യെദ്യൂരപ്പ, ശ്രീരാമലു, റെഡ്ഢി സഹോദരന്മാർ! കന്നഡനാട്ടിൽ ബിജെപിയുടെ പടക്കുതിരകൾ...
2008ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യെദ്യൂരപ്പയുടെ നേതൃത്വത്തിലാണ് ബിജെപി കർണാടകയിൽ ആദ്യമായി സർക്കാർ രൂപീകരിച്ചത്.
ബെംഗളൂരു: ഒരിക്കൽകൂടി കർണാടകയിൽ വെന്നിക്കൊടി പാറിച്ച് ബിജെപി അധികാരത്തിലെത്തുമ്പോൾ തന്ത്രങ്ങൾ മെനഞ്ഞതും പാർട്ടിയെ വിജയത്തേരിലേറ്റിയതും അഞ്ച് പേർ. കർണാടകയിലെ മുൻ മുഖ്യമന്ത്രിയും നിലവിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ബിഎസ് യെദ്യൂരപ്പ, ഗോത്രവിഭാഗം നേതാവായ ശ്രീരാമലു, വ്യവസായ പ്രമുഖരായ റെഡ്ഢി സഹോദരന്മാർ എന്നിവരുടെ പ്രവർത്തനങ്ങളാണ് ബിജെപിയുടെ കന്നഡവിജയം എളുപ്പമാക്കിയത്.
2008ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യെദ്യൂരപ്പയുടെ നേതൃത്വത്തിലാണ് ബിജെപി കർണാടകയിൽ ആദ്യമായി സർക്കാർ രൂപീകരിച്ചത്. എന്നാൽ അഴിമതി ആരോപണങ്ങളും വിവാദങ്ങളും യെദ്യൂരപ്പ സർക്കാരിന്റെ നിറംകൊടുത്തി. റെഡ്ഢി സഹോദരങ്ങളുടെ അനധികൃത ഇരുമ്പയിര് കയറ്റുമതിയാണ് ബിജെപിക്കും യെദ്യൂരപ്പയ്ക്കും നാണക്കേടായി മാറിയത്. ഈ വിവാദങ്ങൾക്കൊടുവിൽ യെദ്യൂരപ്പയും കൂട്ടരും ബിജെപി വിടുകയും ചെയ്തിരുന്നു.
യെദ്യൂരപ്പ...
2013ലെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപി വിട്ട യെദ്യൂരപ്പ കർണാടക ജനതപക്ഷ പാർട്ടി രൂപീകരിച്ചു. ബെല്ലാരിയിലും വടക്കൻ കർണാടകത്തിലും സ്വാധീനമുള്ള ശ്രീരാമലുവും റെഡ്ഢി സഹോദരങ്ങളും ബാഡവര ശ്രമികാര റെയ്താര കോൺഗ്രസ് പാർട്ടിയുമായും രംഗത്തെത്തി. 2013ലെ തിരഞ്ഞെടുപ്പിൽ യെദ്യൂരപ്പയെയും ശ്രീരാമലുവിനെയും പുറത്തുനിർത്തിയ ബിജെപി കർണാടകയുടെ ഹൃദയമിടിപ്പറിയുന്ന നേതാക്കളില്ലാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ബിജെപിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
ആറ് സീറ്റുകൾ...
ലിംഗായത്തുകൾക്കിടയിൽ നിർണ്ണായ സ്വാധീനമുള്ള യെദ്യൂരപ്പയുടെ കെജെപി 2013ൽ ആറ് സീറ്റുകളിലാണ് വിജയിച്ചത്. വോട്ട് ശതമാനം 9.8. ശ്രീരാമലുവിന്റെ ബിഎസ്ആർ റെയ്താര കോൺഗ്രസും 2013ൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 2.7 ശതമാനം വോട്ട് നേടി നാല് സീറ്റുകളിലാണ് ഇവർ വിജയിച്ചത്. ഇതിനുപുറമേ ഇരുപാർട്ടികളും മത്സരിച്ചത് കാരണം ബിജെപി പലയിടത്തും പരാജയപ്പെട്ടു. ഫലത്തിൽ 68 സീറ്റുകൾ മാത്രമാണ് 2013ൽ ബിജെപിയ്ക്ക് ലഭിച്ചത്.
