കര്‍ണാടക തിരഞ്ഞെടുപ്പ് ചൂടിലേക്ക്! സിദ്ധരാമയ്യ ചരിത്രം തിരുത്തുമോ, പുതിയ തന്ത്രങ്ങളുമായി ബിജെപി!!
യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തിയുള്ള തന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് അമിത് ഷാ മനസിലാക്കിയിട്ടുണ്ട്
ബംഗളൂരു: രാജ്യത്തൊട്ടാകെ ബിജെപിയുടെ പടയോട്ടത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ദക്ഷിണേന്ത്യ മാത്രമാണ് അവര്‍ക്ക് കാര്യമായ തുരുത്തായുള്ളത്. അത്തരത്തില്‍ കോണ്‍ഗ്രസിന് വളരെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കര്‍ണാടക. മെയ് 12ന് അവിടെ തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ തിരഞ്ഞെടുപ്പ് പദ്ധതികള്‍ തയ്യാറാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും യെദ്യൂരപ്പയും വലിയ രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സിദ്ധരാമയ്യയുടെ ജനപ്രീതി കുറയ്ക്കാന്‍ സാധിക്കുന്നില്ല. ഒരു കാലത്ത് ബിജെപിക്ക് ഏറെ സ്വാധീനം ഉണ്ടായിരുന്ന സംസ്ഥാനം കൂടിയായിരുന്നു ഇത്. എന്ത് വിലകൊടുത്തും സംസ്ഥാനത്ത് ഭരണം നേടണമെന്ന് അമിത് ഷാ നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അത് ്അത്ര എളുപ്പമാവില്ലെന്നാണ് സൂചനകള്‍. സംഘപരിവാറിന്റെ സര്‍വേകള്‍ തന്നെ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിച്ചത്. പക്ഷേ അമിത ആത്മവിശ്വാസം വേണ്ടെന്ന നിലപാടാണ് സിദ്ധരാമയ്യയുടേത്.
ചരിത്രം തിരുത്തുമോ?
കോണ്‍ഗ്രസിനെ വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ 29 വര്‍ഷത്തിനിടെ ഇതുവരെ ഭരണപക്ഷത്തുള്ള ഒരുപാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയിട്ടില്ല. ഈ ചരിത്രം സിദ്ധരാമയ്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലെന്നാണ് സര്‍വേകള്‍ പറയുന്നതെങ്കിലും അത് അത്ര ശരിയല്ല. പല ഘട്ടങ്ങളിലായി നിരവധി ആരോപണങ്ങള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നെങ്കിലും പ്രതിപക്ഷമായ ബിജെപിക്ക് അതൊന്നും മുതലെടുക്കാന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം. ബിജെപി തീര്‍ത്തും പരാജയമായി മാറി എന്ന് ദേശീയ നേതൃത്വവും വിലയിരുത്തുന്നുണ്ട്. അതേസമയം ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പ അഴിമതിക്കാരനാണ് എന്ന് കോണ്‍ഗ്രസ് സംസ്ഥാനത്തൊട്ടാകെ പ്രചരിപ്പിക്കുന്നുണ്ട്. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ട് സംസ്ഥാനത്തെ തകര്‍ക്കാന്‍ വീണ്ടും യെദ്യൂരപ്പയെ കൊണ്ടുവരികയാണെന്ന് സിദ്ധരാമയ്യ പറയുന്നു.
അമിത് ഷായുടെ തന്ത്രങ്ങള്‍
യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തിയുള്ള തന്ത്രങ്ങള്‍ വിലപ്പോവില്ലെന്ന് അമിത് ഷാ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ദേശീയ നേതാക്കളെ സംസ്ഥാനത്ത് കൊണ്ടുവന്ന് ദേശീയ അജണ്ടകളില്‍ ഊന്നിയുള്ള കാര്യങ്ങള്‍ സംസാരിക്കാനാണ് ബിജെപി താല്‍പര്യപ്പെടുന്നത്. ഇതിനായി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസിനെ ഒപ്പം കൂട്ടാനും അമിത് ഷാ ആലോച്ചിക്കുന്നുണ്ട്. ഇനി ഒരു തോല്‍വി ആലോചിക്കാനാവില്ലെന്ന നിലപാടിലാണ് ജെഡിഎസ്. അതുകൊണ്ട് അവര്‍ ബിജെപിയുമായി കൂട്ടുകൂട്ടുമെന്നാണ് സൂചന. കഴിഞ്ഞ 11 വര്‍ഷമായി അധികാരം നേടാനാവാതെ കഷ്ടപ്പെടുകയാണ് ജെഡിഎസ്. 2008ല്‍ ബിജെപിയും 2013ല്‍ കോണ്‍ഗ്രസുമായിരുന്നു വിജയിച്ചത്. അതേസമയം ബിജെപിയുമായി കൂട്ടുകൂടിയാല്‍ യെദ്യൂരപ്പ അദ്ദേഹത്തിന്റെ ഭരണകാലത്ത് നടത്തിയ വമ്പന്‍ അഴിമതികള്‍ തങ്ങള്‍ക്കും തിരിച്ചടിയാവുമോയെന്നാണ് ജെഡിഎസ് ഭയക്കുന്നത്.
