'ബിജെപിയുടെ പ്രതികാരം'.. കർണാടക കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാർ അറസ്റ്റിലാകും??
ബാംഗ്ലൂർ: കർണാടക കോൺഗ്രസ് പാർട്ടിയിലെ ക്രൈസിസ് മാനേജർ എന്ന് വിളിക്കപ്പെടുന്ന ഡി കെ ശിവകുമാര്‍ അറസ്റ്റിലായേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ഡി കെയുടെ ദില്ലിയിലെ വീട്ടിൽ നിന്നും എൻഫോഴ്സ്മെന്റ് വകുപ്പ് എട്ട് കോടി രൂപ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഡി കെയെ അറസ്റ്റ് ചെയ്തേക്കും എന്ന അഭ്യൂഹങ്ങൾ ശക്തമായത്.
കർണാടകത്തിലെ പ്രമുഖ നേതാവായ ഡി കെ ശിവകുമാർ ജലവിഭവ വകുപ്പ് മന്ത്രിയുമാണ്. ഡി കെ ശിവകുമാറിനെതിരെ ബി ജെ പി രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. എന്നാൽ ഡി കെയുടെ കൈകള്‍ അത്ര ശുദ്ധമല്ല എന്നത് വേറെ കാര്യം. ഡി കെയെ മുൻനിര്‍ത്തി സഖ്യ സർക്കാരിനെ മറിച്ചിട്ട് ബി ജെ പി ഭരണം പിടിക്കുമോ എന്നാണ് കർണാടകം ഇപ്പോൾ ഉറ്റുനോക്കുന്നത്.
എന്തുകൊണ്ട് ഡി കെ ശിവകുമാർ?
അസംബ്ലി തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകകക്ഷിയായി മാറിയ ബി ജെ പിയുടെ മോഹങ്ങള്‍ തകർത്ത് കോൺഗ്രസ് ജെ ഡി എസുമായി ചേർന്ന് സർക്കാരുണ്ടാക്കിയിരുന്നു. ഇതിൽ കോണ്‍ഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനഞ്ഞത് ഡി കെ ശിവകുമാറാണ്. കനകപുരയിൽ നിന്നുള്ള എം എല്‍ എയായ ഡി കെ കോൺഗ്രസ് എം എൽ എ മാരെ ബി ജെ പിയില്‍ നിന്നും സമർഥമായി ഒളിപ്പിച്ചു.
ഹൈദരാബാദിലുള്ള റിസോർട്ടിലാണ് ഡി കെ എം എൽ എമാരെ താമസിപ്പിച്ചത്. മുൻപ് രാജ്യസഭ തിരഞ്ഞെടുപ്പ് സമയത്ത് ഗുജറാത്തിലെ കോൺഗ്രസ് എം എൽ എമാരെയും ഡി കെ സമാനമായ രീതിയിൽ ഒളിപ്പിച്ച് ബി ജെ പിക്ക് പണി കൊടുത്തിരുന്നു.
എന്തെല്ലാം ആരോപണങ്ങൾ?
ആരോപണങ്ങളുടെയും പ്രത്യാരോപണങ്ങളുടെയും പെരുമഴയാണ് ഇപ്പോൾ കർണാടക രാഷ്ട്രീയത്തില്‍ നടക്കുന്നത്. ബി ജെ പി തങ്ങൾക്കെതിരെ മനപൂർവ്വം കളിക്കുകയാണ് എന്ന് ഡി കെ ശിവകുമാറിന്റെ സഹോദരന് ഡി കെ സുരേഷ് ആരോപിക്കുന്നു. കർണാടക സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കമെന്ന് പോലും കോൺഗ്രസും ജനതാദൾ എസ്സും ആരോപിക്കുന്നുണ്ട്.
കോൺഗ്രസിന്റെ ഫോട്ടോഷോപ്പ്
ഡി കെ ശിവകുമാറിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ ആദായനികുതി വകുപ്പിന് കത്ത് നൽകി എന്നാണ് ഡി കെ സുരേഷിന്റെ മറ്റൊരാരോപണം. യെദ്യൂരപ്പയുടേത് എന്ന പേരിൽ ഒരു കത്ത് ഡി കെ സുരേഷ് മാധ്യമങ്ങള്‍ക്ക് നൽകുകയും ചെയ്തു. എന്നാൽ ഇത് വ്യാജ കത്തായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. ഇതോടെ കോൺഗ്രസ് വീണ്ടും പ്രതിസന്ധിയിലായി.
ആദ്യമായിട്ടല്ല
ഇതാദ്യമായിട്ടല്ല ഡി കെ ശിവകുമാറിന്റെ പേര് വിവാദങ്ങളിൽ നിറയുന്നത്. ശിവകുമാറിന്റെയും സഹോദരന്റെയും അനുയായികളുടെയും ബെംഗളൂരുവിലെ വീടുകളിലും ഓഫീസിലും നേരത്തെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ പേരിലും ശിവകുമാറിന്റെ പേരിൽ കേസുകളുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി ബി ജെ പി ദുരുപയോഗം ചെയ്യുകയാണ് എന്ന് ആരോപിച്ച് പിടിച്ചുനിൽക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
പൊളിച്ചടുക്കി ബിജെപി
യെദ്യൂരപ്പയുടെ യഥാർത്ഥ ലെറ്റർ പാഡും ഡികെ സുരേഷ് പത്രസമ്മേളനത്തിൽ ഉയർത്തിപിടിച്ച ലെറ്റർ പാഡും ഒരുമിച്ച് കാണിച്ച് ബി ജെ പി വളരെ എളുപ്പത്തിൽ കോൺഗ്രസിന്റെ ആരോപണങ്ങള്‍ പൊളിച്ചടുക്കി. യെദിയൂരപ്പയുടെ ലെറ്റർ പാഡിന്റെ വലതു വശത്തായി മുൻ മുഖ്യമന്ത്രി എന്ന് ഇംഗ്ലീഷിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സുരേഷിന്റെ കത്തിൽ ഈ ഭാഗം ഇല്ല. യഥാർത്ഥ കത്തിൽ താമസ സ്ഥലത്തെ വിലാസം ദില്ലിയാണെന്ന് കാണിക്കുമ്പോൾ സുരേഷിന്റെ കത്തിൽ ഇത് ബെംഗളൂരുവാണ്. താന്‍ ഇങ്ങനെ ഒരു കത്ത് അയച്ചിട്ടില്ല എന്ന് യെദിയൂരപ്പ തന്നെ വ്യക്തമാക്കിയതോടെ ആ ഫോട്ടോഷോപ്പ് ആരോപണത്തിന്റെ കള്ളിയും വെളിച്ചത്തായി.