കർണ്ണാടക തിരഞ്ഞെടുപ്പ്; 100 ദിവസത്തിനുള്ളില്‍ കോണ്‍ഗ്രസ് കടക്കും പുറത്തെന്ന് ബിജെപി
ബെംഗളൂരു:കർണ്ണാടക തിരഞ്ഞെടുപ്പിലെ പോര് ഇത്തവണ കൂടുതൽ കനക്കുമെന്ന സൂചനകളാണ് തുടക്കത്തിലേ വരുന്നുത്. ദക്ഷിണേന്ത്യയിൽ താമര വിരിഞ്ഞ ആദ്യ സംസ്ഥാനം കൈവിട്ടുപോയതിലെ ക്ഷീണം ബി.ജെ.പിയെ ഇതുവരെ വിട്ടുപോയിട്ടില്ല. ഓരോസംസ്ഥാനങ്ങളും കൈവിടുമ്പോൾ കോൺഗ്രസിന്റെ വലിയ പ്രതീക്ഷയും അഭിമാനപോരാട്ടവുമാണ് കർണ്ണാടക.
കാവിക്കൊടി പാറിപ്പിക്കാൻ മോദി അമിത്ഷാ കൂട്ടുകെട്ട് തന്ത്രങ്ങൾ മെനയുമ്പോൾ സിദ്ധരാമയ്യയെന്ന ശക്തനായ നേതാവ് അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് ഫലം ദേശീയരാഷ്ട്രീയത്തിൽ പോലും വലിയ ചർച്ചയാവുമെന്നതിനാൽ വലിയ വിജയത്തിൽ കുറഞ്ഞതെന്നും ഇരുപാർട്ടികളുടെയും അജണ്ടയിലില്ല.
വെറും നൂറുദിവസമെന്ന് ബി.ജെ.പി
നൂറ് ദിവസത്തിനുള്ളിൽ കോൺഗ്രസിനെ കർണാടക ഭരണത്തിൽ നിന്നും പുറത്താക്കുമെന്ന വാദമാണ് ബിജെപി ഉന്നയിക്കുന്നത്. ഇതിനെ സാധൂകരിക്കാൻ കർണാടകത്തിലെ തെരഞ്ഞെടുപ്പ് സർവ്വേ ഫലങ്ങൾ പൊള്ളയാണെന്ന് തെളിയുമെന്നും 150 സീറ്റെങ്കിലും ബിജെപി നേടുമെന്നുമാണ് നേതൃത്വം വ്യക്തമാക്കുന്നത്. വാദത്തിന് ശക്തിയേകാൻ യുപിയിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ നടക്കാനിരിക്കുന്നത് രണ്ട് പാർട്ടികൾ തമ്മിലുള്ള തിരഞ്ഞെടുപ്പല്ലെന്നും മറിച്ച് പണവും അധികാരവും കൈമുതലാക്കിയ കോൺഗ്രസും ജനങ്ങൾക്ക് വേണ്ടി എന്തും ത്യജിക്കുന്ന ബിജെപിയും തമ്മിലാണെന്നാണ് ഇവരുടെ വാദം.
മുന്നിൽ ജാതി മത സമവാക്യങ്ങൾ
ഏപ്രിൽ അവസാനത്തോടെയാകും കർണാടകത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. 224 അസംബ്ലി മണ്ഡലങ്ങളാണ് കർണാടകയിലുള്ളത്. ഇതിൽ 36 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും 15 സീറ്റുകൾ പട്ടിക വർഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. വടക്കൻ, തെക്കൻ കർണാടകയിൽ കോൺഗ്രസിനും തീരദേശമേഖലയിൽ ബിജെപിക്കുമാണ് മുൻതൂക്കം. രണ്ടാം തവണയും ഭരണം ഉറപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും താമര വീണ്ടും വിരിയിക്കാനാവുമെന്ന പ്രതീക്ഷയിൽ ബിജെപിയും നേട്ടങ്ങൾ കൊയ്യാമെന്ന പ്രതീക്ഷ ജനതാദളും പങ്കുവെയ്ക്കുന്നു.
ബിജെപിയെ പുറത്താക്കിയത് അഴിമതി
2013 ല്‍ യെദ്യൂരപ്പ സര്‍ക്കാരിലെ അഴിമതി തന്നെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ ഭരണത്തിലേറ്റിയത്. കൂടാതെ രാഷ്ട്രീയ അസ്ഥിരതയും സദാചാര പോലീസിങ്ങുമെല്ലാ സര്‍ക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. അതേസമയം കേന്ദ്രത്തിലിരിക്കുന്ന കക്ഷിയെ തന്നെ സംസ്ഥാനത്തും പ്രതിഷ്ഠിക്കണമെന്ന വാശി കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് ഇല്ല. ഇത് തുണച്ചേക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
അങ്കത്തിന് മുന്നില്‍ യോഗിയും സിദ്ധരാമയ്യയും
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തമായതോടെ ബിജെപിക്കായി ഇത്തവണ രംഗത്തിറങ്ങിയത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്.ഇതുവരെ യോഗി 35 റാലികളില്‍ യോഗി പങ്കെടുത്തു. സ്ഥിരം പഴി പറിച്ചിലനപ്പുറം ഹിന്ദുത്വ കാര്‍ഡാണ് യോഗിയുടെ ആയുധം. അതേസമയം എത്ര ഹിന്ദുത്വം വിളമ്പിയാലും കര്‍ണാടകം ഗുജറാത്തല്ലെന്ന സമാധാനത്തിലാണ് കോണ്‍ഗ്രസ്. യോഗി വന്നാലും എന്തിന് സാക്ഷാല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പാള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങിയിട്ട് പോലും ബിജെപി വിജയം കണ്ടിട്ടില്ല എന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.
പ്രചാരണം പ്ലാനിങ്ങോടെ
തിരഞ്ഞെടുപ്പിന് മൂന്നുമാസത്തെ കാലയളവുണ്ടെന്നതിനാൽ കൃത്യമായി പദ്ധതികളുമായാണ് ഇരുപാർട്ടികളുടെയും പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ വൻകിട പി.ആർ കമ്പനികളും ഇരുപാർട്ടികൾക്കുമായി രംഗത്തിറങ്ങിയേക്കുമെന്നും സൂചനകളുണ്ട്. പതിവ് രീതികളിൽ നിന്നുമാറി സോഷ്യൽ മീഡിയകളിലൂടെ പ്രചാരണത്തിന് തുടക്കമിടുകയും ബീഫ് വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തതും വ്യക്തമായ ആസൂത്രണത്തോടെയാണ്. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രചാരണങ്ങൾക്കാവും കർണ്ണാടക സാക്ഷ്യം വഹുക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു