സുപ്രീം കോടതി വിധിയില്‍ പുകഞ്ഞ് കര്‍'നാടകം'!! ഇനിയുള്ള സാധ്യതകള്‍ ഇങ്ങനെ
ബെംഗളൂരു: വിമതരുടെ രാജിക്കാര്യത്തിലും അയോഗ്യത നടപടിയിലും സ്പീക്കര്‍ക്ക് തിരുമാനമെടുക്കാമെന്ന സുപ്രീം കോടതി വിധിയോടെ വീണ്ടും നിര്‍ണായകമായിരിക്കുകയാണ് കര്‍ണാടകത്തിലെ രാഷ്ട്രീയ സാഹചര്യം. 15 വിമതരുടെ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല വിധി. അതേസമയം വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാരെ നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നാളെയാണ് കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത്. 15 എംഎല്‍എമാര്‍ നാളെ സഭയില്‍ എത്തിയില്ലേങ്കില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ താഴെ വീഴും. അതേസമയം നാളെ സഭയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് നല്‍കിയ വിപ്പ് ഇന്നത്തെ സുപ്രീം കോടതി വിധിയോടെ അസ്ഥിരമായെന്നാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ ഇനി നിലനില്‍ക്കുന്ന സാധ്യതകള്‍ ഇങ്ങനെയാണ്.
അംഗബലം 101
224 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയായിരുന്നു സഖ്യസര്‍ക്കാരിന് ഉണ്ടായിരുന്നത്. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടേയും രാജിവെച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരുടേയും കൂടി പിന്തുണയോട് കൂടിയാണിത്. 105 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാജിവെച്ച രണ്ട് സ്വതന്ത്രരും ബിജെപിക്ക് പിന്തുണ അറിയിച്ചതോടെ ഇത് 107 ആയി. അതേസമയം രാജിവെച്ച 13 പേരെ കൂടാതെ കോണ്‍ഗ്രസ് സസ്പെന്‍റ് ചെയ്ത റോഷന്‍ ബെയ്ഗ്ഗും മറ്റ് രണ്ട് എംഎല്‍എമാരും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതോടെ സഖ്യത്തിന്‍റെ അംഗബലം 101 ലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
കോണ്‍ഗ്രസ് വാഗ്ദാനം
നിലവിലെ സാഹചര്യത്തില്‍ വര്‍ഷകാല സമ്മേളനം തുടങ്ങുന്ന ജുലൈ 12 ന് സഭയില്‍ സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കേണ്ടി വരും. ഈ സാഹചര്യം മറികടക്കാന്‍ വര്‍ഷകാല സമ്മേളനം മാറ്റിവെയ്ക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടേക്കും. അതേസമയം രാജിവെച്ച് വിമത എംഎല്‍എമാരില്‍ ചിലര്‍ എങ്കിലും തിരിച്ചെത്തിയാല്‍ സഖ്യസര്‍ക്കാരിന് ആശ്വാസമാകും. എംഎല്‍എമാരില്‍ ചിലര്‍ക്ക് മന്ത്രി പദവിയും അവരുടെ മണ്ഡലങ്ങളില്‍ ആവശ്യത്തിന് ഫണ്ടുകളും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ബിജെപി എംഎല്‍എമാരെ അടര്‍ത്തും
ഇത് സാധ്യമായില്ലെങ്കിൽ ബിജെപിയിൽ നിന്നും നാലോ അഞ്ചോ എംഎൽഎമാരെ തട്ടിയെടുക്കാൻ കോൺഗ്രസ്-ജെഡിഎസ് സഖ്യം ശ്രമിച്ചേക്കാം. 5 ബിജെപി എംഎൽഎമാർ കോൺഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട് വരികയാണെന്നും അടിയന്തര സാഹചര്യമുണ്ടായാൽ ഇവർ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും കഴിഞ്ഞ ദിവസം കർണാടക മന്ത്രി ആർബി തിമ്മപൂർ അവകാശപ്പെട്ടിരുന്നു.ഈ നീക്കവും പാളിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് അവകാശം ഉന്നയിച്ചേക്കാം. സർക്കാരിന് ഭൂരിപക്ഷം നഷ്ടമായാൽ ഗവർണർ സർക്കാർ രൂപികരണത്തിനായി ബിജെപിയെ ക്ഷണിച്ചേക്കും.
സുപ്രീം കോടതി തിരുമാനം
അതേസമയം വിമതരുടെ ഹരജയില്‍ ഇന്ന് സുപ്രീം കോടതി ഇന്ന് നിലപാടെടുക്കും. സര്‍ക്കാരിന്‍റെ ആയുസ് ദീര്‍ഘിപ്പിക്കാന്‍ സ്പീക്കര്‍ മനപ്പൂര്‍വ്വം രാജി സ്വീകരിക്കാതിരിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിമതര്‍ കോടതിയെ സമീപിച്ചത്. ഹരജിയില്‍ സ്പീക്കര്‍ എത്രയും വേഗം നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടേക്കും. വിശ്വാസ വോട്ടടെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചേക്കാം. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് രാജി സ്വീകരിക്കേണ്ടി വരികയും രണ്ട് സ്വതന്ത്ര്യ എംഎൽഎമാരും ബിഎസ്പി എംഎൽഎയും ബിജെപിയെ പിന്തുണയ്ക്കാതിരിക്കുകയും ചെയ്താൽ ബിജെപിയുടെ അംഗബലം 105 ആയി തന്നെ തുടരും. ഇതോടെ പുതിയ തിരഞ്ഞെടുപ്പിനും വഴിയൊരുങ്ങിയേക്കാം.