തുടക്കം ബാങ്ക് തിരഞ്ഞെടുപ്പിലെ നിസാര തര്‍ക്കം; ജാര്‍ക്കിഹോളിയെ ചൊടിപ്പിച്ചതില്‍ ഡികെയുടെ ഇടപെടലും
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തിയ സംഭവവികാസങ്ങള്‍ക്ക് തുടക്കം കുറിച്ചത് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മിലുള്ള നിസ്സാര തര്‍ക്കം. ബെളഗാവി ജില്ലയിലെ പ്രൈമറി ലാന്‍ഡ് ഡവലപ്മെന്‍റി ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിനെ ചൊല്ലി ബെളഗാവി റൂറല്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മി ഹെബ്ബാള്‍ക്കറും ഗോഖക് എംഎല്‍എയായ രമേഷ് ജാര്‍ക്കിഹോളിയും തമ്മിലുള്ള തര്‍ക്കമാണ് 14 മാസം നീണ്ടു നിന്ന സഖ്യസര്‍ക്കാറിന്‍റെ പതനത്തിന് വഴിമരുന്നിട്ട പ്രധാന കാരണങ്ങളില്‍ ഒന്ന്.
യദ്യൂരപ്പക്ക് കടിഞ്ഞാണിടാന്‍ ഡികെ; പ്രതിപക്ഷ നേതാവ് സ്ഥാനം ശിവകുമാര്‍ ഏറ്റെടുത്തേക്കും
ബാങ്ക് തിരഞ്ഞെടുപ്പില്‍ വിരുദ്ധാഭിപ്രായങ്ങളുമായി രണ്ട് എംഎല്‍എമാരും രംഗത്ത് എത്തിയതോടെ ലക്ഷ്മിയെ പിന്തുണക്കാനായിരുന്നു കോണ്‍ഗ്രസിന്‍റെ തീരുമാനം. ഇത് രമേഷ് ജാര്‍ക്കിഹോളിയെ കുറച്ചൊന്നുമല്ല പാര്‍ട്ടിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. വെറും പ്രാദേശികമായ തര്‍ക്കം ആണെന്നായിരുന്നു ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ മുഖ്യമന്ത്രി കുമാരസ്വാമി വിശേഷിപ്പിച്ചത്. എന്നാല്‍ ബിജെപിയുമായി രഹസ്യചർച്ച നടത്തി സർക്കാരിനെ താഴെയിറക്കാനുള്ള നീക്കത്തില്‍ 12 കോണ്‍ഗ്രസ് എംഎല്‍എമാരെ അണിനിരത്താന്‍ രമേഷ് ജാര്‍ക്കിഹോളിക്ക് കഴിഞ്ഞതോടെയാണ് അത് വെരുമൊരു പ്രാദേശിക വിഷയമായിരുന്നില്ലെന്ന ബോധ്യം കുമാരസ്വാമിക്ക് ഉണ്ടായത്.
ശിവകുമാറിന്‍റെ അനുയായി
കര്‍ണാടക കോണ്‍ഗ്രസിലെ ശക്തനായ നേതാവും സഖ്യസര്‍ക്കാരില്‍ ജലവിഭവ വകുപ്പ് മന്ത്രിയുമായിരുന്ന ഡികെ ശിവകുമാറിന്‍റെ അടുത്ത അനുയായി ആണ് ലക്ഷ്മി. 2013 ല്‍ ആണ് ഇവര്‍ ആദ്യമായി എംഎല്‍എ സ്ഥാനത്ത് എത്തുന്നത്. 2018 ലും ബെളഗാവി റൂറല്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തന്‍റെ മണ്ഡലം ഉള്‍പ്പെടുന്ന ബെളഗാവി ജില്ലയുടെ വികസനത്തിന് വേണ്ട് രമേഷ് ഒന്നും ചെയ്യുന്നില്ലെന്ന ആരോപണം ഇവര്‍തുടക്കത്തിലെ ഉന്നയിച്ചിരുന്നു. ബെളഗാവി ജില്ലയുടെ ചുമതലയുള്ള സഖ്യസര്‍ക്കാറിലെ മന്ത്രിയായിരുന്നു അന്ന് രമേഷ് ജര്‍ക്കിഹോളി.
രമേഷ് ഭീഷണിപ്പെടുത്തി
ബെളഗാവി റൂറലിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്താല്‍ സ്ഥാനം തെറിക്കുമെന്ന് വരെ പഞ്ചായത്ത് വികസന ഓഫീസര്‍ മാരെ മന്ത്രി രമേഷ് ഭീഷണിപ്പെടുത്തിയെന്ന് ലക്ഷ്മി പരസ്യമായി ആരോപിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് തന്‍റെ തോല്‍പ്പിക്കാന്‍ ജാര്‍ക്കിഹോളി സഹോദരങ്ങള്‍ ശ്രമം നടത്തി. ഇതിനായി മണ്ഡലത്തില്‍ അവര്‍ പണമൊഴുക്കി. അവര്‍ ആവശ്യപ്പെട്ട ചിലകാര്യങ്ങള്‍ ചെയ്തുകൊടുക്കാത്തതിലുള്ള വൈരാഗ്യമാണ് തനിക്കെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ചതെന്നും ലക്ഷമി നേരത്തെ ആരോപിച്ചിരുന്നു.
