സുപ്രീം കോടതി പറഞ്ഞാലും നോ രക്ഷ.... തീരുമാനത്തില്‍ ഉറച്ച് കര്‍ണാടക, തമിഴ്നാടിന് വെള്ളം കൊടുക്കില്ല!
ബെംഗളൂരു: കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് തല്‍ക്കാലം വെള്ളം വിട്ടുകൊടുക്കാന്‍ പറ്റില്ല എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കര്‍ണാടക. സര്‍വകക്ഷി യോഗത്തിന് ശേഷം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ തീരുമാനം എടുത്തത്. ഇന്ന് (സെപ്തംബര്‍ 29 വ്യാഴാഴ്ച) രാവിലെ മുഖ്യമന്ത്രി പത്രസമ്മേളനം വിളിച്ചിട്ടുണ്ട്.
Read Also: തമിഴ്‌നാടിന് ഇപ്പോള്‍ വെള്ളം വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് സിദ്ധരാമയ്യ, അപ്പോൾ സുപ്രീം കോടതി വിധി?
നേരത്തെ, തമിഴ്നാടിന് 6000 ഘനയടി വെള്ളം വിട്ടുകൊടുക്കണം എന്ന ഉത്തരവ് സുപ്രീം കോടതി ആവര്‍ത്തിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. കാവേരിയിലെ വെള്ളം കുടിക്കാന്‍ മാത്രമേ ഉപയോഗിക്കൂ എന്ന കര്‍ണാടക അസംബ്ലിയുടെ തീരുമാനത്തെ തള്ളിക്കളഞ്ഞ സുപ്രീം കോടതി, കോടതി വിധി അനുസരിക്കാത്തതിന് കര്‍ണാടകയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തമിഴ്‌നാടിന് വിട്ടുകൊടുക്കാന്‍ വെള്ളമില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് എല്ലാ പാര്‍ട്ടിക്കാരും എത്തിയിരുന്നു. തമിഴ്ന്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ട എന്നാണ് സര്‍വകക്ഷി യോഗത്തില്‍ വിവിധ പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. ഇതിന് പിന്നാലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലും ഇതേ തീരുമാനം തന്നെയാണ് ഉണ്ടായത്.
Read Also: കര്‍ണാടകയ്ക്ക് സുപ്രീം കോടതിയുടെ താക്കീത്... 6000 ഘനയടി വെള്ളം കൊടുത്തേ പറ്റൂ!
തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കേണ്ട എന്ന കര്‍ണാടകയുടെ തീരുമാനം വരും ദിവസങ്ങളില്‍ ദുപവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും. സുപ്രീം കോടതി വിധി അനുസരിക്കാതിരിക്കുന്നത് ഒരു ഫെഡറല്‍ സംവിധാനത്തില്‍ ശരിയായ നടപടിയല്ല എന്നാണ് കോടതി ഹര്‍ജി പരിഗണിക്കവേ കര്‍ണാടകയോട് പറഞ്ഞത്. സെപ്തംബര്‍ 30 വരെ 3000 ഘനയടി വെള്ളം തമിഴ്നാടിന് വിട്ടുനല്‍കണമെന്ന സുപ്രീം കോടതി വിധി അനുസരിക്കുന്നതിന് പകരം വിധിയെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കുകയായിരുന്നു കര്‍ണാടക ചെയ്തത്.