വിശ്വാസവോട്ട് എന്ന വൻ തന്ത്രം! കോൺഗ്രസ്സും ജെഡിഎസ്സും ഒന്നിച്ച് മെനഞ്ഞ സൂത്രം; അടിമുടിവിറച്ച് ബിജെപി
Recommended Video
ബെംഗളൂരു: കര്‍ണാടക നിമയസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്നാണ് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി അറിയിച്ചിട്ടുള്ളത്. രാജിവച്ച പതിനഞ്ചോളം എംഎല്‍എമാര്‍ കൂടെയില്ലാതെ കുമാരസ്വാമി സര്‍ക്കാരിന് വിശ്വാസ വോട്ടെടുപ്പിനെ മറികടക്കാന്‍ ആവില്ലെന്ന് ഉറപ്പാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരം ഒരു വെല്ലുവിളി കുമാരസ്വാമി ഉയര്‍ത്തുന്നത് എന്നാണ് പലരേയും അത്ഭുതപ്പെടുത്തുന്നത്.
ജൂലായ് 16, ചൊവ്വാഴ്ച വരെയാണ് വിമത എംഎല്‍എമാരുടെ രാജിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിയമസഭ സ്പീക്കര്‍ക്ക് സുപ്രീം കോടതി അനുവദിച്ച സമയം. തിങ്കളാഴ്ച തന്നെ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നേക്കും എന്നാണ് സൂചന. അങ്ങനെയെങ്കില്‍ എന്തായിരിക്കും സംഭവിക്കുക?
വിശ്വാസ വോട്ടെടുപ്പ് എന്ന തീരുമാനം കുമാരസ്വാമിയോ ജെഡിഎസോ ഒറ്റയ്‌ക്കെടുത്തതല്ല. കോണ്‍ഗ്രസ്സുമായി ആലോചിച്ച് എടുത്ത തീരുമാനം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ തന്ത്രത്തിന് പിന്നില്‍ എന്ത്?
ഒരുമിച്ചെടുത്ത തീരുമാനം
വിശ്വാസ വോട്ട് തേടാനുള്ള തീരുമാനം കോണ്‍ഗ്രസ്സും ജെഡിഎസ്സും ഒരുമിച്ചെടുത്തതാണ് എന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കിയിരിക്കുന്നത്. ജെഡിഎസ് ബിജെപിയ്‌ക്കൊപ്പം പോകുമെന്ന ഊഹാപഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ആണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കെസി വേണുഗോപാല്‍ തന്നെ രംഗത്തെത്തിയിട്ടുള്ളത്.
കുതിരക്കച്ചവടം അവസാനിപ്പിക്കാന്‍
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യും എന്നാണ് വേണുഗോപാല്‍ പറഞ്ഞത്. കുതിരക്കച്ചവടം അവസാനിപ്പിക്കാന്‍ ആണ് വിശ്വാസ വോട്ട് തേടാന്‍ തീരുമാനിച്ചത് എന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചു. എന്നാല്‍ വിമത എംഎല്‍എമാരെ സഭയില്‍ എത്തിക്കാമെന്ന ആത്മവിശ്വാസം ഇപ്പോഴും കോണ്‍ഗ്രസ്സിനില്ല.
എന്തിന് രാജി നാടകം
വിമത എംഎല്‍എമാരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട് കെസി വേണുഗോപാല്‍. കൂറുമാറ്റ നിയമം മറികടക്കുന്നതിന് വേണ്ടിയാണ് വിമത എംഎല്‍എമാര്‍ രാജിനാടകം കളിച്ചത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കപ്പെട്ടവര്‍ക്ക് ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. രാജി വച്ച് പാര്‍ട്ടി മാറിയാല്‍ ഈ പ്രശ്‌നത്തെ നേരിടേണ്ടിയും വരില്ല.
തന്ത്രങ്ങള്‍
വിമതരെ തിരിച്ചെത്തിക്കാന്‍ ആവശ്യത്തിലേറെ സമയം ലഭിച്ചിട്ടുണ്ട് എന്നതാണ് കോണ്‍ഗ്രസിന്റേയും ജെഡിഎസിന്റേയും ആശ്വാസം. ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ ഇപ്പോഴും വിമതരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മുമ്പും വിമത പ്രശ്‌നം ഉണ്ടായപ്പോള്‍ ഡികെ ശിവകുമാര്‍ ആയിരുന്നു അതിനെ മറികടന്നത്.
എല്ലാവര്‍ക്കും വിപ്പ്
വിശ്വാസ വോട്ട് തേടുന്നത് സംബന്ധിച്ച് എല്ലാ ഭരണ കക്ഷി എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. രാജിവച്ചു എന്ന് അവകാശപ്പെടുന്ന വിമത എംഎല്‍എമാര്‍ക്കും വിപ്പ് നല്‍കിയിട്ടുണ്ട്. വിപ്പ് ലംഘിച്ചാല്‍ ഇവരെ അയോഗ്യരാക്കാന്‍ കഴിയും എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
എന്തുകൊണ്ട് തിങ്കളാഴ്ച?
തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ട് തേടാന്‍ ആയിരിക്കും കുമാര സ്വാമി ശ്രമിക്കുക. അങ്ങനെയെങ്കില്‍ രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ആകും മുമ്പ് എംഎല്‍എമാര്‍ അവരുടെ നിലപാട് വ്യക്തമാക്കേണ്ടി വരും. സഭയില്‍ എത്തി കുമാരസ്വാമിയ്ക്ക് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കില്‍ അവരെ അയോഗ്യരാക്കാനും സാധിക്കും.
റിസ്‌ക് എടുക്കുമോ?
രാഷ്ട്രീയ ഭാവി പൂര്‍ണമായും ഇല്ലാതാക്കി ഇത്തരം ഒരു റിസ്‌ക് എടുക്കാന്‍ വിമത എംഎല്‍എമാര്‍ തയ്യാറാകുമോ എന്നതാണ് ചോദ്യം. അതില്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷയും. ആറ് വര്‍ഷക്കാലം തിരഞ്ഞെടുപ്പ് വിലക്ക് നേരിടേണ്ടി വന്നാല്‍ പല എംഎല്‍എമാര്‍ക്കും ഒരു തിരിച്ചുവരവ് സാധ്യമായിക്കൊള്ളണം എന്നില്ല. ഇക്കാര്യത്തില്‍ എന്തായിരിക്കും ബിജെപിയുടെ പദ്ധതി എന്നാണ് ഇനി അറിയേണ്ടത്.
അജണ്ടയ്ക്ക് പുറത്ത്
വിശ്വാസ വോട്ട് തേടുന്നതില്‍ ബിജെപി ഇപ്പോള്‍ തന്നെ ഒരു ക്രമ പ്രശ്‌നം ഉന്നയിച്ചുകഴിഞ്ഞു. സഭാസമ്മേളനത്തിന്റെ ആദ്യ ദിനത്തില്‍ അന്തരിച്ച അംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക മാത്രമായിരുന്നു അജണ്ടയില്‍ ഉണ്ടായിരുന്നത്. അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായിട്ടാണ് വിശ്വാസ വോട്ട് അവതരിപ്പിക്കപ്പെട്ടത്.