കര്‍ണാടകത്തില്‍ വീണ്ടും 'റിസോര്‍ട്ട് രാഷ്ട്രീയം?ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും
ബെംഗളൂരു: കര്‍ണാടകത്തില്‍ സഖ്യസര്‍ക്കാരിന്‍റെ പതനത്തിന് പിന്നാലെ കടുത്ത പ്രതിസന്ധിയാണ് ജനതാദള്‍ ദളില്‍ ഉടലെടുത്തിരിക്കുന്നത്. അധ്യക്ഷന്‍ ദേവഗൗഡയ്ക്കും മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിക്കും എതിരെ കലാപക്കൊടിയുമായി നിരവധി നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ മറുകണ്ടം ചാടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതോടെ കര്‍ണാടകത്തില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
എംഎല്‍എമാരുടെ നീക്കം തടയാന്‍ ഇവരെ മംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റാനാണ് ജെഡിഎസ് നീക്കമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. വിശദാംശങ്ങളിലേക്ക്
ഭിന്നത രൂക്ഷം
അധികാരം നഷ്ടമായതോടെയാണ് ജെഡിഎസ് എംഎല്‍എമാര്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. സര്‍ക്കാര്‍ താഴെ വീണ പിന്നാലെ സഭയില്‍ യെഡിയൂരപ്പ വിശ്വാസം തേടിയപ്പോള്‍ ബിജെപിയെ പിന്തുണയ്ക്കണമെന്ന് നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുമാരസ്വാമി ഇതിന് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് സഖ്യത്തിനുള്ളില്‍ ഭിന്നത രൂക്ഷമായത്.
വിമത നീക്കം
ജെഡിഎസിന്‍റെ കുടുംബാധിപത്യത്തെ ചോദ്യം ചെയ്തും ചില നേതാക്കള്‍ രംഗത്തുണ്ട്. ദള്‍ സംസ്ഥാന പ്രസിഡന്‍റും സകലേശ്പുര എംഎല്‍എയുമായ എച്ച്കെ കുമാരസ്വാമി,ജിടി ദേവഗൗഡ എംഎല്‍എ, എസ്ആര്‍ ശ്രീനിവാസ്, എംഎല്‍സിമാരായ ബസവരാജ്, പുട്ടണ്ണ,ശരവണ തുടങ്ങിയവരാണ് വിമത നീക്കത്തിന് നേതൃത്വം നല്‍കുന്നത്.
വഴങ്ങാതെ എംഎല്‍എമാര്‍
ഇവര്‍ മറുകണ്ടം ചാടാനുള്ള സാധ്യതകള്‍ ശക്തമായോതടെ നേതാക്കളെ അനുനയിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു കുമാരസ്വാമി. ഇതിനായി മലേഷ്യയിലെക്ക് എംഎല്‍എമാരേയും കൂട്ടി വിദേശയാത്രയ്ക്കും കുമാരസ്വാമി പദ്ധതിയിട്ടിരുന്നു. എന്നാല്‍ എംഎല്‍എമാര്‍ ആരും കുമാരസ്വാമിയുടെ ആവശ്യത്തിന് വഴങ്ങിയില്ല.
ബിജെപിയെ പിന്തുണയ്ക്കുമെന്ന്
നേതാക്കളുടെ നേതൃത്വത്തില്‍ കൂറുമാറാനുള്ള യോഗങ്ങള്‍ സജീവമായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കര്‍ണാടകയിലെ 19 വിമത എംഎല്‍എമാരേയും എംഎല്‍എസിമാരേയും മംഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് ജെഡിഎസ് എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ബിജെപിയെ ജെഡിഎസ് പിന്തുണയ്ക്കുമെന്ന സൂചന നല്‍കി ജെഡിഎസ് എംഎല്‍എ രവീന്ദ്ര ശ്രീകാന്തയ്യ രംഗത്തെത്തി.
ബിജെപി സര്‍ക്കാര്‍
കര്‍ണാടകം പ്രളയ ദുരിതത്തില്‍ നിന്ന് കരകയറിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്നും ശ്രീകാന്തയ്യ പറഞ്ഞു. ജനങ്ങളുടെ പുനരവധിവാസത്തിനാകണം സര്‍ക്കാരിന്‍റെ പ്രഥമ പരിഗണന. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപി സര്‍ക്കാര്‍ കാലാവധി തികയ്ക്കേണ്ടതുണ്ട്, ശ്രീകാന്തയ്യ പറഞ്ഞു.
