ഹിജാബ് മതാചാരമല്ല; ഹിജാബ് ധരിക്കുന്നതിനുളള നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി
ബെംഗളൂരു: കര്‍ണാടകയിലെ ഹിജാബ് നിരോധനം ശരിവെച്ച് കര്‍ണാടക ഹൈക്കോടതി. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി. ഇസ്ലാം മതാചാരത്തിന്റെ ഭാഗമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. യൂണിഫോം നിര്‍ബന്ധമാക്കുന്നത് മൗലിക അാവകാശങ്ങളുടെ ലംഘനമല്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും ഹൈക്കോടതി തള്ളി. ഭരണഘടനാ വിശാല ബെഞ്ചിന്റേതാണ് നടപടി.
മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാരിന് നിയന്ത്രണം നടപ്പാക്കാന്‍ അവകാശമുണ്ട് എന്നും ഹൈക്കോടതി വ്യക്തമാക്കി. യൂണിഫോമില്‍ നിബന്ധനകള്‍ നിര്‍ദേശിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. മൂന്ന് ചോദ്യങ്ങളായിരുന്നു പ്രധാനമായും ഹൈക്കോടതിയ്ക്ക് മുന്‍പിലുണ്ടായിരുന്നതെന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി പറഞ്ഞു.

ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ മതപരമായ ആചാരങ്ങളുടെ ഭാഗമാണോ? യൂണിഫോമിന്റെ ആവശ്യകത, ആര്‍ട്ടിക്കിള്‍ 19 (1) (എ) പ്രകാരം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണോ? സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഏകപക്ഷീയമാണോ എന്നിവയാണവ. ഇത് പരിശോധിച്ചതില്‍ നിന്നാണ് വിലക്ക് ഭരണടനാ ലംഘനമല്ല എന്ന നിഗമനത്തിലേക്ക് ഹൈക്കോടതി എത്തിച്ചേര്‍ന്നത്. ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് ഹിജാബ് ധരിക്കുന്നത് അനിവാര്യമായ മതപരമായ ആചാരത്തിന്റെ ഭാഗമല്ല, യൂണിഫോം ധരിക്കുന്നതിനുള്ള നിയന്ത്രണം വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാന്‍ കഴിയാത്ത ന്യായമായ നിയന്ത്രണമാണ്. ഫെബ്രുവരി അഞ്ചിലെ സര്‍ക്കാര്‍ ഉത്തരവ് അസാധുവാക്കിയതിന് കേസെടുക്കുന്നില്ല എന്നിങ്ങനെയുള്ള ഉത്തരങ്ങളിലായിരുന്നു യഥാക്രമം ഹൈക്കോടതി എത്തി ചേര്‍ന്നത്.

11 ദിവസത്തെ തുടര്‍ച്ചയായ വാദം കേട്ടതിന് ശേഷമാണ് വിധി പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 25 നാണ് ഹിജാബ് കേസില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായത്. പിന്നീട് അഭിഭാഷകരോട് ഫെബ്രുവരി 25 നകം വാദം അവസാനിപ്പിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വിധി വരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലും ബെംഗളൂരു സിറ്റിയിലും നിരോധനാജ്ഞ (144) പ്രഖ്യാപിച്ചിരിക്കുകയാണ്. കര്‍ണാടകയിലെ തീരദേശ പട്ടണമായ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് മാനേജ്‌മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലീം പെണ്‍കുട്ടികളെ ക്ലാസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഹിജാബ് വിവാദം ആരംഭിച്ചത്.

ജനുവരി ഒന്നിനായിരുന്നു സംഭവം. ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ വിഷയം സംഘര്‍ഷഭരിതമായി. മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചതിന് മറുപടിയായി ഹിന്ദു വിദ്യാര്‍ത്ഥികള്‍ കാവി സ്‌കാര്‍ഫും കാവി പതാകയുമായി രംഗത്തെത്തി. പിന്നാലെ സംസ്ഥാനത്തെ പല ഭാഗങ്ങളിലും സംഘര്‍ഷം വ്യാപിക്കുകയും ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായി. വിവാദം പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും പടര്‍ന്നു. ഇതിനിടെയാണ് വിവാദത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനിവാര്യമല്ലെന്ന നിലപാടെടുത്തത്.

ക്ലാസ് മുറിയില്‍ ഹിജാബ് അനുവദിക്കണമോയെന്ന് കോളേജുകള്‍ക്ക് തീരുമാനിക്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഹിജാബ് നിരോധനം മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും എ ജി കോടതിയില്‍ പറഞ്ഞു. വിഷയം അന്താരാഷ്ട്ര തലത്തിലും വലിയ ചര്‍ച്ചയായിരുന്നു. ഇതിനിടെ ഹിജാബ് വിവാദത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധി വന്ന ശേഷം മാത്രം പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്. ഹൈക്കോടതി വിധി പ്രതികൂലമായതോടെ വിദ്യാര്‍ത്ഥിനികള്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് സാധ്യത.












Click it and Unblock the Notifications