കർണാടകത്തിൽ ബിജെപിക്ക് മറുപണി, പത്ത് ബിജെപി എംഎൽഎമാരുടെ പട്ടിക കുമാരസ്വാമിയുടെ കയ്യിൽ
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വന്‍ നേട്ടമുണ്ടാക്കിയതിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിനെ താഴെ ഇറക്കാനുളള കളികള്‍ ബിജെപി ആരംഭിച്ചിരുന്നു. എന്നാല്‍ ഓപ്പറേഷന് കമല ബിജെപിയിപ്പോള്‍ താല്‍ക്കാലികമായെങ്കിലും നിര്‍ത്തി വെച്ചിരിക്കുകയാണ്. അതേസമയം സര്‍ക്കാരിന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറുതന്ത്രം മെനയുകയാണ് ജെഡിഎസ്-കോണ്‍ഗ്രസ് സര്‍ക്കാര്‍.
ഭരണകക്ഷി എംഎല്‍എമാരെ ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിന് പകരമായി ബിജെപി എംഎല്‍എ മറുകണ്ടം ചാടിക്കാനാണ് കോണ്‍ഗ്രസും ജെഡിഎസും ശ്രമിക്കുന്നത്. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നേരിട്ടാണ് ഇത്തരം നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി വിട്ട് വരാന്‍ ചില എംഎല്‍എമാര്‍ തയ്യാറാണ് എന്നാണ് സൂചനകള്‍.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനൊപ്പം ചേരാന്‍ താല്പര്യമുളള പത്തോളം ബിജെപി എംഎല്‍എമാരുണ്ടെന്നും അവരുടെ പട്ടിക കുമാരസ്വാമി തയ്യാറാക്കിയിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ചിലരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കലബുര്‍ഗിയിലെ ബിജെപി എംഎല്‍എയായ ബസവരാജുമായി മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
ഇതോടെയാണ് ബിജെപിക്ക് കുമാരസ്വാമി മറുപണി കൊടുക്കാന്‍ തയ്യാറെടുക്കുകയാണ് എന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്. ഈ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിക്കൊപ്പം കോണ്‍ഗ്രസിന്റെ അടക്കം നേതാക്കള്‍ പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം സ്വന്തം പാളയത്തിലെ വിമതരെ അനുനയിപ്പിക്കാനുളള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇടഞ്ഞ് നില്‍ക്കുന്നവര്‍ക്ക് മന്ത്രിസ്ഥാനം നല്കി മന്ത്രിസഭ അടുത്ത ആഴ്ച തന്നെ പുനസംഘടിപ്പിച്ചേക്കും.