പണം തിരികെ നല്‍കാത്തത്
പ്രൈമറി ലാന്‍ഡ് ഡവലപ്മെന്‍റിന് കീഴിലുള്ള മൂന്ന് ബാങ്കില്‍ നിന്ന് തന്‍റെ പഞ്ചാസാര മില്ലിന് വേണ്ടി ലക്ഷ്മി 200 കോടി വായ്പയെടുത്തിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വായപ്പയെടുത്ത തുകയില്‍ നിന്ന് ഒരു ഭാഗം ജാര്‍ക്കിഹോളി സഹോദരങ്ങള്‍ക്ക് നല്‍കി. മഹാരാഷ്ട്രയില്‍ ഫാക്ടറി ആരംഭിക്കുന്നതിനായിരുന്നു ഈ തുക നല്‍കിയത്. ഈ പണം തിരികെ നല്‍കാതായതോടെയാണ് ലക്ഷ്മിയും ജാര്‍ക്കിഹോളി സഹോദരങ്ങളും തമ്മിലുള്ള ശത്രുത ഉടലെടുത്തതെന്നാണ് പറയപ്പെടുന്നത്. ഈ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രമേഷ് ജാര്‍ക്കിഹോളിയെ തള്ളി ലക്ഷ്മിയെ പിന്തുണക്കുന്നത്.
ബാങ്ക് തിരഞ്ഞെടുപ്പ്
ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡില്‍ ആകെയുള്ള 14 പേരില്‍ ഒന്‍പതു പേരുടെയും പിന്തുണ തനിക്കാണെന്നായിരുന്നു ലക്ഷ്മി അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ആളുകളെ തിരഞ്ഞെടുക്കണമെന്നായിരുന്നു ജാര്‍ക്കിഹോളി സഹോദരങ്ങളുടെ ആവശ്യം. തര്‍ക്കം രൂക്ഷയതോടെ കോണ്‍ഗ്രസ് പാര്‍ട്ടി ഇടപെട്ടെങ്കിലും ആവശ്യത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഉറച്ചു നിന്നു. ഓഗസ്റ്റ് 28നായിരുന്നു തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. ഡയറ്ക്ടര്‍മാരില്‍ ഒരാളെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വന്നു.
പരസ്യപിന്തുണ
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ജാർക്കിഹോളി സഹോദരങ്ങൾ നടത്തിയ ശ്രമമാണിതെന്നായിരുന്നു ലക്ഷ്മിയുടെ ആരോപണം. ഇതിന് പിന്നാലെയാണ് ജാര്‍ക്കിഹോളി സഹോദരങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കികൊണ്ട് സെപ്റ്റംബര്‍ ഏഴിനകം തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിയുണ്ടാകുന്നത്. പാര്‍ട്ടിയോഗത്തില്‍ ശിവകുമാര്‍ ലക്ഷ്മിക്ക് പരസ്യപിന്തുണയുമായി രംഗത്ത് എത്തിയത് ജാര്‍ക്കിഹോളി സഹോദരന്‍മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ബെളഗാവിയിലെ രാഷ്ട്രീയത്തിൽ ശിവകുമാർ ഇടപെടുന്നതിനെതിരെ ഇരുവരും ശക്തമായി രംഗത്ത് വന്നു.
ബിജെപിയുമായി ചര്‍ച്ച
ബെളഗാവി സംഭവങ്ങളെച്ചൊല്ലി ലക്ഷ്മിയോടും അതുവഴി ശിവകുമാറിനോടും ഉണ്ടായ അകല്‍ച്ചയാണ് രമേഷ് ജര്‍ക്കിഹോളിയുടെ പാര്‍ട്ടി വിടലില്‍ കലാശിച്ചത്. ബാങ്ക് തിരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പിച്ച രമേഷ് ബിജെപി നേതൃത്വവുമായി അടിക്കടി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസ്ഥാനം രാജിവച്ച് തനിക്കൊപ്പം 12 എംഎൽഎമാരെയും പാർട്ടിയിൽ നിന്നു പുറത്തു ചാടിക്കാമെന്നായിരുന്നു രമേഷ് ബിജെപിക്ക് നല്‍കിയ ഉറപ്പ്. പകരം പുതിയ സര്‍ക്കാറില്‍ മന്ത്രിസ്ഥാനം നല്‍കണമെന്നതായിരുന്നു ആവശ്യം.
മന്ത്രിയാവുമോ
മാസങ്ങള്‍ നീണ്ടുനിന്ന തുടര്‍ നാടകങ്ങളുടെ ഭാഗമായി പാർട്ടിയിൽ നിന്നും ഗോഖക് എംഎൽഎ സ്ഥാനത്തു നിന്നും രാജി വയ്ക്കുകയാണെ് രമേഷ് പ്രഖ്യാപിച്ചു. പിന്നാലെ കോൺഗ്രസ്- ദൾ സഖ്യത്തിലെ 11 എംഎൽഎമാരെയും മുംബൈയിലേക്ക് കടത്തി സര്‍ക്കാറിനെ മറിച്ചിടുകയും ചെയ്തു. പുതുതായി അധിരാമേല്‍ക്കുന്ന ബിജെപി സര്‍ക്കാറില്‍ രമേഷ് ജര്‍ക്കിഹോളിയടക്കമുള്ളവര്‍ അംഗങ്ങളാവുമോയെന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്.