കൂട്ടുകച്ചവടത്തില്‍ പണി വാങ്ങിയ കോണ്‍ഗ്രസ്സും ബിജെപിയും... കര്‍ണാടകത്തിൽ നീണാൾ വാഴില്ല ഒരു സഖ്യവും
ബെംഗളൂരു: കര്‍ണാടക സംസ്ഥാനം രൂപാകൃതമായിട്ട് 63 വര്‍ഷങ്ങളായി. മൈസൂര്‍ സംസ്ഥാനം എന്നായിരുന്നു ആദ്യം പേര്. 1973 ല്‍ ആണ് കര്‍ണാടകം എന്ന് സംസ്ഥാനത്തിന്റെ പേര് മാറ്റുന്നത്. പറഞ്ഞുവരുന്നത് കര്‍ണാടകത്തിന് എങ്ങനെ ആ പേര് കിട്ടി എന്നതല്ല, ഭരണ രംഗത്തെ നാടകങ്ങളെ കുറിച്ചാണ്.
സംസ്ഥാനം രൂപീകൃതമായിട്ട് ഇതുവരേയും സഖ്യസര്‍ക്കാരുകള്‍ക്ക് വിജയകരമായി മുന്നോട്ട് പോകാന്‍ ആകാത്ത ഒരു സംസ്ഥാനമാണ് കര്‍ണാടകം. ഈ സഖ്യങ്ങളില്‍ എല്ലാം നഷ്ടം സംഭവിച്ചിട്ടുള്ളത് കോണ്‍ഗ്രസ്സിനോ ബിജെപിയ്‌ക്കോ ആണ്. നേട്ടം ജെഡിഎസിനും.
ഇത്തവണ ആര്‍ക്കാണ് നേട്ടം എന്ന് ഇനിയും ഉറപ്പിച്ച് പറയാറായിട്ടില്ല. ജെഡിഎസ് എന്ന രാഷ്ട്രീയ കക്ഷിയുടെ രാഷ്ട്രീയ ധാര്‍മികത രാജ്യം പലതവണ കണ്ടതും ആണ്. കര്‍ണാടകത്തിലെ സഖ്യങ്ങളും അവയുടെ വിധികളും ഇങ്ങനെ ആയിരുന്നു.
2004 ല്‍ സഖ്യം
എസ്എം കൃഷ്ണ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആണ് 2004 ല്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് ജനവിധി തേടിയത്. ഫലം വന്നപ്പോള്‍ ഒരുകക്ഷിയ്ക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. അന്നും ബിജെപി ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. കോണ്‍ഗ്രസ്സും ജെഡിഎസും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒടുവില്‍ സഖ്യമുണ്ടാക്കിയതും കോണ്‍ഗ്രസും ജെഡിഎസും തന്നെ.
പ്രതീക്ഷാ നിര്‍ഭരം
79 സീറ്റുകള്‍ ആയിരുന്നു 2004 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. കോണ്‍ഗ്രസ്സിന് 65 ഉം ജെഡിഎസിന് 58 ഉം. സഖ്യമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് എന്‍ ധരംസിങ് മുഖ്യമന്ത്രിയായി. ബിജെപിയുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു 2004 ലെ സഖ്യം.
കുമാരസ്വാമി തനിനിറം കാണിച്ചു
രണ്ട് വര്‍ഷം മാത്രമേ അന്ന് കോണ്‍ഗ്രസ്-ജെഡിഎസ് മധുവിധു നീണ്ടുനിന്നുള്ളു. ഒടുക്കം കുമാരസ്വാമി പാലം വലിച്ചു. മാത്രമല്ല, ഒരു ധാര്‍മിക പ്രശ്‌നവും ഇല്ലാതെ ബിജെപി പാളയത്തിലേക്ക് തന്റെ പാര്‍ട്ടിയെ എത്തിക്കുകയും ചെയ്തു. അങ്ങനെ കുമാരസ്വാമി ആദ്യമായി കര്‍ണാടക മുഖ്യമന്ത്രിയാവുകയും ചെയ്തു. യെദ്യൂരപ്പയ്ക്ക് ഉമമുഖ്യമന്ത്രി സ്ഥാനവും നല്‍കി.