2014ൽ...
എന്നാൽ 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി യെദ്യൂരപ്പയെയും ശ്രീരാമലുവിനെയും ബിജെപി പാളയത്തിൽ തിരികെ എത്തിച്ചു. 2014ലെ തിരഞ്ഞെടുപ്പിൽ ഇരുവരും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നാലെ റെഡ്ഢി സഹോദരങ്ങളും ബിജെപിയുമായി സഹകരിക്കാൻ തുടങ്ങി. ഇതോടെയാണ് കർണാടകയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ബിജെപിക്കായത്. വടക്കൻ കർണാടകയിലും ബെല്ലാരിയിലും സ്വാധീനമുള്ള ശ്രീരാമലുവും റെഡ്ഢി സഹോദരങ്ങളും തിരികെ ബിജെപിയിൽ എത്തിയതോടെ ഈ മേഖലയിൽ ബിജെപി കരുത്താർജ്ജിക്കുകയായിരുന്നു.
പ്രചരണം...
ബിജെപിയുടെ പ്രചരണം നയിക്കുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നതും യെദ്യൂരപ്പയും ശ്രീരാമലുവുമായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി യെദ്യൂരപ്പയെ തിരഞ്ഞെടുത്ത് ബിജെപി അദ്ദേഹത്തിന് അളവറ്റ പിന്തുണ നൽകി. ഇതിനിടെ ലിംഗായത്തുകളെ കൈപ്പിടിയിലാക്കാൻ കോൺഗ്രസും സിദ്ധരാമയ്യയും അവർക്ക് ന്യൂനപക്ഷ മതപദവി നൽകിയെങ്കിലും യെദ്യൂരപ്പയുടെ കൃത്യമായ ഇടപെടലുകൾ ഈ വോട്ട് ബാങ്കിനെ ബിജെപിക്കൊപ്പം നിർത്തി. ലിംഗായത്ത് മേഖലകളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്.
Recommended Video
ബെല്ലാരിയിൽ...
ശ്രീരാമലുവും റെഡ്ഢി സഹോദരങ്ങളും തിരിച്ചെത്തിയതോടെ വടക്കൻ കർണ്ണാടകയിലും ബെല്ലാരി മേഖലയിലും ബിജെപിക്ക് വിജയം ഉറപ്പായിരുന്നു. സിബിഐ കേസിനെ തുടർന്ന് ജനാർദ്ദന റെഡ്ഢി ഇത്തവണ മത്സരത്തിനിറങ്ങിയില്ലെങ്കിലും അദ്ദേഹത്തിന്റെ രണ്ട് സഹോദരങ്ങളും ബിജെപി സ്ഥാനാർത്ഥികളായി. ബെല്ലാരിയിൽ റെഡ്ഢി സഹോദരങ്ങൾക്ക് അപ്പുറം മറ്റൊരാളില്ലെന്ന് അവർ വീണ്ടും തെളിയിക്കുകയും ചെയ്തു. ശ്രീരാമലുവിന്റെയും റെഡ്ഢി സഹോദരങ്ങളുടെയും തിരിച്ചുവരവാണ് ബെല്ലാരി മേഖലയിൽ ബിജെപിക്ക് കൂടുതൽ സീറ്റുകൾ സമ്മാനിച്ചത്.
കർണാടകയിലെ അഞ്ച് മേഖലകളിലും ബിജെപിയുടെ മുന്നേറ്റം! ഒരിടത്ത് ജെഡിഎസ്, കോൺഗ്രസ് തകർന്നടിയുന്നു...