കഷ്ടിച്ച് ജയിച്ച് എംഎല്‍എ ആയവര്‍... ഇപ്പോള്‍ ബിജെപിയ്ക്ക് ഓശാന പാടുന്ന വിമതര്‍; കോൺഗ്രസ് പ്രതീക്ഷകൾ
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ ആഴക്കയത്തിലേക്ക് തള്ളിയിട്ട ആ എംഎല്‍എമാര്‍ സത്യത്തില്‍ അത്ര വലിയ ഭീഷണി ആണോ? അവരില്‍ പലരും ഭാവിയില്‍ അത്ര ഭീഷണി ഉയര്‍ത്താന്‍ മാത്രം ശക്തിയുള്ളവര്‍ ഒന്നും അല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. അവര്‍ രാജിവച്ചാലോ, അവരെ അയോഗ്യരാക്കിയാലോ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പ്രതീക്ഷയ്ക്ക് വകയുണ്ട്.
ഒരൊറ്റ വിമതനും വരില്ല... ഒരാളൊഴിച്ച്; പാല് കൊടുത്ത കൈക്ക് തന്നെ കൊത്തിച്ച് ബിജെപിയുടെ അടി
കോണ്‍ഗ്രസ്സില്‍ നിന്നും ജെഡിഎസില്‍ നിന്നുമായി 16 പേരാണ് വിമതരായി മറുകണ്ടം ചാടിയിരിക്കുന്നത്. അതില്‍ 13 പേര് കോണ്‍ഗ്രസ്സുകാരാണ്. ഇതില്‍ രാമലിംഗ റെഡ്ഡി തിരികെ കോണ്‍ഗ്രസ്സില്‍ എത്തിയിട്ടുണ്ട്. അതിനിടെ കോണ്‍ഗ്രസ് ക്യാമ്പിലുണ്ടായിരുന്ന ശ്രീമന്ത് സഹേബ് പട്ടീല്‍ അപ്രത്യക്ഷനാവുകയും ചെയ്തു.
വിമത പക്ഷത്തുള്ള പലരും നേരിയ ഭൂരിപക്ഷത്തിലായിരുന്നു 2018 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ആ കണക്കുകള്‍ ഇങ്ങനെയാണ്... ശരിക്കൊന്ന് ആഞ്ഞ് പിടിച്ചാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് തിരിച്ചുവരവ് അത്ര പ്രയാസമുള്ള കാര്യമല്ല. അതിന് ജെഡിഎസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കേണ്ടിയും വരും. കഴിഞ്ഞ തവണ ഒട്ടുമിക്ക മണ്ഡലങ്ങളിലും ത്രികോണ മത്സരം ആയിരുന്നു നടന്നിരുന്നത്.
പ്രതാപ് ഗൗഡ പാട്ടീല്‍
വിമതരുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ആളാണ് മസ്കി മണ്ഡലത്തില്‍ നിന്നുള്ള പ്രതാപ് ഗൗഡ പാട്ടീല്‍. 2008 ല്‍ മസ്കി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ആയിരുന്നു പ്രതാപ്. പിന്നീട് പാര്‍ട്ടിയിലെ വിമതനാവുകയും യെദ്യൂരപ്പയുടെ കര്‍ണാടക ജനപക്ഷ പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. അതിന് ശേഷം 2013 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും മസ്കി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചു.
വെറും 213 വോട്ടുകളുടെ ഭൂരിപക്ഷം
2019 ല്‍ അത്ര എളുപ്പമായിരുന്നില്ല പ്രതാപ് ഗൗഡയുടെ വിജയം. വെറും 213 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു ഗൗഡയ്ക്ക് ലഭിച്ചത്. 0.16 ശതമാനം വോട്ടുകളുടെ മാത്രം ഭൂരിപക്ഷം. ഈ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അത്ര എളുപ്പമൊന്നും ആകില്ല. പക്ഷേ, ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ഗൗഡയെ മസ്കി മണ്ഡലത്തില്‍ തുരത്താന്‍ കോണ്‍ഗ്രസിന് സാധിക്കും.
ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി 11,392 വോട്ടുകള്‍ നേടിയിരുന്നു എന്നത് കൂടി പരിഗണിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
ഹിരേകെരൂര്‍ മണ്ഡലം
ഭൂരിപക്ഷം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിമത എംഎല്‍എ ആണ് ഹിരേകെരുര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിസി പട്ടീല്‍. 555 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമായിരുന്നു ഇദ്ദേഹത്തിന് 2018 ല്‍ ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയെ ആയിരുന്നു ബിസി പട്ടീല്‍ ഹിരേകെരൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ തോല്പിച്ചത്. ഈ 2013 ല്‍ പക്ഷേ, ഈ മണ്ഡലം കോണ്‍ഗ്രസിന് കിട്ടിയിരുന്നില്ല.
ഹിരേകെരൂരിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നു. 3,597 വോട്ടുകളാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി ഇവിടെ പിടിച്ചത്.
യെല്ലാപൂരിലും പ്രതീക്ഷ
മറ്റൊരു വിതമ കോണ്‍ഗ്രസ് എംഎല്‍എ ആണ് യെല്ലാപൂരില്‍ നിന്നുള്ള അർബെയില്‍ ഹെബ്ബാര്‍ ശിവറാം. 1,483 വോട്ടുകളുടെ ഭൂരിപക്ഷം മാത്രം ആയിരുന്നു ഹെബ്ബാറിന് കഴിഞ്ഞ തവണ ലഭിച്ചത്. ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥി മത്സരിച്ചിരുന്നു. 4.5 ശതമാനം വോട്ടും നേടിയിരുന്നു. അതുകൊണ്ട് തന്നെ ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ മണ്ഡലം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനൊപ്പം നില്‍ക്കാനാണ് സാധ്യത.
