അതിര് കടന്ന് ബിജെപി നേതാക്കള്‍; കളത്തിലിറങ്ങി ഡികെ ശിവകുമാര്‍, 4 പേരെ ഉടന്‍ അറസ്റ്റ് ചെയ്യണം
ബെംഗളൂരു: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വലിയ വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെ കര്‍ണാടകയില്‍ നടന്നത്. നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ക്ക് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുടെ തുടക്കം.
എംഎല്‍എമാര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ ഇത് ഏറ്റ് പിടിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരെ അക്രമണം അരങ്ങേറി. തബ്ലീഗുകാരെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ബിജെപി എംഎല്‍എയും മുന്‍ മന്ത്രിയുമായ എം പി രേണുകാചാര്യ അഭിപ്രായപ്പെട്ടിരുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...
വര്‍ഗീയ പരാമര്‍ശങ്ങള്‍
ദില്ലിയിലെ നിസാമുദ്ദീന്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തബ്ലീഗുകാര് കൊവിഡ് വൈറസ് വാഹകരാണ്. അവര്‍ നേരിട്ട് ആശുപത്രികളില്‍ ചികിത്സ തേടണം. ആശുപത്രിയില്‍ പോവാതെ കറങ്ങി നടക്കുന്ന ചിലരുണ്ട്. അത്തരക്കാരെ വെടിവെച്ചു കൊല്ലുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യദ്യൂരപ്പ പറഞ്ഞത്
മറ്റ് ചില ബിജെപി നേതാക്കളും ഇത്തരം പ്രചാരണം നടത്തിയതോടെ മുഖ്യമന്ത്രി യദ്യൂരപ്പ തന്നെ ഇതിനെതിരെ രംഗത്ത് വന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലീം സമുദായത്തെ മുഴുവൻ പഴി ചാരുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് യെദ്യൂരപ്പ അറിയിച്ചത്. എന്നാല്‍ ഒരു നേതാക്കള്‍ക്കെതിരേയും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.
നാല് ബിജെപി നേതാക്കള്‍ക്കെതിരെ
ഈ സാഹചര്യത്തിലാണ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ നാല് ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ഡയറക്ടർ ജനറൽ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പ്രവീൺ സൂദ് എന്നിവർക്ക് പരാതി നൽകി. ഐപിസി 153 എ വകുപ്പ് പ്രകാരം കേസ് എടുക്കണമെന്നാണ് ഡികെ ശിവകുമാര്‍ പരാതിയില്‍ പറയുന്നത്.
ആരോപണം
ബിജെപി എംപി ശോഭ കരന്ദ്ലാജെ, മുൻ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ, എംഎൽഎമാരായ രേണുകാചാര്യ, ബസനഗൗഡ പാട്ടീൽ യത്നാൽ എന്നിവര്‍ക്കെതിരെയാണ് ശിവകുമാറിന്റെ പരാതി. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ശത്രുത സൃഷ്ടിക്കുന്നതിനുള്ള ക്രിമിനൽ ഗൂഡാലോചനയിൽ നാല് നേതാക്കളും പങ്കുചേർന്നതായും ശിവകുമാര്‍ ആരോപിക്കുന്നു.
രാഷ്ട്രീയ മുതലെടുപ്പിന്
കോവിഡ് 19 എന്ന മഹാമാരിയെ പോലും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ബിജെപി ഉപയോഗിക്കുന്നത്. സ്വമേധയാ നടപടിയെടുക്കാൻ ഡിജി, ഐജിപി എന്നിവർ ഉത്തരവാദിത്തപ്പെട്ടവരാണെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "മുഖ്യമന്ത്രി പറയുന്നതോ ചെയ്യുന്നതോ പ്രശ്നമല്ല, പക്ഷേ ഡിജിപിയാണ് ബന്ധപ്പെട്ട അധികാരി. അദ്ദേഹം നടപടിയെടുക്കണം," ശിവകുമാര്‍ പറഞ്ഞു.
വിഷൻ കർണാടക
മുൻ മന്ത്രി ആർ വി ദേശ്പാണ്ഡെയുടെ നേതൃത്വത്തിൽ വിഷൻ കർണാടക എന്ന 15 അംഗ സമിതി കോൺഗ്രസ് രൂപീകരിച്ചതായും ശിവകുമാര്‍ അറിയിച്ചു. കൊറോണ വൈറസ് പ്രതിസന്ധി ശമിച്ചതിനുശേഷം നേരിടാന്‍ പോവുന്ന സാമ്പത്തിക വെല്ലുവിളികളെ കുറിച്ച് സമിത് പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുമാരസ്വാമി
അതേസമയം, സംസ്ഥാനത്ത് ഉയരുന്ന വർഗീയ പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് വന്നിരുന്നു. യെദിയൂരപ്പ കാണിച്ച നിശ്ചയ ദാർഢ്യത്തെ താൻ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
കേസെടുക്കണം
മുഖ്യമന്ത്രി എല്ലാ വിധ പിന്തുണയും ഞാന്‍ നല്‍കുകയാണ്. വർഗീയ പരാമർശം നടത്തരുതെന്ന് യദ്യൂരപ്പ അദ്ദേഹത്തിൻെറ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടേയുള്ളവയില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കാൻ ഉടനടി പൊലീസിന് ഉത്തരവ് നൽകണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു.
207 പേര്‍ക്ക്
207 പേര്‍ക്കാണ് കര്‍ണാടകയില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്തെ തന്നെ ആദ്യ കൊറോണ മരണം ഉള്‍പ്പടെ 6 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവരില്‍ 31 പേര്‍ക്ക് രോഗം ഭേദമായി. ഇന്നലെ മാത്രം 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീരകരിച്ചവരിൽ നിന്നു വൈറസ് പകർന്നവർ ആണ് മിക്കവരും.
30ദിവസങ്ങൾ
കർണാടകയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് 30ദിവസങ്ങൾ കഴിഞ്ഞു. 167പേരാണ് നിലവിൽ ചികിത്സ തുടരുന്നത്. ഇതിൽ ഒരു ഗർഭിണിയും ഉൾപെടും. കോവിഡ് വ്യാപനം തടയാൻ കോർപറേഷന് കീഴിലെ രണ്ടു വാർഡുകൾ ബംഗളുരു കോർപറേഷൻ സീൽ ചെയ്തിട്ടുണ്ട്. ബാപ്പുജി നഗർ, പദരായണപുര (വാർഡ് നമ്പർ 134, 135)എന്നീ വാർഡുകളാണ് കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 14 ദിവസത്തേക്ക് സീൽ ചെയ്തത്.
ആശ്വാസ പ്രഖ്യാപനവുമായി യുഎഇ; പ്രവാസികളെ ഞങ്ങള്‍ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് അംബാസര്‍
പ്രതിരോധം പാളിയാല്‍ സംസ്ഥാനത്ത് 80 ലക്ഷം വരെ രോഗബാധിതരുണ്ടാകാം; പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു