കർണാടകയിൽ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു; വിമതർക്ക് സീറ്റ് നൽകിയതിൽ പ്രതിഷേധം ശക്തം
Recommended Video
ബെംഗളൂരു: കർണാടകയിൽ അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ വിലക്ക് നീക്കിയ സുപ്രീം കോടതി വിധി ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഡിസംബർ അഞ്ചിന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിമത എംഎൽഎമാരിൽ പലർക്കും സീറ്റ് നൽകാനാണ് പാർട്ടി തീരുമാനം. ഇതിനെതിരെ ശക്തമായ എതിർപ്പാണ് പാർട്ടിയിൽ ഉയരുന്നത്. നാല് വട്ടം എംഎൽഎ ആയിരുന്ന ബിജെപി നേതാവ് വ്യാഴാഴ്ച കോൺഗ്രസിൽ ചേർന്നതോടെയാണ് ഭിന്നത മറനീക്കി പുറത്ത് വരുന്നത്.
ശബരിമല വിധി: എന്ത് നിലപാട് എടുക്കണമെന്നറിയാതെ ദേവസ്വംബോർഡ്, .. നിയമ വിദഗ്ദരുമായി കൂടിയാലോചന നടത്തും!
വിമത എംഎൽഎമാർക്ക് സീറ്റ് നൽകാനുള്ള തീരുമാനത്തിൽ ശക്തമായ പ്രതിഷേധമാണ് പാർട്ടിയിൽ ഉയരുന്നത്. കഴിഞ്ഞ തവണ എതിർ സ്ഥാനാർത്ഥി ആയി മത്സരിച്ചവർക്ക് വേണ്ടി ഇക്കുറി വോട്ട് ചോദിച്ച് ഇറങ്ങാൻ കഴിയില്ലെന്നാണ് നേതാക്കളുടെ വാദം.
വിമതർക്ക് അയോഗ്യത
കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യ സർക്കാരിനെ താഴെ വീഴ്ത്താനായി ബിജെപിക്കൊപ്പം ചേർന്ന 17 കോൺഗ്രസ്- ജെഡിഎസ് എംഎൽഎമാരെയാണ് സ്പീക്കർ അയോഗ്യരാക്കിയത്. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കർ രമേശ് കുമാറിന്റെ നടപടി സുപ്രീം കോടതി ശരിവെച്ചെങ്കിലും ഇവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ വിലക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സുപ്രീം കോടതി വിധി വന്നതിന് ശേഷം ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയം നടത്താൻ കാത്തിരിക്കുകയായിരുന്നു ബിജെപി.
വിമതർ ബിജെപിയിൽ
സുപ്രീം കോടതി വിധിക്ക് ശേഷം 16 വിമത എംഎൽഎമാരാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് വിമതൻ റോഷൻ ബേഗ് മാത്രം വിട്ടു നിന്നു. അഴിമതിക്കേസുകളിൽ ആരോപണ വിധേയനായതിനാൽ റോഷൻ ബേഗിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. 16 വിമതരിൽ 13 പേർക്കും ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നൽകാനാണ് പാർട്ടി തീരുമാനം. ഇതോടെ കഴിഞ്ഞ തവണ സ്ഥാനാർത്ഥിയായ പലർക്കും ഇക്കുറി സീറ്റ് നിഷേധിക്കപ്പെടുകയായിരുന്നു.
കോൺഗ്രസിലേക്ക്
മുതിർന്ന ബിജെപി നേതാവ് രാജു കാഗെയാണ് വ്യാഴാഴ്ച കോൺഗ്രസിൽ ചേർന്നത്. 2018ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കഗ്വാഗ് സീറ്റിൽ നിന്നും മത്സരിച്ച രാജു കാഗെ കോൺഗ്രസ് നേതാവായിരുന്ന ശ്രീമന്ത് പാട്ടീലിനോട് പരാജയപ്പെടുകയായിരുന്നു. ഒരു വർഷത്തിനിപ്പുറം ശ്രീമന്ത് പാട്ടീൽ ബിജെപിയിലെത്തി. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് നീങ്ങിയതോടെ രാജു കാഗെയെ ഒഴിവാക്കി ശ്രീമന്ത് പാട്ടീലിനെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു, ഇതാണ് കാഗെയെ ചൊടിപ്പിച്ചത്.
കോൺഗ്രസിനൊപ്പം
യാതൊരു നിബന്ധനകളും മുന്നിൽ വെച്ചല്ല ഞാൻ കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. ഞാൻ ബിജെപിക്ക് വേണ്ടി കഠിനമായി പ്രയത്നിച്ചു. നാല് വട്ടം എംഎൽഎയും ആയി. എന്നാൽ ഇതുവരെ എനിക്ക് മന്ത്രിസ്ഥാനം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് പാർട്ടി വിടുന്നത്.- കോൺഗ്രസ് പ്രവേശനത്തിന് ശേഷം രാജു കാഗെ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടയും പിസിസി അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവുവിന്റേയും സാന്നിധ്യത്തിലായിരുന്നു കാഗെയുടെ ബിജെപി പ്രവേശനം.
വാഗ്ദാനങ്ങൾ പാലിക്കും
ഇതിനിടെ ഡിസംബറിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ അവകാശപ്പെട്ടു. എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടോ അതെല്ലാം ഞങ്ങൾ പാലിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ബിജെപിക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന സൂചനയാണ് കർണാടകയിൽ നിന്നും വരുന്നത്. ഹോസ്കോട്ടെ സീറ്റിൽ സ്വതന്ത്രനായി മത്സരിക്കാൻ ബിജെപി എംപി ബച്ചേ ഗൗഡയുടെ മകൻ ശരത് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുകയാണ്. വിമത എംഎൽഎ എംടിബി നാഗരാജിനെയാണ് ബിജെപി ഇവിടെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് ശരത്തിന്റെ നീക്കം.
കോൺഗ്രസിന് ജയം
അതേ സമയം കർണാടകയിൽ കോൺഗ്രസിന്റെ സമയം തെളിയുന്ന എന്ന സൂചന നൽകുകയാണ് തദദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം. 410 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 151 സീറ്റുകൾ നേടി കോൺഗ്രസ് ഒന്നാമതെത്തി, ജെഡിഎസിന് കനത്ത തിരിച്ചടിയാണ് നേടിടേണ്ടി വന്നത്. 63 സീറ്റ് മാത്രമാണ് ജെഡിഎസ് നേടിയത്. ബിജെപി ആകട്ടെ 125 സീറ്റുകളിലും വിജയിച്ചു. ഒമ്പത് ജില്ലകളിലായി 4 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നഗരസഭകള്‍ എന്നിവകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.