കർണാടകയിലും നെഞ്ച് വിരിച്ച് മലയാളികൾ! വിജയിച്ച മൂവരും കോൺഗ്രസ് സ്ഥാനാർത്ഥികൾ...
കോൺഗ്രസ് സ്ഥാനാർത്ഥികളായ യുടി ഖാദർ, കെജെ ജോർജ്, എൻഎ ഹാരിസ് എന്നിവരാണ് കർണാടക തിരഞ്ഞെടുപ്പിൽ വിജയിച്ച മലയാളികൾ.
Recommended Video
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്ന് മലയാളി സ്ഥാനാർത്ഥികൾക്കും വിജയം. കോൺഗ്രസ് സ്ഥാനാർത്ഥികളായ യുടി ഖാദർ, കെജെ ജോർജ്, എൻഎ ഹാരിസ് എന്നിവരാണ് കർണാടക തിരഞ്ഞെടുപ്പിൽ വിജയിച്ച മലയാളികൾ. അതേസമയം എഎപി സ്ഥാനാർത്ഥിയായി മത്സരിച്ച രേണുക വിശ്വനാഥനും, സ്വതന്ത്രനായി ജനവിധി തേടിയ തിരുവനന്തപുരം സ്വദേശി അനിൽകുമാറും പരാജയപ്പെട്ടു.
മംഗളൂരു മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് സ്ഥാനാർത്ഥിയായ യുടി ഖാദർ വിജയിച്ചത്. കാസർകോടുമായി വളരെ അടുത്ത ബന്ധമുള്ള മംഗളൂരുവിലെ കോൺഗ്രസ് നേതാവായിരുന്ന യുടി ഫരീദിന്റെ മകനാണ് യുടി ഖാദർ. പിതാവിന്റെ മരണത്തെ തുടർന്ന് 2007ലെ ഉപതിരഞ്ഞെടുപ്പിലാണ് യുടി ഖാദർ ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 2008ലും 2013ലും മംഗളൂരുവിനെ പ്രതിനിധീകരിച്ചു. സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിയുമായിരുന്നു.
കെജെ ജോർജ്...
കോട്ടയം ചിങ്ങവനം സ്വദേശിയായ കെജെ ജോർജ് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവാണ്. സർവജ്ഞ നഗർ നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ഇത്തവണയും വിജയിച്ചത്. 1985ൽ ഭാരതിനഗറിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. വീരേന്ദ്രപാട്ടീൽ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയും ബംഗാരപ്പ മന്ത്രിസഭയിൽ നഗരവികസന മന്ത്രിയുമായി. 2013ൽ സർവജ്ഞ നഗറിൽ നിന്ന് വിജയിച്ച് സിദ്ധരാമയ്യ സർക്കാരിൽ ആഭ്യന്തര മന്ത്രിയായി. എന്നാൽ കോൺഗ്രസ് നേതാവ് പരമേശ്വരയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനായി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞുകൊടുത്ത് നഗരവികസന വകുപ്പിന്റെ ചുമതലയേറ്റു. അതിനിടെ ഡിവൈഎസ്പി ഗണപതിയുടെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവെച്ചു. എന്നാൽ കേസിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനാൽ വീണ്ടും മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി.
എൻഐ ഹാരിസ്...
ബെംഗളൂരു നഗരത്തിൽ സ്ഥിരതാമസമക്കാരനായ എൻഐ ഹാരിസ് സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവാണ്. കാസർകോട് അടിവേരുകളുള്ള പൊതുപ്രവർത്തകൻ എൻഎ മുഹമ്മദിന്റെ മകനായ എൻഐ ഹാരിസ് ഇത് മൂന്നാം തവണയാണ് നിയമസഭയിൽ എത്തുന്നത്. നേരത്തെ രണ്ട് തവണയും വിജയിച്ച ശാന്തിനഗറിൽ നിന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ഹാട്രിക് വിജയവും. മകൻ മുഹമ്മദ് ഹാരിസിനെതിരായ കേസ് വലിയ വിവാദമായതിനാൽ എൻഎ ഹാരിസിന് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് മിക്കവരും കരുതിയിരുന്നത്. എന്നാൽ അവസാനനിമിഷം അദ്ദേഹത്തെ കോൺഗ്രസ് പട്ടികയിൽ ഉൾപ്പെടുത്തി.
ആസ്തിയിൽ മുന്നിൽ...
തിരുവനന്തപുരം കാട്ടാക്കടയിൽ നിന്ന് ബെംഗളൂരു നഗരത്തിലെത്തി വൻ വ്യവസായിയായി മാറിയ അനിൽകുമാറാണ് കർണാടക തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റൊരു മലയാളി. ദീർഘകാലം കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം അടുത്തിടെയാണ് പാർട്ടി വിട്ടത്. തുടർന്ന് ബൊമ്മനഹള്ളിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവധി തേടി. എന്നാൽ ബൊമ്മനഹള്ളിയിൽ അനിൽകുമാറിന് കനത്ത പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. അനിൽകുമാറിനും ഭാര്യയ്ക്കും 339 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നത്. അനിൽകുമാറിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു.
രേണുക...
എഎപി സ്ഥാനാർത്ഥിയായി ശാന്തിനഗറിൽ നിന്ന് മത്സരിച്ച രേണുക വിശ്വനാഥനും മലയാളിയാണ്. കോൺഗ്രസിന്റെ എൻഎ ഹാരിസിനെതിരായിരുന്നു രേണുകയുടെ പോരാട്ടം. പക്ഷേ, അതിദയനീയമായി എഎപി പരാജയപ്പെട്ടു. കർണാടകയിലെ ആദ്യ വനിതാ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന രേണുക സംസ്ഥാനത്തും കേന്ദ്രത്തിലും വിവിധ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.