വികസന രാഷ്ട്രീയം
അഴിമതിയില്‍ മുങ്ങി കുളിച്ചതിനെ തുടര്‍ന്നാണ് ബിജെപി കര്‍ണാടകത്തിലെ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടത്. ഇതിന് ശേഷം വികസന രാഷ്ട്രീയം എന്ന കാര്‍ഡാണ് സിദ്ധരാമയ്യ കോണ്‍ഗ്രസിന്റെ ബാനറില്‍ കളിച്ചത്. ലിംഗായത്തുകള്‍ ന്യൂനപക്ഷ പദവി, കര്‍ണാടകയില്‍ കന്നഡയ്ക്ക് പ്രാമുഖ്യം, ദക്ഷിണേന്ത്യ-ഉത്തരേന്ത്യ വേര്‍തിരിവ് എന്നിവ കുത്തിപ്പൊക്കി അദ്ദേഹം ശക്തമായ വോട്ടുബാങ്ക് ഉണ്ടാക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങള്‍, പിന്നോക്ക വിഭാഗം, അഹിന്ദകള്‍ എന്നിവര്‍ സിദ്ധരാമയ്യക്കൊപ്പമാണെന്നാണ് സൂചന. ഇതിനൊപ്പം താനൊരു ഹിന്ദുവാണ് കന്നഡ മണ്ണിന്റെ മകനാണ് എന്ന വാദം തീവ്ര ചിന്താഗതിക്കാരെ സിദ്ധരാമയ്യയുമായി അടുപ്പിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ ഓരോന്നെടുത്താണ് അദ്ദേഹം കളിച്ചത്. ഇത് ബിജെപിയെ തന്നെ ഞെട്ടിച്ചു. അതോടൊപ്പം ബ്രാഹ്മണ വോട്ടുകള്‍ തന്റെയൊപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
മോദി ബ്രാന്‍ഡ്
സിദ്ധരാമയ്യയുടെ തന്ത്രങ്ങളില്‍ ബിജെപി തന്നെ വിരണ്ടിരിക്കുകയാണ്. ഇനി പ്രയോഗിക്കാന്‍ അസ്ത്രങ്ങളില്ല എന്നാണ് സംസ്ഥാനത്തെ നേതാക്കള്‍ പറയുന്നത്. ഇതോടെ ബിജെപി മറ്റൊരു തന്ത്രം പയറ്റാന്‍ ഒരുങ്ങുകയാണ്. യെദ്യൂരപ്പയെ മുന്നില്‍ നിര്‍ത്തിയുള്ള കളികള്‍ക്ക് പകരം സിദ്ധരാമയ്യ-നരേന്ദ്ര മോദി എന്നിവര്‍ തമ്മിലുള്ള യുദ്ധമായി ഇതിനെ കാണണമെന്നാണ് പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിട്ടുള്ളത്. അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ വമ്പന്‍ പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി സംസ്ഥാനത്തെത്തും. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പൊതുചടങ്ങുകളില്‍ മികച്ച ജനപിന്തുണ ലഭിക്കുന്നത് സിദ്ധരാമയ്യയുടെ ശക്തികൊണ്ടാണെന്നും കോണ്‍ഗ്രസ് പറയുന്നു. 1985ല്‍ രാമകൃഷ്ണ ഹെഗ്‌ഡെ തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചതാണ് ഇതിന് മുമ്പ് ഭരണതുടര്‍ച്ചയുണ്ടായ വര്‍ഷം. ജെഡിഎസിനെ ബിജെപിയുടെ ബി ടീമെന്ന് വിളിച്ചത് അവര്‍ക്ക് വലിയ ദോഷം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തും... സര്‍വ്വേ റിപ്പോര്‍ട്ട്.. താമര വാടുമോ?
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12ന്: ഫലം 15ന് കോണ്‍ഗ്രസിനും ബിജെപിയ്ക്കും അഭിമാനപ്പോരാട്ടം
അതിവേഗ ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നതിന് വിലക്ക്! കെഎസ്ആർടിസിക്കും സ്വകാര്യ ബസുകൾക്കും ബാധകം...