കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ്; പാര്‍ട്ടികള്‍ക്ക് ഭീഷണിയായി സ്വതന്ത്രരും വിമതരും...
കര്‍ണാടക:കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യ പാര്‍ട്ടികള്‍ക്ക് തലവേദനയായി വിമതരും സ്വതന്ത്രരും. 2,655 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതില്‍ 1,155 പേരും സ്വതന്ത്രരാണ്. വിമതരും സ്വതന്ത്രരും വര്‍ധിച്ചതോടെ കടുത്ത മത്സരമാണ് പല മണ്ഡലങ്ങളും നേരിടുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി പല നേതാക്കളും കൂടുമാറിയിരുന്നു. കോണ്‍ഗ്രസും ബിജെപിയും അവസാന സ്ഥാനാര്‍ഥി പട്ടികയും പ്രസിദ്ധീകരിച്ച ശേഷമാണ് കൂടുമാറ്റം കൂടുതലും നടന്നത്.
സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് സാധ്യത കൂടുതലുള്ള സംസ്ഥാനമായാണ് കര്‍ണാടക അറിയപ്പെടുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വതന്ത്രര്‍ വിജയിച്ചിട്ടുള്ളത് കര്‍ണാടകയില്‍ നിന്നാണ്.1983 മുതലാണ് ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജയിക്കുന്ന പ്രവണത കൂടിയത്. ആ വര്‍ഷം 22 സ്വതന്ത്രര്‍ ജയിച്ചു. കഴിഞ്ഞവര്‍ഷം എട്ട് സ്വതന്ത്രരാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഇത്തവണ രാജരാജേശ്വരിനഗറില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പി.യുടെ രാമചന്ദ്ര പാര്‍ട്ടി വിട്ട് ജെ.ഡി.എസില്‍ ചേരുകയും അതേ മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്യുന്നുണ്ട്.
ഇതുപോലെ നിരവധി നേതാക്കളാണ് അവസാന നിമിഷം കൂടുമാറി സീറ്റ് നേടിയത്. മുന്‍ ബി.ജെ.പി. എം.എല്‍.എ. എസ്.കെ. ബെല്ലുബി സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജെ.ഡി.എസില്‍ ചേര്‍ന്ന് ബസവന ബഗേവാഡി മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്. കലബുറഗിയില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന ബി.ജെ.പി. മുന്‍ മന്ത്രി രെവു നായിക്ക് ബെലമാഗിയും ജെ.ഡി.എസിലേക്കാണ് പോയത്. ബി.ജെ.പി.യുടെ വിജയപുര ജില്ലാ പ്രസിഡന്റായിരുന്ന വിത്താല കടക ദൊണ്ഡ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലേക്കു പോയത് ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. എസ്.വൈ. ഗോപാലകൃഷ്ണ കുഡ്‌ലിഗി ബി.ജെ.പി.യിലേക്കു പോയത് പാര്‍ട്ടിയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.