ജെഡിഎസിന്റെ പ്രതികാരം..സിദ്ധരാമയ്യയെ തോൽപ്പിച്ച് കാൽക്കീഴിൽ വരുത്തി
കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വ്യക്തമായ ചിത്രം ഇതുവരെ വന്നിട്ടില്ല. എങ്കിലും ഒരു കാര്യം ഉറപ്പായി. ജെഡിഎസിന്‍റെ പിന്തുണ ഇല്ലേങ്കില്‍ കോണ്‍ഗ്രസിന് ഭരണത്തിലേറാന്‍ കഴിയില്ലെന്ന്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിന് തൊട്ട് ദിവസം മുന്‍പേ വരെ ശത്രുപാളയത്തില്‍ നിര്‍ത്തിയ ജെഡിഎസിനെ കൂടെ കൂട്ടിയില്ലേങ്കില്‍ ബിജെപിക്ക് മുന്നില്‍ കോണ്‍ഗ്രസിന് കര്‍ണാടകത്തില്‍ അടിയറവ് പറയേണ്ടി വരും.
ശത്രുവിന്‍റെ ശത്രു മിത്രം എന്ന് മാത്രം മനസില്‍ ഉറപ്പിച്ച് ജെഡിഎസിനൊപ്പം ചേരാന്‍ കോണ്‍ഗ്രസ് തിരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ബിജെപിക്കൊപ്പം ജെഡിഎസിനേയും കടന്നാക്രമിച്ച സിദ്ധരാമയ്യയുടേയും കോണ്‍ഗ്രസിന്‍റേയും പതനവും പരജായവും ഒപ്പം സിദ്ധരാമയ്യയെ കാല്‍ക്കീഴിലെത്തിച്ച ദേവഗൗഡയുടെ വിജയവുമായാണ് ഈ നീക്കത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പിന് മുന്‍പ്
2005 ലാണ് ജനതാദള്‍ എസ് വിട്ട് സിദ്ധരാമയ്യ കോണ്‍ഗ്രസില്‍ ചേരുന്നത്. അന്ന് തൊട്ട് ഇന്ന് വരെ കൃത്യമായി പറഞ്ഞാല്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ വരെ സിദ്ധരാമയ്യയും എച്ച്ഡി ദേവഗൗഡയും തമ്മിലുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. പ്രചാരണത്തിലുടനീളം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയുമെല്ലാം ജെഡിഎസിനെ കടന്നാക്രമിച്ചിരുന്നു. ഭൂരിപക്ഷം നേടി ഒറ്റയ്ക്ക് ഭരണത്തില്‍ വരുമെന്നായിരുന്നു സിദ്ധരാമയ്യയുടെ വെല്ലുവിളി.

കിങ്ങ് മേക്കര്‍
ജെഡിഎസ് കിങ്ങ് മേക്കറാകുമെന്നുള്ള എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളികളഞ്ഞതും കോണ്‍ഗ്രസിന് പാരയായി. ജെഡിഎസ് മായാവതിയുടെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി ജയിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസവും ജെഡിഎസ് നിലംതൊടില്ലെന്ന കോണ്‍ഗ്രസിന്‍റെ ധാരണയാണ് അവര്‍ക്ക് വിനയായത്.

തോല്‍പ്പിച്ചു
ആത്മവിശ്വാസത്തില്‍ സ്വന്തം മണ്ഡലമായ ചാമുണ്ഡേശ്വരിയില്‍ ജയിച്ച് കയറാമെന്ന സിദ്ധരാമയ്യയുടെ നീക്കത്തേയും ജെഡിഎസ് ഇല്ലാതാക്കി. തുടർച്ചയായി നാല് തവണ നിയമസഭയിലെത്തിച്ച മണ്ഡലമായ ചാമുണ്ഡേശ്വരിയിൽ ജെഡിഎസിന്‍റെ സ്ഥാനാര്‍ത്ഥി ജിടി ദേവഗൗഡയോടാണ് സിദ്ധരാമയ്യ പരാജയപ്പെട്ടത്. 12000ലേറെ വോട്ടുകൾക്കായിരുന്നു സിദ്ധരാമയ്യയുടെ പരാജയം.

തെറ്റുപറ്റി
ജെഡിഎസിനോടുള്ള സമീപനത്തില്‍ കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ സിദ്ധരാമയ്യക്ക് ജെഡിഎസിനോടുള്ള വ്യക്തിപരമായ വൈരാഗ്യത്തിന് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വഴങ്ങേണ്ടി വന്നിരുന്നുവെന്നാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും വ്യക്തിപരമായ അഭിപ്രായ ഭിന്നതകള്‍ രാഷ്ട്രീയ സമവാക്യത്തില്‍ കലാശിച്ചപ്പോള്‍ ബിജെപിക്കെതിരെ രൂപപ്പെടേണ്ട സംയുക്ത മുന്നണി എന്ന ആശയമാണ് കര്‍ണാടകത്തില്‍ ഇല്ലാതെ പോയത്.












Click it and Unblock the Notifications