കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരം തിരിച്ചു പിടിക്കും; പ്രഖ്യാപിച്ച് ഡികെ ശിവകുമാര്‍,തന്ത്രം മെനയുന്നു
ബെംഗളൂരു: കര്‍ണാട കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയുടെ വര്‍ഷമായിരുന്നു 2019. ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ വിമതര്‍ കാലുവാരിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ്-ദള്‍ ഭരണകൂടവും താഴെ വീണു. ഡിസംബറിലെ ആദ്യ ആഴ്ച 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.
ഇതോടെ പാര്‍ട്ടിയില്‍ സംസ്ഥാന ഘടകത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരുന്നത്. ഉപതിരഞ്ഞെടുപ്പ് തോല്‍വിയിലടക്കമുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് പിസിസി പ്രസിഡന്‍റ് ദിനേഷ് ഗുണ്ടുറാവു രാജിവെച്ചത് സാഹചര്യം കൂടുതല്‍ വഷളാക്കി. എന്നാല്‍ ഡികെ ശിവകുമാര്‍ എന്ന കരുത്തനായ നേതാവ് ദിനേഷ് ഗുണ്ടുറാവുവിന് പകരക്കാരനായി എത്തിയതോടെ വലിയരൊരു തിരിച്ചു വരവാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.
പാര്‍ട്ടിയുടെ പ്രവര്‍ത്തനം
പാര്‍ട്ടിയുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോവാനും സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള സഖ്യയില്‍ എത്തിച്ചേരാനും പ്രതിഭാശാലികളായ നേതാക്കന്‍മാരേയും പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുക എന്നതിനാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത്. കെപിസിസിക്ക് പ്രസിഡന്‍റിന് പുറ മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരുമുണ്ട്. അവരുടെ കീഴില്‍ മികച്ചൊരും ടീം സൃഷ്ടിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.
അധികാരത്തില്‍ തിരികെ എത്താം
മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തുന്നതിലൂടെ സംസ്ഥാനത്ത് കോണ്‍ഗ്രസിന് അധികാരത്തില്‍ തിരികെ എത്താന്‍ കഴിയുമെന്നാണ് ഡികെ ശിവകുമാറും വ്യക്തമാക്കുന്നത്. ഇതിനായി നിലവിലെ അവസ്ഥയില്‍ നിന്ന് പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കേണ്ടതുണ്ട്. താഴെത്തട്ട് മുതല്‍ നല്ല പ്രവര്‍ത്തനം കാഴ്ച വെച്ചാല്‍ നിലവിലെ 68 എംഎല്‍എമാരില്‍ നിന്നും സര്‍ക്കാര്‍ രൂപികരിക്കാനുള്ള അംഗസഖ്യയിലേക്ക് കോണ്‍ഗ്രസ് കുതിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൂടിക്കാഴ്ച
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരുമായും മുൻ ഭാരവാഹികളുമായും വെള്ളിയാഴ്ച ശിവകുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പതിറ്റാണ്ടുകളായി പാർട്ടിയിൽ സേവനമനുഷ്ഠിച്ച നിരവധി നേതാക്കള്‍ പത്തുമാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാര്‍ട്ടിയിലെ പദവികള്‍ രാജിവെച്ചിരുന്നു. ഇവരെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനാണ് ഡികെ ശിവകുമാറിന്‍റെ ശ്രമം.
ഭിന്നിപ്പിക്കുന്ന പാർട്ടിയല്ല
'കോൺഗ്രസ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടിയല്ല, ഐക്യത്തിനുള്ള പാർട്ടിയാണ്. ആളുകളുമായി ഒരു ബന്ധം സൃഷ്ടിക്കാന്‍ നമുക്ക് കഴിയണം. പ്രസിഡന്റാകുന്നതിനുമുമ്പ് ഞാൻ ഈ പാർട്ടിയുടെ ഒരു സാധാരണ പ്രവർത്തകനായിരുന്നു. പാര്‍ട്ടിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പാർട്ടിയെ വീണ്ടും അധികാരത്തിലെത്താന്‍ സഹായിക്കുന്ന സമാന ചിന്താഗതിക്കാരായ ആളുകളേയും നമുക്ക് ഒത്തൊരുമിച്ച് കൊണ്ടുപോവേണ്ടതുണ്ട്' -ശിവകുമാര്‍ പറഞ്ഞു.
ആവേശം
ഡികെ ശിവകുമാര്‍ പ്രസിഡന്‍റ് ആയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്. 'രണ്ട് തവണകെപിസിസി പ്രസിഡന്റായിരുന്ന ഓസ്കാർ ഫെർണാണ്ടസ് താന്‍ പദവിയിലിരിക്കെ പലതവണ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ റാലികള്‍ സംഘടിപ്പിച്ചത് ഓർമിക്കുന്നു. ഡികെ ശിവകുമാറും സംഘവും അത്തരത്തില്‍ വീണ്ടും പാർട്ടി കെട്ടിപ്പടുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'-ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ ഉദ്ധരിച്ച് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിരികെ എത്തുന്നു
ഡികെ ശിവകുമാര്‍ അധ്യക്ഷനായി എത്തിയതോടെ സംസ്ഥാനത്തെ നൂറു കണക്കിന് പ്രവര്‍ത്തകരും നേതാക്കളും പാര്‍ട്ടിയിലേക്ക് തിരിച്ചെത്താന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അവരെയെല്ലാം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് നേതാക്കള്‍ ചെയ്യേണ്ടത്. ഗ്രൂപ്പ് താത്പര്യങ്ങള്‍ മറന്ന് പാര്‍ട്ടി എന്ന ഒറ്റ ചിന്തയില്‍ നേതാക്കള്‍ പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു.
ജനത കർഫ്യൂ; മോദിയെ കുടഞ്ഞ് രാഹുൽ ഗാന്ധി, പാത്രം കൂട്ടിയിച്ചിട്ട് കാര്യമില്ല,കിടിലൻ മറുപടി, വേഗം വേണം
കൊറോണ: കാസര്‍കോട്ടെ രോഗിക്ക് സ്വര്‍ണ്ണക്കടത്തുമായി ബന്ധമെന്ന് സംശയം; അധികൃതര്‍ അന്വേഷിക്കുന്നു