മിന്നൽ വേഗത്തിൽ തീരുമാനം എടുക്കാനാവില്ലെന്ന് സ്പീക്കർ; എംഎൽഎമാരുടെ പെരുമാറ്റം ഭൂകമ്പം നടന്നതു പോലെ
ബെംഗളൂരു: കർണാടകയിലെ വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ മിന്നൽ വേഗത്തിൽ തീരുമാനം എടുക്കാനാവില്ലെന്ന് സ്പീക്കർ. ഭരണഘടന അനുശാസിക്കുന്ന നടപടി ക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. എംഎൽഎമാർ രാജിക്കത്ത് നൽകിയത് സ്വമേധയാ ആണോയെന്ന് പരിശോധിക്കണമെന്നും സ്പീക്കർ മാധ്യമങ്ങളോട് പറഞ്ഞു. 10 വിമത എംഎൽഎമാർ വീണ്ടും രാജിക്കത്ത് സമർപ്പിച്ചെന്ന് സ്പീക്കർ സ്ഥിരീകരിച്ചു.
കോണ്‍ഗ്രസ്സിനെ കൈവിട്ട് സോണിയ ഗാന്ധിയും... നയിക്കാനുള്ള ശക്തിയില്ല? പ്രതിസന്ധിയില്‍ ഉലഞ്ഞ് കോൺഗ്രസ്
സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എംഎൽഎമാർ വിധാൻ സൗധയിലെത്തി വീണ്ടും രാജിക്കത്ത് സമർപ്പിച്ചത്. പോലീസ് സംരക്ഷണത്തിലായിരുന്നു എംഎൽഎമാർ എത്തിയത്. വിമതരുടെ രാജിക്കത്ത് സ്പീക്കർ അംഗീകരിക്കുന്നതോടെ ജെഡിഎസ്-കോൺഗ്രസ് സഖ്യ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. കുമാരസ്വാമി സർക്കാരിന് കൂടുതൽ സമയം അനുവദിക്കാനാണ് സ്പീക്കർ രാജിക്കത്ത് വൈകിപ്പിക്കുന്നതെന്നാണ് വിമതർ ആരോപിച്ചത്.
വിമതരുടെ രാജിക്കാര്യത്തിൽ എത്രയും വേഗം തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി സ്പീക്കറോട് നിർദ്ദേശിച്ചത്. എന്നാല്‍ ഇതിനെതിരെ സ്പീക്കർ രംഗത്ത് എത്തിയിരുന്നു. രാജിക്കത്തുകൾ സ്വമേധയാ എഴുതിയതാണോ എന്നും ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാൻ സമയം വേണമെന്ന് വിമതരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സപീക്കർ പറഞ്ഞു. സ്പീക്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിമത എംഎൽഎമാർ വീണ്ടും മുംബൈയിക്ക് മടങ്ങി.
കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. ചിലർ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് തങ്ങൾ മുംബൈയിലേക്ക് പോയതെന്ന് വിമതർ തന്നോട് പറഞ്ഞെന്നും സ്പീക്കർ വെളിപ്പെടുത്തി. താൻ അവർക്ക് സുരക്ഷ നൽകാമെന്ന് താൻ പറഞ്ഞെന്നും ഒരു ഭൂകമ്പം ഉണ്ടായതുപോലെയാണ് അവർ പെരുമാറിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തങ്ങളുടെ മൂന്ന് എംഎൽഎമാരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ജെഡിഎസ് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.