വിശ്വസിക്കാൻ കൊള്ളാത്ത കുമാരസ്വാമി!
കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തില്‍ വിശ്വാസ വഞ്ചന കാണിച്ചായിരുന്നു കുമാരസ്വാമി ബിജെപിയുമായി സഖ്യത്തിലെത്തിയത്. അവിടേയും ഇത് തന്നെ തുടര്‍ന്നു. 20 മാസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം ബിജെപിയ്ക്ക് നല്‍കാം എന്നതായിരുന്നു ധാരണ. ഒടുക്കം കുമാരസ്വാമി ഒഴിയുകയും യെദ്യൂരപ്പ മുഖ്യമന്ത്രിയാവുകയും ചെയ്തു. പക്ഷേ, സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ ജെഡിഎസ് തയ്യാറായില്ല. അതോടെ ആ സര്‍ക്കാരും വീണു. 2007 ഒക്ടോബറില്‍ ആയിരുന്നു ഇത്.
അപ്രതീക്ഷിത മുഖ്യമന്ത്രി
2018 ലെ തിരഞ്ഞെടുപ്പില്‍ കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്തെത്തും എന്ന് അദ്ദേഹം പോലും പ്രതീക്ഷിച്ച് കാണില്ല. വെറും 37 സീറ്റും കൊണ്ട് കോണ്‍ഗ്രസിന്റെ പിന്തുണയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയായി. ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ വിട്ടുവീഴ്ച ആയിരുന്നു ഇതിന് കാരണം. പക്ഷേ, ഇപ്പോള്‍ ആ സര്‍ക്കാരും വീണു.
ഇതിന് കുമാരസ്വാമിയെ പറയരുത്
കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ആദ്യമേ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ വീഴാന്‍ കാരണമായതും കോണ്‍ഗ്രസ് എംഎല്‍എമാരുടെ മറുകണ്ടം ചാടല്‍ കൊണ്ടായിരുന്നു. ജെഡിഎസിന്റെ മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് രാജിവച്ചത്. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ഇത്തവണ കുമാരസ്വാമി പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു.
ഇനിയെന്ത്
രണ്ട് സ്വതന്തര്‍ ഉള്‍പ്പെടെ 107 എംഎല്‍എമാരുടെ പിന്തുണയാണ് ബിജെപിയ്ക്കുളളത്. രാജിവച്ചവരുടെ കാര്യത്തില്‍ ഒരു തീരുമാനം ആയിട്ടും ഇല്ല. എന്തായാലും ആ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. എങ്കിലും ഇപ്പോഴത്തെ അംഗ സംഖ്യകൊണ്ട് സര്‍ക്കാരിനെ സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന വിശ്വാസം ബിജെപിയ്ക്കില്ല. മറ്റ് സഖ്യ സാധ്യതകളും കുറവാണ്. സര്‍ക്കാര്‍ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.
സഖ്യംവിടില്ലെന്ന്
ഭരണം നഷ്ടപ്പെട്ടെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഉപേക്ഷിക്കില്ലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുള്ളത്. കോണ്‍ഗ്രസ്സും ജെഡിഎസും ഒരുമിച്ച് ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഒരുപക്ഷേ ബിജെപിയെ പരാജയപ്പെടുത്താനും അവര്‍ക്ക് സാധിച്ചേക്കും. പക്ഷേ, സഖ്യം വാഴാത്ത കര്‍ണാടകത്തില്‍ അത്തരം ഒരു സാധ്യത നിലനില്‍ക്കുമോ എന്ന് കാത്തിരുന്ന് കാണാം.