ചാമുണ്ഡേശ്വരി കൈവിട്ട സിദ്ധരാമയ്യക്ക് ബദാമിയിൽ വിജയം! ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവസാനനിമിഷം...
സിദ്ധരാമയ്യ ബദാമിയിലും ചാമുണ്ഡേശ്വരിലും പിന്നിൽ..
ബെംഗളൂരു: ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ട സിദ്ധരാമയ്യക്ക് ബദാമിയിൽ വിജയം. ബിജെപി സ്ഥാനാർത്ഥിയായ ബി ശ്രീരാമലുവുമായി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവസാന റൗണ്ടുകളിലാണ് സിദ്ധരാമയ്യ വ്യക്തമായ ലീഡ് നേടി ജയിച്ചുകയറിയത്. നേരത്തെ ഫലം പുറത്തുവന്ന ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യ അതിദയനീയമായി പരാജയപ്പെട്ടിരുന്നു. ജെഡിഎസ് സ്ഥാനാർത്ഥി ജിടി ദേവഗൗഡയാണ് ചാമുണ്ഡേശ്വരിയിൽ വിജയിച്ചത്.
സിദ്ധരാമയ്യയെ തുടർച്ചയായ നാല് തവണ നിയമസഭയിലെത്തിച്ച മണ്ഡലമായ ചാമുണ്ഡേശ്വരിയിൽ ഇക്കുറി കാര്യങ്ങൾ മറിമറിഞ്ഞു. ജെഡിഎസ് സ്ഥാനാർത്ഥി ജിടി ദേവഗൗഡ ഒരു ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് ചാമുണ്ഡേശ്വരിയിൽ വിജയം കൈവരിച്ചത്. 12000ലേറെ വോട്ടുകൾക്കായിരുന്നു സിദ്ധരാമയ്യയുടെ പരാജയം. ബിജെപി സ്ഥാനാർത്ഥി എസ്ആർ ഗോപാല റാവുവാണ് ഇവിടെ മൂന്നാമത്തെത്തിയത്. പക്ഷേ, ബിജെപിക്ക് ലഭിച്ചത് വെറും 11000 വോട്ടുകൾ മാത്രം. സിദ്ധരാമയ്യയെ പരാജയപ്പെടുത്താൻ ബിജെപിയും ജെഡിഎസും ഒത്തുകളിച്ചെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. ബിജെപി വോട്ടുകൾ ജെഡിഎസിന് പോയെന്നും അതാണ് സിദ്ധരാമയ്യയെ തോൽവിയിലേക്ക് നയിച്ചതെന്നുമാണ് കോൺഗ്രസ് പറയുന്നത്.
അതേസമയം, സിദ്ധരാമയ്യ മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ ബദാമിയിൽ വിജയിക്കാനായത് അദ്ദേഹത്തിനും കോൺഗ്രസിനും വലിയ ആശ്വാസമായി. ബിജെപി സ്ഥാനാർത്ഥി ബി ശ്രീരാമലുവുമായി അവസാന റൗണ്ട് വരെ നീണ്ടുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് സിദ്ധരാമയ്യ ബദാമിയിൽ നിന്ന് ജയിച്ചുകയറിയത്. 2000ലേറെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് സിദ്ധരാമയ്യക്കുള്ളത്. ജെഡിഎസ് സ്ഥാനാർത്ഥി ഹനമന്ത് മാവിനമരതാണ് മൂന്നാമതെത്തിയത്.