കർണാടകയിൽ ജെഡിഎസ് - കോൺഗ്രസ് സർക്കാർ... കുമാരസ്വാമി മുഖ്യമന്ത്രി...
പിന്തുണ നൽകിയാൽ എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം.
Recommended Video
ബെംഗളൂരു: ലീഡ് നില മാറിമറിയുന്ന കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ. ബിജെപി അധികാരത്തിലേറുന്നത് തടയാൻ കോൺഗ്രസ് നേതാക്കൾ ജെഡിഎസ് നേതാക്കളുമായി ചർച്ചകൾ ആരംഭിച്ചു. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് കോൺഗ്രസ് കരുനീക്കുന്നത്. പിന്തുണ നൽകിയാൽ എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം.
മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയുമായി ഇതുസംബന്ധിച്ച് ഫോണിൽ സംസാരിച്ചു. ജെഡിഎസിന് നിരുപാതിക പിന്തുണ നൽകുമെന്നാണ് സോണിയ ഗാന്ധി ദേവഗൗഡയോട് പറഞ്ഞത്. ബെംഗളൂരുവിൽ ക്യാമ്പ് ചെയ്യുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും ദേവഗൗഡയുമായി ചർച്ച ചെയ്തു. മുഖ്യമന്ത്രി പദത്തോടൊപ്പം മന്ത്രിമാരെയും ജെഡിഎസിന് തീരുമാനിക്കാമെന്നാണ് കോൺഗ്രസ് വാഗ്ദാനം നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി പദവി അടക്കമുള്ള കോൺഗ്രസിന്റെ വാഗ്ദാനം ജെഡിഎസ് സ്വീകരിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അന്തിമഫലം പുറത്തുവന്ന ശേഷം ജെഡിഎസ്, കോണ്‍ഗ്രസ് നേതാക്കൾ ഗവർണറെ കാണും. എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ജെഡിഎസ് വക്താവ് ഡാനിഷ് അലിയും മാധ്യമങ്ങളോട് പ്രതികരിച്ചു. ജനവികാരം മാനിച്ചാണ് കോൺഗ്രസുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
106 സീറ്റുകൾ നേടി ബിജെപിയാണ് കർണാടകയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ആദ്യഘട്ടത്തിൽ 120ലേറെ സീറ്റുകളിൽ മുന്നേറിയ ബിജെപി കർണാടകയിൽ ഒറ്റയ്ക്ക് അധികാരം പിടിക്കുമെന്നായിരുന്നു ഏവരും വിചാരിച്ചിരുന്നത്. എന്നാൽ വോട്ടെണ്ണൽ അവസാന റൗണ്ടുകളിലേക്ക് നീങ്ങിയതോടെ കാര്യങ്ങൾ മാറിമറഞ്ഞു. ബിജെപിയുടെ ലീഡ് നില താഴേക്ക് പോയതോടെ കോൺഗ്രസ് നേതാക്കൾ ഉണർന്നു. തുടർന്നാണ് ജെഡിഎസുമായുള്ള ചർച്ചകൾ ആരംഭിക്കുകയും സർക്കാർ രൂപീകരണത്തിലേക്ക് നീങ്ങുകയും ചെയ്തത്.