പിന്തുണയ്ക്കുമെന്ന് കുമാരസ്വാമി
അനിവാര്യമാണെങ്കില്‍ ജെഡിഎസ് ബിജെപിയെ പിന്തുണയ്ക്കും. രാഷ്ട്രീയത്തില്‍ എന്തും സാധ്യമാണ്, ശ്രീകാന്തയ്യ പറഞ്ഞു. നേരത്തേ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കര്‍ണാടകത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമെന്ന് എച്ച്ഡി കുമാരസ്വാമി സൂചന നല്‍കിയിരുന്നു. ബിജെപി സര്‍ക്കാര്‍ തുടരേണ്ടതുണ്ട്. അതിനാല്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലേങ്കില്‍ സര്‍ക്കാര്‍ താഴെ വീഴാതിരിക്കാന്‍ ജെഡിഎസ് ബിജെപിയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്.
സഖ്യത്തില ഭിന്നത
അതേസമയം കുമാരസ്വാമിയുടെ കോണ്‍ഗ്രസ് ഭയമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സര്‍ക്കാര്‍ താഴെ വീണ പിന്നാലെയാണ് ജെഡിഎസും കോണ്‍ഗ്രസും വഴിപിരിഞ്ഞത്. സര്‍ക്കാരിന്‍റെ പതനത്തിന് വഴിയൊരുക്കിയത് സഖ്യത്തിലെ ഭിന്നതകളാണെന്ന് ഇരുപാര്‍ട്ടിയിലേയും നേതാക്കള്‍ തുറന്നടിച്ചിരുന്നു.
വിഴുപ്പലക്കി നേതൃത്വം
ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ പരസ്പരം ഇരു പാര്‍ട്ടികളും വിഴുപ്പലക്കലുകളും തുടങ്ങിയതിട്ടുണ്ട്. ഒറ്റയ്ക്കാണ് ഉപതിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും മത്സരിക്കുന്നത്. ബിജെപിക്ക് പ്രതീക്ഷിക്കുന്ന വിജയം നേടാനാകില്ലെന്ന വിലയിരുത്തല്‍ ഉണ്ട്. മാത്രമല്ല കോണ്‍ഗ്രസസിലേയും ജെഡിഎസിലേയും 17 എംഎല്‍എമാരേയും രാജിവെപ്പിച്ചത് ബിജെപിയുടെ ഓപ്പറേഷന്‍ താമരയാണെന്ന യെഡിയൂരപ്പയുടെ വെളിപ്പെടുത്തലും കര്‍ണാടകത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ഇനി സഖ്യം ഉണ്ടാകില്ല?
ഇത് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയാകുമോയെന്ന ഭീതിയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസാണ് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തില്‍ ഏറുന്നതെങ്കില്‍ ഇനി ഒരു സഖ്യം സാധ്യമായേക്കില്ലെന്നും ജെഡിഎസ് കണക്കാക്കുന്നു.
സിദ്ധരാമയ്യ
പഴയ മൈസൂരു മേഖലയില്‍ ജെഡിഎസ് എംഎല്‍എമാരെ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചാക്കിടാനുള്ള ശ്രമങ്ങളും ശക്തമാണെന്നാണ് കുമാരസ്വാമി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ എംഎല്‍എമാര്‍ പാര്‍ട്ടി വിടാതിരിക്കാനും ജെഡിഎസ് തകരാതിരിക്കാനും ബിജെപിയെ പിന്തുണയ്ക്കുന്നതിലൂടെ സാധിച്ചേക്കുമെന്നാണ് കുമാരസ്വാമിയുടെ കണക്ക് കൂട്ടലത്രേ.
ജെഡിഎസ് യോഗം
അതേസമയം പ്രതിസന്ധി രൂക്ഷമായതോടെ എംഎല്‍എമാരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി ബുധനാഴ്ച ദള്‍ യോഗം ചേരും. ഇതിന് മുന്‍പ് അട്ടിമറി നടക്കില്ലെന്ന് ഉറപ്പാക്കാനാണ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
'സര്‍, സിലി മരിച്ച ദിവസം ഞാന്‍ ദന്താശുപത്രിയില്‍ ഉണ്ടായിരുന്നു';പോലീസിനെ തേടിയെത്തിയ നിര്‍ണായക കോള്‍
''അന്തിമ
വിജയം
ഞങ്ങളുടേത്'';
മഹാരാഷ്ട്രയിൽ
പിന്നോട്ടില്ലെന്ന്
ശിവസേന,
ശരദ്
പവാർ
മുഖ്യമന്ത്രിയാകില്ല