ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖരന്‍ 50 കോടി നല്‍കണം; എംപിയുടെ ഹര്‍ജി കോടതി തള്ളി
ബെംഗളൂരു: ഏഷ്യാനെറ്റ് ഉടമയും ബിജെപി രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖരന്‍ ധനകാര്യ സ്ഥാപനമായ ഐഎഫ്‌സിഎല്ലിന് 50 കോടി രൂപ നല്‍കേണ്ടി വരും. കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണലിന്റെ (ഡിആര്‍എടി) വിധി ചോദ്യം ചെയ്ത് കര്‍ണാടക ഹൈക്കോടതിയില്‍ രാജീവ് ചന്ദ്രശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഡിആര്‍എടി വിധിയില്‍ തെറ്റൊന്നുമില്ലെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, ഇഎസ് ഇന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
2018 ജൂലൈ 20നാണ് രാജീവ് ചന്ദ്രശേഖരന്‍ 50 കോടി രൂപ ധനകാര്യ സ്ഥാപനത്തിന് നല്‍കണമെന്ന് ട്രൈബ്യൂണല്‍ വിധിച്ചത്. ഇന്ത്യ പേജിങ് സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിക്ക് 42 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. വായ്പ അനുവദിക്കുന്ന വേളയില്‍ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു രാജീവ് ചന്ദ്രശേഖരന്‍. കമ്പനിക്ക് വേണ്ടി എല്ലാ രേഖകളിലും ഒപ്പുവച്ചത് രാജീവ് ചന്ദ്രശേഖരനാണെന്ന് കോടതി കണ്ടെത്തി.
കമ്പനി ഡയറക്ടര്‍ പദവിയില്‍ നിന്ന് 2001 ഒക്ടോബറില്‍ രാജി വച്ചെങ്കിലും ബാധ്യതകളില്‍ നിന്ന് ഒഴിയാന്‍ സാധിക്കില്ലെന്നും ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ രാജിവച്ചതിനാല്‍ കമ്പനിയുടെ ബാധ്യതയില്‍ തന്റെ കക്ഷിക്ക് ബന്ധമില്ലെന്ന് രാജീവ് ചന്ദ്രശേഖരന്റെ അഭിഭാഷകന്‍ വാദിച്ചു.
1997ലാണ് വായ്പ അനുവദിച്ചത്. 2001 ജൂണ്‍ 29ന് നടന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ രാജീവ് ചന്ദ്രശേഖരന്‍ രാജി കത്ത നല്‍കിയിരുന്നു. ഈ യോഗത്തില്‍ ധനകാര്യ സ്ഥാപനമായ ഐഎഫ്‌സിഎല്ലിന്റെ പ്രതിനിധികളും പങ്കെടുത്തിരുന്നു. അവരുടെ കൂടെ അനുമതിയോടെയാണ് രാജി സമര്‍പ്പിച്ചതെന്നും അഭിഭാഷകകന്‍ വാദിച്ചു.