കും കുത്തി വീണു. സര്‍ക്കാരുണ്ടാക്കാന്‍ കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദവി കോണ്‍ഗ്രസ് താലത്തില്‍ വെച്ച് നീട്ടുകയായിരുന്നു.
പക വീട്ടി ബിജെപി
കുമാരസ്വാമി സര്‍ക്കാര്‍ 14 മാസം തികച്ചപ്പോഴേക്കും ബിജെപി വിമതരെ ഉപയോഗിച്ച് സര്‍ക്കാരിനെ വലിച്ച് താഴെയിട്ട് പകയും വീട്ടി. മകനെ രണ്ട് വര്‍ഷം പോലും അധികാരത്തില്‍ തികയ്ക്കാന്‍ അനുവദിക്കാതിരുന്ന വിമതരോടെ കടുത്ത പകയിലാണ് എച്ച് ഡി ദേവഗൗഡയുളളത്. വിമതരെ ഒരു പാഠം പഠിപ്പിക്കും എന്നുളള ഉറച്ച തീരുമാനത്തിലാണ് ദേവഗൗഡ. അത് കോണ്‍ഗ്രസ് ഒപ്പമുണ്ടെങ്കിലും ഇല്ലെങ്കിലും മകന്‍ കുമാരസ്വാമിക്ക് വേണ്ടി അച്ഛന്‍ ഗൗഡ കണക്ക് ചോദിക്കാന്‍ ഉറച്ച് തന്നെയാണ്.
ചക്രവ്യൂഹം ചമയ്ക്കുകയാണ് ദേവഗൗഡ
15 കോണ്‍ഗ്രസ്-ജെഡിഎസ് വിമതരില്‍ രണ്ട് പേരെ സ്പീക്കര്‍ കഴിഞ്ഞ ദിവസം അയോഗ്യരായി പ്രഖ്യാപിച്ചിരുന്നു. ബാക്കി 13 പേരുടെ കാര്യത്തില്‍ സ്പീക്കര്‍ ഉടനെ തീരുമാനം പ്രഖ്യാപിച്ചേക്കും. രാജി സ്വീകരിച്ചാലും അയോഗ്യത പ്രഖ്യാപിച്ചാലും 15 സീറ്റുകളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. അങ്ങനെ വന്നാല്‍ ഒരൊറ്റ വിമതനെ പോലും ജയിക്കാന്‍ അനുവദിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് ദേവഗൗഡ. അതിനായി പാര്‍ട്ടി നേതാക്കളുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി വിമതരെ വീഴ്ത്താനുളള ചക്രവ്യൂഹം ചമയ്ക്കുകയാണ് അദ്ദേഹം.
6 സീറ്റുകളിൽ പകരം വീട്ടൽ
23 ലക്ഷം കര്‍ഷകര്‍ക്ക് ഉപകാരപ്പെടുന്ന 45,000 കോടിയുടെ കര്‍ഷകവായ്പ എഴുതിത്തളളല്‍ തീരുമാനം പോലും എടുക്കുന്നതിന് മുന്‍പ് കുമാരസ്വാമിയെ താഴെ ഇറക്കിയതില്‍ കടുത്ത അമര്‍ഷമാണ് ദേവഗൗഡയ്ക്കുളളത്. ജെഡിഎസിന് നിര്‍ണായക സ്വാധീനമുളള 6 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ദേവഗൗഡ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ബെംഗളൂരുവിലെ യശ്വന്തപൂര്‍, മഹാലക്ഷ്മി ലൈഔട്ട്, രാജ രാജേശ്വരി നഗര്‍, കെആര്‍ പുരം, മാണ്ഡ്യ ജില്ലയിലെ കെആര്‍ പെട്ടെ, മൈസൂര്‍ ജില്ലയിലെ ഹുന്‍സുര്‍ എന്നിവിടങ്ങളിലാണ് ജെഡിഎസ് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
സര്‍ക്കാര്‍ വീണെങ്കിലും സഖ്യം തുടരും
വിമതരില്‍ ഭൂരിപക്ഷവും 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ചവരാണ്. അന്ന് കോണ്‍ഗ്രസും ജെഡിഎസും തനിച്ചാണ് മത്സരിച്ചത്. വരുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും സഖ്യമായിട്ടാണ് മത്സരിക്കുന്നതെങ്കില്‍ വിജയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ജെഡിഎസ് കരുതുന്നത്. തനിച്ചാണ് മത്സരിക്കുന്നത് എങ്കില്‍ വോട്ട് വിഭജിക്കുകയും അത് ബിജെപിക്ക് ഗുണമാവുകയും ചെയ്യും. സര്‍ക്കാര്‍ വീണെങ്കിലും സഖ്യം തുടരും എന്നാണ് നേരത്തെ നേതാക്കള്‍ പറഞ്ഞിട്ടുളളത്.
കോണ്‍ഗ്രസിന് യോജിപ്പില്ല
കുമാരസ്വാമി നിരന്തരം ദേവഗൗഡയെ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നത്. വിമതരോട് പ്രതികാരം ചെയ്യാനുളള ദേവഗൗഡയുടെ അജണ്ടയോട് കോണ്‍ഗ്രസിന് പക്ഷേ യോജിപ്പില്ല. ബിജെപിയോട് ഒപ്പമുളള ഹണിമൂണ്‍ കഴിയുമ്പോള്‍ എംഎല്‍എമാര്‍ മടങ്ങി വരും എന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും കരുതുന്നത്. മാത്രമല്ല ബിജെപി സര്‍ക്കാരുണ്ടാക്കിയാലും അധിക കാലം മുന്നോട്ട് പോകില്ലെന്നും കോണ്‍ഗ്രസ് കരുതുന്നു. അതുകൊണ്ട് ക്ഷമയോടെ കാത്തിരിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.