ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി കർണാടക സർക്കാർ, ഡികെ ഇല്ലെങ്കിൽ മല്ലികാർജ്ജുൻ ഖാർഗെ, പുതിയ നീക്കം!
ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളില്‍ 6 എണ്ണത്തില്‍ എങ്കിലും വിജയിക്കാനായില്ലെങ്കില്‍ അത് യെഡിയൂരപ്പ സര്‍ക്കാരിന് വന്‍ വെല്ലുവിളിയാകും. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എത്തിയ വിമതരെ അണിനിരത്തിയാണ് ബിജെപി തിരഞ്ഞെടുപ്പ് പോരിന് ഇറങ്ങിയിരിക്കുന്നത്.
സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസിനുളളില്‍ പുതിയൊരു നീക്കത്തെ കുറിച്ചുളള ആലോചനകളാണ് നടക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഡികെ ശിവകുമാറിനെയോ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെയെയോ മുഖ്യമന്ത്രിയാക്കിക്കൊണ്ടുളള സര്‍ക്കാര്‍ രൂപീകരണത്തിനാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്ത്രങ്ങള്‍ മെനയുന്നത്.
അട്ടിമറി എളുപ്പമാക്കി
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. എന്നാല്‍ ചടുല നീക്കങ്ങളിലൂടെ കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. മുഖ്യമന്ത്രി സ്ഥാനം ജെഡിഎസിന് ഓഫര്‍ ചെയ്തു കൊണ്ടാണ് കോണ്‍ഗ്രസ് അന്ന് കളിച്ചത്. എന്നാല്‍ പാര്‍ട്ടിക്കുളളിലേയും സര്‍ക്കാരിലേയും തമ്മിലടി കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കല്‍ ബിജെപിക്ക് എളുപ്പമാക്കി.
പ്രചാരണത്തിന് ഇറങ്ങുന്നില്ല
17 എംഎല്‍എമാരാണ് ഭരണപക്ഷത്ത് നിന്നും ബിജെപി ക്യാമ്പിലേക്ക് കൂറുമാറിയത്. ഈ വിമതരെ തന്നെയാണ് ഉപതിരഞ്ഞെടുപ്പിലും ബിജെപി അണി നിരത്തിയിരിക്കുന്നത്. സര്‍ക്കാരിനെ താഴെ വീഴ്ത്തിയവരെ തോല്‍പ്പിക്കുക എന്നത് കോണ്‍ഗ്രസിനും ജെഡിഎസിനും അഭിമാന പ്രശ്നം കൂടിയാണ്. അതിനിടെ പാര്‍ട്ടിയിലെ വിഭാഗീയത കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പ്രചാരണത്തിന് പോലും ഇറങ്ങുന്നില്ല എന്ന് ആക്ഷേപമുണ്ട്.
ഹൈക്കമാൻഡ് ശാസിച്ചു
സിദ്ധരാമയ്യ വിരോധികളും ഡികെ ശിവകുമാര്‍ അനുകൂലികളുമായ നേതാക്കളാണ് പ്രചാരണ രംഗത്ത് നിന്ന് വിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഈ നേതാക്കളെ ശാസിക്കുകയും പ്രചാരണ രംഗത്ത് സജീവമാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഉപതിരഞ്ഞെടുപ്പിന് ശേഷം ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരുണ്ടാക്കാനുളള പദ്ധതികളും കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുണ്ട്.
വീണ്ടും സർക്കാരുണ്ടാക്കണം
ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാണ് ലഭിക്കുന്നത് എങ്കില്‍ ജെഡിഎസുമായി ചേര്‍ന്ന് ഒരിക്കല്‍ കൂടി കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കണം എന്നാണ് ഈ വിഭാഗം നേതാക്കളുടെ താല്പര്യം. മഹാരാഷ്ട്രയില്‍ ബദ്ധവൈരികളായ ശിവസേനയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ് നേതാക്കളുടെ ഈ ആവശ്യം. ജെഡിഎസുമായുളള ഭിന്നതകള്‍ പരിഹരിക്കാന്‍ സാധിക്കാത്തവ അല്ലെന്ന് നേതാക്കള്‍ പറയുന്നു.
