മോദി പ്രസംഗിക്കുന്നത് സമനില തെറ്റിയപോലെ; കർണാടകയിലെ കോൺഗ്രസിനു ശക്തി പകരാൻ ഉമ്മൻ ചാണ്ടിയും
ബെംഗളൂരു; തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.നരേന്ദ്ര മോദി പ്രസംഗിക്കുന്നത് സമനില തെറ്റിയത് പോലെയാണെണ് ഉമ്മൻ ചാണ്ടി ആരോപിച്ചു.ആർക്കെതിരെയും വിമർശനം ഉന്നയിക്കാൻ മോദിക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ ജവാഹർലാൽ നെഹ്റുവിനെയും വി.കെ.കൃഷ്ണമേനോനെയും പോലെയുള്ളവർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളുരുവിലെ കോൺഗ്രസ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിൽ കഴിഞ്ഞ നാലു വർഷവും വാഗ്ദാന ലംഘനങ്ങൾ നടത്തിയ മോദിയാണ് ഇവിടെവന്ന് രാഹുൽ ഗാന്ധിയെ 15 മിനിറ്റ് പ്രസംഗിക്കാൻ വെല്ലുവിളിക്കുന്നത്. ഇക്കാലയളവിൽ നൽകിയ വാക്കുകളിൽ മോദി പാലിച്ച ഒരെണ്ണം എടുത്തു പറയാനാണ് തിരിച്ച് കോൺഗ്രസിന്റെ വെല്ലുവിളി. കഴിഞ്ഞ തവണത്തെ പ്രകടന പത്രികയിൽ പറഞ്ഞ 175 കാര്യങ്ങളിൽ 166 ഉം പൂർത്തിയാക്കിയ സർക്കാരാണ് സിദ്ധരാമയ്യയുടേത്.
ഇവിടെ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുൾപ്പെടെ മറ്റു ഭാഷക്കാരെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളാൻ കോൺഗ്രസിനെ സാധിക്കുകയുള്ളു എന്നും അദ്ദേഹം കൂട്ടി ചേർത്തു.ജാലഹള്ളി അയ്യപ്പക്ഷേത്രവും ജാലഹള്ളി സെന്റ് തോമസ് പള്ളിയും സന്ദർശിച്ച ശേഷമാണ് ഉമ്മൻ ചാണ്ടി പര്യടനം ആരംഭിച്ചത്. എംപിമാരായ ശശി തരൂർ ആന്റോ ആൻറണി എന്നിവരും റോഡ് ഷോയിൽ പങ്കെടുത്തു.കൂടാതെ യശ്വന്ത്പുര കോൺഗ്രസ് പാർട്ടി ഓഫിസ് അങ്കണത്തിൽ മുനിരത്ന എംഎൽഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തു.ആർച്ച് ബിഷപ് ബർണാഡ് മൊറെയ്സുമായും കൂടിക്കാഴ്ച നടത്തി.
മുൻ മന്ത്രി ജെ.അലക്സാണ്ടർ, മുൻ എംഎൽഎ ഐവാൻ നിഗ്ലി, കെപിസിസി വക്താവ് ഷബീന സുൽത്താന, കെപിസിസി സെക്രട്ടറി എ.കെ.അഷ്റഫ്, കർണാടക പിസിസി സെക്രട്ടറി ടി.എം.സക്കീർ ഹുസൈൻ, കർണാടക പിസിസി മൈനോറിറ്റി സെൽ സ്റ്റേറ്റ് സ്റ്റേറ്റ് വൈസ് ചെയർമാൻ ഡി.കെ.ബ്രിഷേഷ്, കർണാടക പ്രവാസി കോൺഗ്രസ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി വിനു തോമസ് ചെയർമാൻ പി.ദിവാകരൻ, ഐഎൻടിയുസി ബെംഗളൂരു ജില്ലാ പ്രസിഡന്റ് ബിജോയ് ജോൺ, സുമോദ് മാത്യു തുടങ്ങിയവർ പര്യടനത്തിൽ പങ്കെടുത്തു.ശാന്തിനഗറിൽ എൻ.എ.ഹാരിസിനും വേണ്ടി ഏതാനും യോഗങ്ങളിലും ഉമ്മൻ ചാണ്ടി പങ്കെടുത്തു