കര്‍ണാടകത്തില്‍ ട്വിസ്‌റ്റോട് ട്വിസ്റ്റ്! രാജി കൂറുമാറ്റമെന്ന് കാണിച്ച് സുപ്രീം കോടതിയില്‍ ഹര്‍ജി
ബെംഗളൂരു: കര്‍ണാടകത്തിലെ കാര്യങ്ങള്‍ കോണ്‍ഗ്രസ്സിന് അനുകൂലമായി വന്നേക്കും എന്ന രീതിയിലേക്ക് പോവുകയായിരുന്നു. തീരുമാനം സ്പീക്കറുടെ കൈകളില്‍ ആകുമ്പോള്‍ അക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് തന്ന ആകും നിര്‍ണായകമാവുക. എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ ഭരണം പോകും എന്ന് ഉറപ്പാണ്.
കോൺഗ്രസ്സിലെ അമിത് ഷാ! ചാണക്യതന്ത്രങ്ങളുടെ രാജാവ്... ട്രബിൾ ഷൂട്ടർ ഡികെ! കോൺഗ്രസിന്‌റെ അവസാന അത്താണി
ഇതിനിടെയാണ് മറ്റൊരു സംഭവ വികാസം. എംഎല്‍എമാരുടെ രാജി കൂറുമാറ്റം തന്നെ ആണെന്ന് കാണിച്ച് സുപ്രീം കോടതിയെ സമീപിക്കുകയാണ് കോണ്‍ഗ്രസ്സുകാര്‍. ഒന്നും രണ്ടും പേരല്ല, നാനൂറ് പേരാണ് സൂപ്രീം കോടതിയെ സമീപിക്കുന്നത്.
രാജിവച്ച എംഎല്‍എമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇവരുടെ ഹര്‍ജി. ഇക്കാര്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍ മെന്‍ഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ഹര്‍ജി പരിഗണിച്ചേക്കും.
സ്പീക്കറുടെ റിപ്പോര്‍ട്ട്
എംഎല്‍എമാരുടെ രാജി സംബന്ധിച്ച് സ്പീക്കറുടെ റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിയ്ക്ക് മുന്നില്‍ എത്തും. അതായിരിക്കും കര്‍ണാടകത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാവുക. വളരെ വേഗത്തില്‍ തനിക്ക് തീരുമാനം എടുക്കാനാവില്ലെന്ന നിലപാടാണ് ഇതുവരെ സ്പീക്കര്‍ സ്വീകരിച്ചിരിക്കുന്നത്.
സമ്മര്‍ദ്ദത്തിന് അടിപ്പെട്ടോ?
എംഎല്‍എമാര്‍ രാജിവച്ചത് സ്വന്തം ഇഷ്ടപ്രകാരം ആണോ അതോ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാണോ എന്ന കാര്യത്തിലാണ് സ്പീക്കര്‍ ഒരു തീരുമാനത്തിലെത്തേണ്ടത്. അതിന് തനിക്ക് കൂടുതല്‍ സമയം വേണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ചെറിയ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
തൃപ്തിയുണ്ടെങ്കില്‍ മാത്രം
തനിക്കുള്ള ഉത്തരവാദിത്തം ഭരണഘടനയോടും കര്‍ണാടകത്തിലെ ജനങ്ങളോടും മാത്രമാണെന്നാണ് സ്പീക്കര്‍ കെആര്‍ രമേശ് കുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്. എംഎല്‍എമാരുടെ രാജ് സംബന്ധിച്ച് തനിക്ക് ബോധ്യം വരുന്നതിനനുസരിച്ചാരിക്കും അത് സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നും സ്പീക്കര്‍ വ്യക്തമാക്കി.
കൈവിട്ട കളി
224 അംഗ കര്‍ണാടക നിയമസഭയില്‍ ബിജെപിയ്ക്ക് 105 അംഗങ്ങളാണ് ഉള്ളത്. രണ്ട് സ്വതന്ത്രര്‍ രാജിവച്ച് ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടികൂട്ടുമ്പോള്‍ ബിജെപിയുടെ അംഗ സംഖ്യ 107 ആകും. 113 സീറ്റുകളുണ്ടെങ്കില്‍ ആണ് കേവല ഭൂരിപക്ഷം ലഭിക്കുക. കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ സഭയില്‍ ഭൂരിപക്ഷം ബിജെപിയ്ക്കായിരിക്കും. സ്വാഭാവികമായും കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ ഇറങ്ങേണ്ടിയും വരും.
ജെഡിഎസ് കാലുമാറുമോ
ഇതിനിടെയാണ് ജെഡിഎസ് ബിജെപിയ്‌ക്കൊപ്പം ചേരുമോ എന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്ത് വന്നത്. 37 എംഎല്‍എമാരാണ് ജെഡിഎസിനുള്ളത്. അങ്ങനെ വന്നാല്‍ ബിജെപിയ്ക്ക് പിന്നെ ഒന്നും നോക്കേണ്ടതില്ല. ഇതിന് മുമ്പ് കുമാരസ്വാമി മുഖ്യമന്ത്രിയായത് ബിജെപിയുടെ പിന്തുണയോടെ ആയിരുന്നു എന്നത് മറ്റൊരു ചരിത്രം.
എന്നാല്‍ ഇത്തരം ഊഹാപോഹങ്ങളെ എല്ലാം കുമാരസ്വാമി തന്നെ നിഷേധിച്ചിട്ടുള്ളത്.
സഭയില്‍ പരുങ്ങും
എന്തായാലും ജൂലായ് 12, വെള്ളിയാഴ്ച കര്‍ണാടക നിയമസഭ ചേരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭരണകക്ഷിയുടെ കാര്യം പരുങ്ങലില്‍ ആണ്. കാരണം, പതിനഞ്ചോളം എംഎല്‍എമാര്‍ സഭയില്‍ എത്തില്ല. ഈ സാഹചര്യത്തില്‍ ഏത് ബില്‍ അവതരിപ്പിച്ചാലും അത് പരാജയപ്പെടും.
ഏക വഴി
ഭരണം നിലനിർത്താൻ കോൺഗ്രസിന് മുന്നിൽ ഒരേയൊരു വഴിയേ ഉള്ളു. അത്, രാജിവച്ച വിമതരെ തിരിച്ചെത്തിക്കുക എന്നതാണ്. അതിന് വേണ്ടിയുള്ള ശ്രമത്തിലാണ് ഡികെ ശിവകുമാർ ഇപ്പോഴും. എംഎൽഎമാരെ അയോഗ്യരാക്കിയാൽ ഒരു സംസ്ഥാനത്തെ ഭരണം കൂടി കോൺഗ്രസ്സിന് നഷ്ടമാകും.