പരസ്പരം ചളി വാരിയെറിയൽ
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് ബന്ധം വഷളായത്. തുടര്‍ന്ന് ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ പരസ്പരം ചെളി വാരിയെറിഞ്ഞ് രംഗത്ത് എത്തി. കോണ്‍ഗ്രസുമായി ഇനി സഖ്യത്തിന് ഇല്ലെന്ന് ജെഡിഎസ് നേതൃത്വം തുറന്നടിച്ചു. മാത്രമല്ല അടുത്തിടെ ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറാണ് എന്ന് കുമാരസ്വാമി അടക്കം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സഹകരിക്കാൻ താൽപര്യം
എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ വിരോധമില്ല എന്ന തരത്തില്‍ എച്ച് ഡി ദേവഗൗഡ നല്കിയ സൂചനയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതീക്ഷ. ദേവഗൗഡയ്ക്കും ജെഡിഎസ് നേതൃത്വത്തിനും താല്പര്യമുളള നേതാവല്ല സിദ്ധരാമയ്യ. അതേസമയം ഡികെ ശിവകുമാറിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എന്ന പോലെ ജെഡിഎസ് നേതൃത്വത്തിനും താല്പര്യമുണ്ട് താനും.
ഡികെ എങ്കിൽ എതിർപ്പില്ല
224 അംഗ കര്‍ണാടക നിയമസഭയില്‍ 8 സീറ്റുകള്‍ എങ്കിലും ലഭിച്ചാല്‍ മാത്രമേ ബിജെപി സര്‍ക്കാരിന് കേവല ഭൂരിപക്ഷം നിലനിര്‍ത്താന്‍ സാധിക്കുകയുളളൂ. കേവല ഭൂരിപക്ഷം ഇല്ലെങ്കില്‍ ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കണം എന്നാണ് നേതാക്കളുടെ ആവശ്യം. ഡികെ ശിവകുമാര്‍ ആണ് മുഖ്യമന്ത്രിയാകുന്നത് എങ്കില്‍ ജെഡിഎസ് നേതൃത്വത്തിന് സഖ്യത്തോട് എതിര്‍പ്പുണ്ടാകില്ല എന്ന് നേതാക്കള്‍ കണക്ക് കൂട്ടുന്നു.
ബിജെപി സർക്കാർ വീഴും
ഉപതിരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാര്‍ വീഴും എന്നാണ് ഡികെ ശിവകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉപതിരഞ്ഞെടുപ്പിന് ശേഷം എന്തും സംഭവിക്കാം എന്നും എല്ലാം സോണിയാ ഗാന്ധിയെ ആശ്രയിച്ചാണിരിക്കുന്നത് എന്നുമാണ് കഴിഞ്ഞ ദിവസം ദേവഗൗഡ പ്രതികരിച്ചത്. ദേവഗൗഡ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശിവകുമാര്‍ ഹൈക്കമാന്‍ഡില്‍ കൂടി ഒരു പിടി പിടിച്ചാല്‍ മുഖ്യമന്ത്രിക്കസേര അകലെയല്ല.
സിദ്ധരാമയ്യയ്ക്ക് അപായ മണി
വൊക്കലിംഗ സമുദായക്കാരനാണ് എന്നത് ഡികെയ്ക്ക് പ്ലസ് പോയിന്റാണ്. മാത്രമല്ല സിദ്ധരാമയ്യയെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്നത് ദേവഗൗഡ കൂടി ആഗ്രഹിക്കുന്നതുമാണ്. എന്നാല്‍ മുഖ്യമന്ത്രിയാകാനില്ല എന്ന് ഡികെ നിലപാട് എടുക്കുകയാണെങ്കില്‍ നറുക്ക് വീഴുക മുതിര്‍ന്ന നേതാവായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് ആയിരിക്കും. രണ്ടായാലും സിദ്ധരാമയ്യക്ക് അപായ മണി മുഴക്കമാണ്.
ഡികെ വേണ്ടെന്ന് കുമാരസ്വാമിയും
വൊക്കലിംഗ സമുദായത്തില്‍ നിന്ന് ഡികെ പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് വരുന്നതിനെ എന്ത് വില കൊടുത്തും സിദ്ധരാമയ്യ ചെറുക്കുമെന്നുറപ്പാണ്. അതേസമയം വൊക്കലിംഗ സമുദായത്തില്‍ മറ്റൊരു അധികാര കേന്ദ്രമായി ഡികെ വളരുന്നതിനോട് കുമാരസ്വാമിക്കും താല്പര്യം ഇല്ല. വീണ്ടും സഖ്യസര്‍ക്കാര്‍ ഉണ്ടാക്കണമെങ്കില്‍ ഡികെ അല്ലാത്ത മറ്റൊരു നേതാവ് ആകണം മുഖ്യമന്ത്രിയെന്നും തന്റെ സഹോദരന് രാവണ്ണ ഉപമുഖ്യമന്ത്രിയാകണം എന്നും കുമാരസ്വാമി നിബന്ധന വെയ്ക്കാനാണ് സാധ്യത.