അത്താണിയിലും കോണ്‍ഗ്രസിന് പ്രതീക്ഷ
ശക്തമായ മത്സരം നടന്ന മണ്ഡലം ആയിരുന്നു അത്താനി നിയമസഭ മണ്ഡലം. ഇപ്പോള്‍ വിമതനായി നില്ക്കുന്ന മഹേഷ് ഇരണഗൗഡ കുമത്തള്ളി 2,331 വോട്ടുകള്‍ക്കായിരുന്നു ഇവിടെ ജയിച്ചത്. അതായത് വെറും 1.4 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം. ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥി 3,381 വോട്ടുകളായിരുന്നു കഴിഞ്ഞ തവണ നേടിയത്.
കോണ്‍ഗ്രസും ജെഡിഎസും സഖ്യമായി ഉപതിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഈ മണ്ഡലവും തിരിച്ചുപിടിക്കാവുന്നതേയുള്ളു.
യശ്വന്ത്പുര ഉറപ്പിക്കാം
വിമത എംഎല്‍എമാരില്‍ ഒരാളായ എസ്ടി സോമശേഖരന്‍ തിരഞ്ഞെടുക്കപ്പെട്ടത് യശ്വന്ത്പുര മണ്ഡലത്തില്‍ നിന്നായിരുന്നു. ഇവിടെ കഴിഞ്ഞ തവണ ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയത് ജെഡിഎസിന്റെ ടിഎന്‍ ജാവറായി ഗൗഡയും. ഒരു ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം തീരെ ഭയക്കേണ്ടതില്ലാത്ത മണ്ഡലം ആണിത്.
രണ്ട് മണ്ഡലങ്ങള്‍ കൂടി
ജെഡിഎസ് വിമതന് ജയിച്ച ഹുന്‍സൂര്‍ മണ്ഡലവും സഖ്യ സര്‍ക്കാരിന് പ്രതീക്ഷ അര്‍പിക്കാവുന്ന ഒന്നാണ്. ഇവിടെ കഴിഞ്ഞ തവണ ജെഡിഎസും കോണ്‍ഗ്രസ്സും തമ്മിലായിരുന്നു മത്സരം. വോട്ട് വ്യത്യാസം വെറും 4.6 ശതമാനം ആയിരുന്നു. ഒരുമിച്ച് നിന്നാല്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ തിരിച്ചുപിടിക്കാവുന്ന മണ്ഡലം ആണ് ഹുന്സുര്.
ഹോസകോട്ടെയാണ് പ്രതീക്ഷിക്കാവുന്ന മറ്റൊരു മണ്ഡലം. ഏറ്റവും ധനികനായ എംഎല്‍എയും വിമതനും ആയ എംടിബി നാഗരാജ് ആണ് കഴിഞ്ഞ തവണ ഇവിടെ നിന്ന് ജയിച്ചത്. ഇവിടെ പക്ഷേ, ജെഡിഎസിന് അത്ര സ്വാധീനമില്ല. പക്ഷേ, ശക്തമായ മത്സരം കാഴ്ചവച്ചാല്‍ തിരിച്ചുപിടിക്കാവുന്ന മണ്ഡലം തന്നെയാണിത്.
പത്ത് ശതമാനത്തില്‍ താഴെ ഭൂരിപക്ഷം
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം വെറും പത്ത് ശതമാനത്തില്‍ താഴെ മാത്രം ആയ ആളുകള്‍ ഇനിയും ഉണ്ട് വിമത പക്ഷത്ത്. വിജയനഗരത്തില്‍ നിന്നുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് സിങ്ങിന്റെ ഭൂരിപക്ഷം 5.67 ശതമാനം മാത്രം ആയിരുന്നു. ഗോകക്കില്‍ നിന്നുള്ള കോണ്‍ഗ്രസ് വിമതന് രമേശ് ലക്ഷ്മണ് റാവു 8.2 ശതമാനത്തിന്റെ ഭൂരിപക്ഷവും രാജരാജേശ്വരി നഗര്‍ എംഎല്‍എ മുനിരത്ന 9.94 ശതമാനത്തിന്റെ ഭൂരിപക്ഷവും മാത്രമാണ് നേടിയിരുന്നത്. കൃഷ്ണരാജ്പേട്ടില്‍ നിന്നുള്ള വിമത ജെഡിഎസ് എംഎല്‍എ നാരായണ ഗൗഡയ്ക്ക് കഴിഞ്ഞ തവണ കിട്ടിയത് 9.84 ശതമാനം വോട്ടിന്റെ ഭൂരിപക്ഷം ആയിരുന്നു.
ബിജെപി ശക്തം
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കര്‍ണാടകത്തിലെ ബിജെപിയുടെ ശക്തി കുറച്ച് കാണാന്‍ ആവില്ല. നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി 105 സീറ്റുകള്‍ നേടിയ ബിജെപി, ലോക്സഭ തിരഞ്ഞെടുപ്പില്‍ 28 ല്‍ 25 സീറ്റുകളും നേടി അപ്രമാദിത്തം സൃഷ്ടിച്ചിരുന്നു. അതിന്റെ പ്രതിഫലം ഉപതിരഞ്ഞെടുപ്പിലും ഉണ്ടായാല്‍, കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണമാകും.