തിരഞ്ഞെടുപ്പിൽ ഓൾഡ് മൈസൂരു നിർണ്ണായകം: 10 ജില്ലകള്‍ 61 മണ്ഡലങ്ങള്‍, ഓള്‍ഡ് മൈസൂരു ആര്‍ക്കൊപ്പം!!
ബെംഗളൂരു: സംസ്ഥാനത്തെ ഇനി ആര് മുന്നോട്ട് നയിക്കണമെന്നതിൽ കർണാടകയിലെ ജനം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങളും എത്തി തുടങ്ങും. രാജ്യം ഉറ്റുനോക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ശനിയാഴ്ച വോട്ടെടുപ്പു നടക്കുമ്പോൾ നിർണായകമാകുക ഓൾഡ് മൈസൂരു മേഖലയിലെ വിധിയെഴുത്താകും. 10 ജില്ലകളിലായി 61 മണ്ഡലങ്ങളാണ് ഓൾഡ് മൈസൂരുവിലുള്ളത്. വൊക്കലിഗ, ദലിത്, ന്യൂനപക്ഷ വോട്ടുകളാണ് ഭൂരിഭാഗവും. കോൺഗ്രസും ജനതാദൾ-എസും (ജെഡിഎസ്) നേർക്കുനേർ മത്സരം നടക്കുന്ന ഏക മേഖലയും ഇതാണ്. ബാക്കിയുള്ള മേഖലകളിലെല്ലാം ബിജെപിയാണ് കോൺഗ്രസിെൻറ മുഖ്യ എതിരാളി. കർഷക, നദീജല വിഷയങ്ങളാണ് ഈ മേഖലയിൽ എന്നും ചർച്ചയായിട്ടുള്ളത്.
മാണ്ഡ്യ, മൈസൂരു, ചാമരാജ്നഗർ, രാമനഗര, ഹാസൻ, കോലാർ, തുംകൂരു, കുടക്, ചിക്കബെല്ലാപുര എന്നീ ജില്ലകളാണ് ഓൾഡ് മൈസൂരു മേഖലയിലുള്ളത്. സിദ്ധരാമയ്യയുടെ അഹിന്ദ (ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ ചേർത്ത് കന്നടയിലുള്ള പദം) വോട്ടു ബാങ്കും ജെഡിഎസിെൻറ വൊക്കലിഗ സ്വാധീനവും തമ്മിലാണ് പ്രധാന പോര്. മലയാളി വോട്ടർമാരും ഇവിടെ നിർണായകമാണ്. 2013ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 27 സീറ്റുകളാണ് ലഭിച്ചത്. ജെഡിഎസ് നേടിയ 40 സീറ്റുകളിൽ 25 എണ്ണവും ഇവിടെനിന്നായിരുന്നു.

എച്ച്ഡികുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് ഇത്തവണ കോൺഗ്രസിന് വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്. ബിജെപിക്ക് കിട്ടിയത് ആകെ നാലു സീറ്റുകൾ. തുമകൂരു, കോലാർ എന്നിവിടങ്ങളിൽ മാത്രമാണ് പാർട്ടിക്ക് സ്വാധീനമുള്ളത്. മുഖ്യമന്ത്രിയുടെ അഹിന്ദ മുന്നേറ്റത്തിനെതിരെ വൊക്കലിഗരിലുണ്ടായ വികാരം ജെഡിഎസിന് ഇത്തവണ മേഖലയിൽ പ്രതീക്ഷ നൽകുന്നുണ്ട്.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ രാഷ്ട്രീയ ഗതി ഏതു രീതിയിലായിരിക്കുമെന്നു വെളിവാക്കുന്നതായിരിക്കും കർണാടകയിലെ തിരഞ്ഞെടുപ്പ്. രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാൽ 222 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഒരു നാമനിർദേശ സീറ്റ് ഉൾപ്പെടെ 225 സീറ്റുകളാണ് കർണാടകയിലുള്ളത്. ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നു തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ സംഭവത്തെത്തുടർന്ന് ആർആർ നഗറിലെ വോട്ടെടുപ്പ് മെയ് 28ലേക്കു മാറ്റിയിട്ടുണ്ട്. ഇവിടെ 31നാണു വോട്ടെണ്ണൽ. ജയനഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രചാരണത്തിനിടെ മരിച്ചതിനാൽ ഈ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. അതേസമയം, എന്നും കൂടെനിന്നിട്ടുള്ള ദലിത്, മുസ്ലിം വിഭാഗം അഹിന്ദക്കൊപ്പം പോകുമോ എന്നും പാർട്ടി ആശങ്കപ്പെടുന്നു. മേഖലയിൽ സ്വാധീനമുറപ്പിക്കാൻ സർവസന്നാഹങ്ങളുമായി ബിജെപി ഇറങ്ങിയതോടെ പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.

4.9 കോടി പേർ വോട്ടു രേഖപ്പെടുത്തുന്ന സംസ്ഥാനത്ത് ആകെ 56,695 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാർഥികളാണു മത്സരിക്കുക. ഒന്നര ലക്ഷത്തിലേറെ വോട്ടിങ് ന്ത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വോട്ടുരസീത് (വിവിപാറ്റ്) യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിൽ ഏഴിടത്ത് എം–3 മോഡൽ വോട്ടിങ് യന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.












Click it and Unblock the Notifications