ബിജെപിക്ക് അവസരം നൽകാതെ പടിയിറങ്ങി കർണാടക സ്പീക്കർ, പോകുന്നത് വിമതർക്ക് പണി കൊടുത്ത ശേഷം!
ബെംഗളൂരു: ശബ്ദവോട്ടോടു കൂടി കര്‍ണാടകത്തില്‍ ബിഎസ് യെഡിയൂരപ്പ വിശ്വാസ വോട്ടെടുപ്പ് എന്ന കടമ്പ മറികടന്നിരിക്കുകയാണ്. ഒറ്റവരി പ്രമേയത്തില്‍ ചര്‍ച്ച ഇല്ലാതെ ശബ്ദ വോട്ടോട് കൂടി പ്രമേയം പാസ്സായി. 105 പേരുടെ പിന്തുണയാണ് യെദ്യരപ്പയ്ക്ക് ലഭിച്ചത്.
ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് എന്ന വെല്ലുവിളി വിജയകരമായി അതിജീവിച്ചതിന് പിന്നാലെ സ്പീക്കര്‍ കെആര്‍ രമേഷ് കുമാര്‍ രാജി പ്രഖ്യാപിച്ചു. സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയം ബിജെപി കൊണ്ടുവന്നേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിവസങ്ങളോളം നീണ്ട കര്‍നാടകത്തിലെ ശ്രദ്ധാ കേന്ദ്രമായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കെആര്‍ രമേഷ് കുമാര്‍.
കർനാടകത്തിലെ ശ്രദ്ധാകേന്ദ്രം
കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 16 വിമത എംഎല്‍എമാര്‍ രാജി വെച്ചതോടെയാണ് 'കര്‍നാടക'ത്തിന്റെ തുടക്കം. വിമതരുടെ രാജി പക്ഷേ സ്പീക്കര്‍ രമേഷ് കുമാര്‍ സ്വീകരിച്ചില്ല. ഇതോടെ വിഷയം സുപ്രീം കോടതിക്ക് മുന്നിലെത്തുകയും കര്‍ണാടക സ്പീക്കര്‍ ഈ രാഷ്ട്രീയ നാടകങ്ങളിലെ ശ്രദ്ധാ കേന്ദ്രമായി മാറുകയും ചെയ്തു. സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഭരണ ഘടന പ്രകാരമേ താൻ പ്രവർത്തിക്കൂ എന്ന് രമേഷ് കുമാർ വ്യക്തമാക്കി
അയോഗ്യതയെന്ന പണി
വിമതരെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കാനാണ് സ്പീക്കറുടെ നീക്കമെന്ന് ബിജെപി ആരോപിച്ചു. ഒടുവില്‍ വിമതര്‍ അയയുന്നില്ല എന്ന ഘട്ടത്തില്‍ ആദ്യം സ്വതന്ത്രനടക്കം മൂന്ന് പേരെയും പിന്നീട് 14 പേരെയും സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചു. ഇതോടെ ഇവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും മന്ത്രിയാകാനുമുളള വാതിലടഞ്ഞിരിക്കുകയാണ്. വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്പീക്കറെ പുറത്താക്കാന്‍ അവിശ്വാസ പ്രമേയം കൊണ്ട് വരാന്‍ ബിജെപി ആലോചിച്ചിരുന്നു. അതിന് മുന്‍പാണ് വിശ്വാസ വോട്ടെടുപ്പിന് തൊട്ട് പിറകെ സ്പീക്കര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്
ഭരണഘടന പ്രകാരം മാത്രം
ഡെപ്യൂട്ടി സ്പീക്കര്‍ കൃഷ്ണ റെഡ്ഡിക്കാണ് സ്പീക്കര്‍ രാജിക്കത്ത് നല്‍കിയത്. ജെഡിഎസ് നേതാവായ കൃഷ്ണ റെഡ്ഡിയും ഉടനെ തന്നെ രാജി സമര്‍പ്പിച്ചേക്കും. മുതിര്‍ന്ന ബിജെപി നേതാവും മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ വലംകൈയുമായ കെജി ബൊപ്പയ്യ ആയിരിക്കും പുതിയ സ്പീക്കര്‍. ഭരണഘടനയക്ക് അനുസരിച്ച് മാത്രമേ താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുളളൂ എന്ന് രാജി പ്രഖ്യാപിച്ച് കൊണ്ട് രമേഷ് കുമാര്‍ സഭയില്‍ പറഞ്ഞു. ചില പ്രത്യേക രാഷ്ട്രീയ സന്ദര്‍ഭങ്ങളില്‍ കരുതലോടെ വേണം തീരുമാനമെടുക്കാനെന്നും രമേഷ് കുമാര്‍ പറഞ്ഞു.
ഏകകണ്ഠമായി തിരഞ്ഞെടുത്തു
സഖ്യ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലുമാണ് തന്നോട് സ്പീക്കറാകാന്‍ ആവശ്യപ്പെട്ടത്. അന്ന് യെഡിയൂരപ്പ തന്നെ ഫോണില്‍ വിളിക്കുകയും എസ് സുരേഷ് കുമാര്‍ സ്പീക്കറായി മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ നോമിനേഷന്‍ പിന്‍വലിക്കുകയും തന്നെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയുമായിരുന്നു. അതിന് നന്ദിയുണ്ടെന്നും രമേഷ് കുമാര്‍ പറഞ്ഞു. താന്‍ ചരിത്രം സൃഷ്ടിച്ചുവെന്ന ഒരു മിഥ്യാധാരണയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ലാളിത്യത്തിന്റെ മുഖം
സഖ്യ സര്‍ക്കാരിനെ വീഴ്ത്താന്‍ കൂട്ട് നിന്ന വിമത എംഎല്‍എമാര്‍ക്ക് കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതയിലൂടെ പണി കൊടുത്ത ശേഷമാണ് രമേഷ് കുമാറിന്റെ പടിയിറക്കം. സഭയില്‍ ഒരേസമയം തമാശക്കാരനായും നടപടികളില്‍ കാര്‍ക്കശ്യക്കാരനായും പേരെടുത്ത വ്യക്തി. കോടികള്‍ മറിയുന്ന കുതിരക്കച്ചവട രാഷ്ട്രീയത്തിലെ വ്യത്യസ്ത മുഖം കൂടിയാണ് ഇദ്ദേഹം. 2 മുറി മാത്രമുളള വാടക വീട്ടില്‍ ലളിത ജീവിതമാണ് രമേഷ് കുമാറിന്റെത്. ആറ് തവണ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന രമേഷ് കുമാര്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ 2016ല്‍ മന്ത്രിയുമായിരുന്നു.